ADVERTISEMENT

ന്യൂഡൽഹി∙ ആർഎസ്എസിന്റെ ആസ്ഥാനത്തു ചെന്നു കോൺഗ്രസിന്റെ നിലപാടുകൾ വ്യക്തമായി പറഞ്ഞ കോൺഗ്രസുകാരനായിരുന്നു പ്രണബ് മുഖർജി. ആർഎസ്എസ് ചടങ്ങിൽ മുഖ്യാതിഥിയായി 2018ൽ പങ്കെടുത്തപ്പോഴായിരുന്നു ഇത്.

ആർഎസ്എസ് ചടങ്ങിൽ പ്രണബ് പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസിൽ വലിയ എതിർപ്പുണ്ടായിരുന്നു. ജയ്റാം രമേഷ്, ജാഫർ ഷെരീഫ് തുടങ്ങിയ നേതാക്കൾ മുതൽ പ്രണബിന്റെ മകൾ ശർമിഷ്ഠ വരെ അതിനെതിരെ പരസ്യമായി രംഗത്തു വന്നു. എങ്കിലും പ്രണബ് തീരുമാനം മാറ്റിയില്ല.

പ്രണബ് ബിജെപിയിലേക്കു പോകുമെന്നു സമൂഹമാധ്യമങ്ങളിൽ അപ്പോഴേക്കും ചിലർ പ്രചാരണം തുടങ്ങിയിരുന്നു. മറ്റു ചില മാധ്യമങ്ങളിലും വാർത്തകൾ വന്നു. പക്ഷേ പ്രണബിന്റെ നിലപാടുകൾ കൃത്യമായിരുന്നു. ആർഎസ്എസിന്റെ പതാക ഗാനമുയർന്നപ്പോൾ വേദിയിലുള്ളവരടക്കം നെഞ്ചിൽ കൈവച്ച് അഭിവാദ്യമർപ്പിച്ചു നിന്നു. എഴുന്നേറ്റു നിന്ന പ്രണബ് കൈകൾ താഴ്ത്തിയിട്ടു നിസംഗനായി നിന്നു. പങ്കാളിയായല്ല, സ്വന്തം നിലപാടുകളുള്ള ജനാധിപത്യവാദിയായ അതിഥിയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.

അസഹിഷ്ണുത ഭാരതത്തിന്റെ ദേശീയ സ്വത്വത്തെ തകർക്കുമെന്ന് പ്രസംഗത്തിൽ പ്രണബ് അസന്ദിഗ്ധമായി പറഞ്ഞു. ‘സഹിഷ്ണുതയിൽ നിന്നാണ് നമ്മൾ കരുത്താർജിക്കുന്നത്. ബഹുസ്വരതയെ നാം അംഗീകരിക്കുന്നു. വൈവിധ്യം നാം ആഘോഷമാക്കുന്നു. ഇന്ത്യയുടെ ആത്മാവ് ഈ ബഹുസ്വരതയിലാണ്. മതമോ ദേശമോ വെറുപ്പോ അസഹിഷ്ണുതയോ അടിസ്ഥാനമാക്കി ദേശീയതയെ നിർവചിക്കുന്നത് നമ്മുടെ സ്വത്വത്തെ നശിപ്പിക്കും’ പ്രണബ് പറഞ്ഞു.

ഭരണഘടനയാണു രാഷ്ട്രത്തിന്റെ അടിത്തറ. ജനാധിപത്യമാണു ദാരിദ്ര്യത്തെ മറികടക്കാനുള്ള വഴികാട്ടി. ജനാധിപത്യം സമ്മാനമല്ല, വിശുദ്ധമായ വിശ്വാസമാണ്. ഭരണഘടനയിൽനിന്നാണു നമ്മുടെ ദേശീയത പ്രവഹിക്കുന്നതെന്നും ഇന്ത്യൻ ദേശീയത ഭരണഘടനാധിഷ്ഠിതമായ രാജ്യസ്നേഹമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഉദ്ധരണികളും ഉദാഹരണങ്ങളും അദ്ദേഹം ആർഎസ്എസ് വേദിയിൽ നൽകി. പ്രസംഗം നിർത്തുമ്പോൾ കൗടില്യന്റെ ശ്ലോകമുദ്ധരിച്ച് പ്രണബ് പറഞ്ഞു: ‘ജനങ്ങളുടെ സന്തോഷത്തിലാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണു രാജാവിന്റെ ക്ഷേമം. രാജ്യം ജനങ്ങൾക്കു വേണ്ടിയാണ്. അവരെ ഭിന്നിപ്പിക്കുന്നതൊന്നും രാജ്യം ചെയ്യരുത്. ’ അടിച്ചേൽപ്പിക്കേണ്ടതല്ല ദേശീയതയെന്ന ആഹ്വാനത്തോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. 

പ്രഫസർ പ്രണബ് !

2015 ലെ അധ്യാപക ദിനം, രാഷ്ട്രപതി ഭവനിൽ പ്രസിഡൻഷ്യൽ എസ്റ്റേറ്റിലെ സർവോദയ വിദ്യാലയത്തിൽ 60 കുട്ടികൾ കൗതുകത്തോടെ അധ്യാപകനെ കേട്ടിരിക്കുന്നു. ആമുഖമായി അദ്ദേഹം അവരോടു പറയുന്നു, ബോറടിക്കുന്നെങ്കിൽ പറയണം, ഞാനിപ്പോൾ രാഷ്ട്രപതിയല്ല, നിങ്ങളുടെ മുഖർജി സർ! ഔദ്യോഗിക പദവിയിലിരിക്കെ പല അധ്യാപക ദിനങ്ങളിലും പ്രണബിന് ഈ അധ്യാപനം പതിവായിരുന്നു.

പ്രണബ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് 6 വർഷത്തോളം കോളജ് അധ്യാപകനായ ശേഷമായിരുന്നു. പൊളിറ്റിക്കൽ സയൻസിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ പ്രണബ്, കൊൽക്കത്തയിലെ വിദ്യാനഗർ കോളജിലെ അധ്യാപകനായിരുന്നു. പഴയ സുഹൃത്തുക്കളിൽ പലരും പ്രണബിനെ വിളിച്ചിരുന്നതു പ്രഫസർ എന്നായിരുന്നു. 

English Summary: Pranab Mukherjee, a true democrat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com