ADVERTISEMENT

പൊതുസമൂഹത്തിൽ ആശങ്കയും അസ്വസ്‌ഥതയുമുണ്ടാക്കി രക്‌തരാഷ്‌ട്രീയം ഇടയ്ക്കിടെ കേരളത്തിന്റെ ശാന്തി കളയുന്നതിന് എന്നെങ്കിലും അവസാനമുണ്ടാകേണ്ടതല്ലേ? ഉത്രാടദിന രാത്രിയിൽ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിക്കുകയും ജനാധിപത്യസമൂഹത്തെ ലജ്ജിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ മുൻവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും പ്രതികൾ കോൺഗ്രസുകാരാണെന്നുമാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

പരിഷ്‌കൃതകാലത്തേക്കും നവീന ചിന്താധാരകളിലേക്കും ലോകം മുന്നേറിക്കഴിഞ്ഞിട്ടും ഉന്മൂലന രാഷ്ട്രീയത്തിൽനിന്നു നമ്മുടെ നാടിനു മോചനമില്ല എന്നതു വളരെ നിർഭാഗ്യകരമാണ്. കേരളത്തിന്റെ തെക്കായാലും വടക്കായാലും, കക്ഷിരാഷ്ട്രീയത്തിൽ ഇടതായാലും വലതായാലും മരണത്തിലേക്കു ചീറ്റുന്ന ചോരയ്ക്ക് ഒരേ നിറമാണ്; കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾ കരയുന്നത് ഒരേ കണ്ണീരുമാണ്. ഒരുകാലത്തു നാം അഭിമാനംകൊണ്ടിരുന്ന രാഷ്ട്രീയസംസ്‌കാരമാണ് ഇങ്ങനെ മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ട്, ആക്രമണോത്സുകതയോടെ കയ്യിൽ ആയുധവുമായി നിൽക്കുന്നതെന്നത് അങ്ങേയറ്റം ആശങ്കാകുലമാണ്.

വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുകയും മറ്റു കക്ഷികളുടെ നിലനിൽപ് അംഗീകരിക്കുകയും ചെയ്യാനുള്ള സഹിഷ്ണുത ജനാധിപത്യത്തിൽ അനിവാര്യമാണ്. ഈ തിരിച്ചറിവിൽ എല്ലാ രാഷ്‌ട്രീയകക്ഷികളും എത്തിച്ചേരുമ്പോൾ മാത്രമേ രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതിവരൂ. ജനാധിപത്യ ശൈലിയിലുള്ള പ്രവർത്തനമാണ് ഓരോ കക്ഷിയിൽനിന്നും സമാധാനകാംക്ഷികളായ ജനങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്. ‘അക്രമത്തിലൂടെ നേടുന്ന വിജയം താൽക്കാലികമാണ്; അന്തിമമായി അതു പരാജയത്തിലാണെത്തുക’ എന്നു മഹാത്മജി പറഞ്ഞതു രാഷ്ട്രപിതാവിന്റെ വഴി പിന്തുടരുന്നവർക്കും പിന്തുടരാത്തവർക്കുപോലും ഓർക്കാവുന്നതാണ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെത്തുടർന്നും ആരോപണങ്ങളും പ്രത്യാരോപണങ്ങളും മുറുകുകയാണ്. സിബിഐ അന്വേഷണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പരസ്പരാരോപണങ്ങൾക്കപ്പുറത്ത്, കൊല്ലപ്പെട്ട ആ രണ്ടു യുവാക്കളുടെ കുടുംബങ്ങൾക്കു നീതി നേടിക്കൊടുക്കാനാവണം സർക്കാരും രാഷ്ട്രീയകക്ഷികളും ശ്രമിക്കേണ്ടത്. കൊലപാതകത്തിൽ കോൺഗ്രസ് പാർട്ടിക്കു പങ്കുണ്ടെങ്കിൽ അക്കാര്യം സമഗ്രവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഈ സംഭവത്തെത്തുടർന്ന്, കോൺഗ്രസ് ഓഫിസുകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങളും നമ്മുടെ രാഷ്ട്രീയത്തിന്റെ അധഃപതനം വ്യക്തമാക്കുന്നു.

സ്വന്തം പാർട്ടിയിൽപെട്ടവർ കൊല നടത്തുമ്പോൾ സംരക്ഷിക്കുകയും എതിർകക്ഷിക്കാർ അതേ കാര്യം ചെയ്യുമ്പോൾ സജീവമായി അതിൽ ഇടപെടുകയും ചെയ്യുന്ന അധികാര രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ് അവസാനിക്കുകയും വേണം. പരിഷ്കൃതമെന്നും പ്രബുദ്ധമെന്നും കരുതുന്ന കേരളം ഏതു രാഷ്ട്രീയ അക്രമങ്ങൾക്കുമെതിരാണെന്ന് ഇതിനു തണലേകുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വഭാവമുള്ള ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും തീരാമുറിവും വേദനയും എത്രയോ കാലമായി കേരളവും അനുഭവിച്ചുപോരുന്നുണ്ട്. ജനാധിപത്യ സംവിധാനത്തിൽ പ്രകടമാകേണ്ടതു പക്വതയും പരസ്‌പരബഹുമാനവുമാണ്, സംഘടനാശേഷിയുടെ കയ്യൂക്കല്ല. അക്രമരാഷ്‌ട്രീയത്തിൽനിന്നു മുക്‌തിനേടി രാഷ്ട്രീയകക്ഷികൾ സ്വയം വിമലീകരിക്കുമ്പോൾ മാത്രമേ, നമ്മുടെ ജനാധിപത്യം പൂർണശോഭ കൈവരിക്കൂ.

ആളാനൊരുങ്ങി നിൽക്കുന്ന കനലിന്റെ മുന്നിൽ രാഷ്ട്രീയ നേതൃത്വങ്ങൾ ആത്മസംയമനവും ജാഗ്രതയും പാലിച്ചാൽ സമാധാനവും സൗഹൃദവും നിലനിർത്താനാകുമെന്നു ബോധ്യപ്പെടുത്തുന്ന എത്രയോ ഉദാഹരണങ്ങൾ കേരളത്തിൽത്തന്നെ ഉണ്ടായിട്ടുണ്ട്. നാടിന്റെ സ്വൈരജീവിതത്തിനു ഭംഗം വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും അക്രമികളെ നിയമത്തിന്റെ വഴിക്കു കൊണ്ടുവരാനും പൊലീസിനു കഴിയണം. കൊടിനിറം നോക്കാതെയാവണം പൊലീസ് നടപടികൾ ഉണ്ടാവേണ്ടത്.

നവോത്ഥാനത്തെക്കുറിച്ചും സാമൂഹികനീതിയെക്കുറിച്ചും ഇനി കേരളം ഘോരഘോരം പ്രസംഗിക്കുമ്പോൾ വെഞ്ഞാറമൂട്ടിൽ പിടഞ്ഞുമരിച്ച രണ്ടു യുവാക്കളുടെ സങ്കടഭരിതമായ ഓർമകൂടി അതിനെ ചോദ്യംചെയ്യാൻ മുന്നിലുണ്ടാവും. നാടിന്റെ സമാധാനം കളയാൻ ഒരു രാഷ്ട്രീയകക്ഷിക്കും ഇവിടെ അവകാശമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com