ഒരു നൂറ്റാണ്ടു മുൻപേ ഗുരുവിന്റെ പ്രവചനസ്വരം; അരുത് സ്ത്രീപുരുഷഭേദം
Mail This Article
‘അച്ഛന്റെ സ്വത്തിനു മക്കൾ സ്ത്രീപുരുഷഭേദം കൂടാതെ സമാവകാശികളായിരിക്കണം’– ഒരു നൂറ്റാണ്ടു മുൻപ് ശ്രീനാരായണഗുരു എഴുതിയ കുറിപ്പിലുണ്ടായിരുന്നു സ്വത്തവകാശത്തിൽ ‘സോദരത്വേന വാഴുന്ന’ സമത്വാഹ്വാനം. ആൺമക്കൾക്കൊപ്പം പെൺമക്കൾക്കും കുടുംബസ്വത്തിൽ തുല്യാവകാശം ഉറപ്പാക്കാനുള്ള നിയമഭേദഗതി വ്യവസ്ഥയിൽ സുപ്രീംകോടതി കൂടുതൽ വ്യക്തത വരുത്തിയതു കഴിഞ്ഞ മാസമാണ്. ഈ നീതിവിപ്ലവമാണു ഗുരു അന്നേ വിഭാവന ചെയ്തത്.
‘ഭാഗ– ആൾവഴിയായ സമഭാഗമാണു നല്ലത്. പിന്തുടർച്ച – അച്ഛന്റെ സ്വത്തിനു മക്കൾ സ്ത്രീപുരുഷഭേദം കൂടാതെ സമാവകാശികളായിരിക്കണം’– ഈഴവ ലോ കമ്മിറ്റി സെക്രട്ടറി അയച്ച എഴുത്തിനും ചോദ്യാവലിക്കും മറുപടിയായി, കൊല്ലവർഷം 1093 ഇടവം 21ന് (1918 ജൂൺ 3) ആലുവ അദ്വൈതാശ്രമത്തിൽനിന്നു പേരെഴുതി ഒപ്പുവച്ച് അയച്ച കത്തിൽ ഗുരു പറഞ്ഞു. വിവാഹവും വിവാഹമോചനവും സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കുമ്പോഴാണു സ്വത്തവകാശത്തെക്കുറിച്ചു പരാമർശമുണ്ടായത്. 1918 ജൂൺ 19ന്, ‘ശ്രീനാരായണഗുരുസ്വാമികളുടെ അഭിപ്രായം’ എന്ന തലക്കെട്ടിൽ മലയാള മനോരമ അതു പ്രസിദ്ധീകരിച്ചു.
തിരുവിതാംകൂറിലെ ഈഴവർക്കിടയിലുള്ള ദായക്രമത്തിന് ഐകരൂപ്യം വരുത്തി ഭിന്നവകുപ്പുകാർക്കു പൊതുവായി നിയമം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ലോ കമ്മിറ്റി. ജഡ്ജി പി.എൻ.ഭൂതലിംഗയ്യർ തയാറാക്കിയ റിപ്പോർട്ട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ, 1919 ഫെബ്രുവരി 18നു മലയാള മനോരമ എഴുതിയ ഉപമുഖപ്രസംഗത്തിലും ഗുരുവിന്റെ ഇടപെടൽ രേഖപ്പെടുത്തി-‘ മരണശാസനം എഴുതാതെ മരിക്കുന്ന ഒരാളുടെ സ്വത്തവകാശം ഏതു തരത്തിൽ ആയിരിക്കണമെന്നുള്ളതിനെ സംബന്ധിച്ചു സമുദായത്തിൽ പ്രബലമായ ഭിന്നാഭിപ്രായം ഉണ്ടായിരുന്നതാണ്.
എന്നാൽ, വിസ്തരിക്കപ്പെട്ട സാക്ഷികളിൽ ഭൂരിപക്ഷവും സമുദായനേതാക്കന്മാരിൽ ശ്രീനാരായണഗുരു, ഡോക്ടർ പൽപു, ആലുംമൂട്ടിൽ ചാന്നാർ ആദിയായവരും അഭിപ്രായപ്പെട്ടതിനെ ആദരിച്ച് ഒരാളിന്റെ സ്വന്ത സമ്പാദ്യം മുഴുവനും അയാളുടെ ഭാര്യയ്ക്കും മക്കൾക്കും ചെല്ലേണ്ടതായിട്ടത്രെ കമ്മിറ്റിക്കാർ നിശ്ചയിച്ചിട്ടുള്ളത്’. മിശ്രദായക്കാരും മരുമക്കത്തായക്കാരും മക്കത്തായക്കാരുമായി മൂന്നു കൂട്ടർ തിരുവിതാംകൂറിൽ പ്രബലമായിരുന്ന കാലത്താണ് ‘അച്ഛന്റെ സ്വത്തിനു മക്കൾ സ്ത്രീപുരുഷഭേദം കൂടാതെ സമാവകാശികളായിരിക്കണം’ എന്നു ഗുരു നിർദേശിച്ചത്.
വിവാഹത്തിന് പത്തുപേർ മതി
കോവിഡിന്റെ ഇക്കാലത്ത് ആൾക്കൂട്ടമൊഴിവാക്കി വിവാഹങ്ങൾ നടക്കുമ്പോൾ, ലളിതവിവാഹമെന്ന ഗുരുവിന്റെ സ്നേഹോപദേശവും ഓർക്കാവുന്നതാണ്. ആർഭാടത്തോടെയുള്ള വിവാഹച്ചടങ്ങിനെ അദ്ദേഹം എതിർത്തെന്നു മാത്രമല്ല, വലിയ തുക ചെലവു ചെയ്യാൻ മോഹിക്കുന്ന രക്ഷിതാക്കൾ ആ തുക പകരം മക്കൾക്കായി സേവിങ്സ് ബാങ്കിലിടണമെന്നു നിർദേശിക്കുകയും ചെയ്തു.ഗുരു പറഞ്ഞതിങ്ങനെ– ‘ഒരു വിവാഹത്തിനു കൂടിയാൽ പത്തുപേർ മാത്രമേ ആകാവൂ. വധൂവരന്മാർ, അവരുടെ മാതാപിതാക്കന്മാർ, ദമ്പതികളുടെ ഓരോ സഖികൾ, ഒരു പുരോഹിതൻ, ഒരു പൗരപ്രധാനി ഇപ്രകാരമാണ് പത്തുപേർ’.