ADVERTISEMENT

വിദ്യാധിരാജ  ചട്ടമ്പിസ്വാമി  ജയന്തി ഇന്ന്..

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള കാൽനൂറ്റാണ്ടിലേറെ പ്രയത്നിച്ചാണു ശബ്ദതാരാവലി എന്ന മലയാള നിഘണ്ടു തയാറാക്കിയത്. അതിന്റെ കയ്യെഴുത്തുപ്രതി മറിച്ചുനോക്കി ചട്ടമ്പിസ്വാമികൾ പറഞ്ഞു: ‘ആർഭാടമില്ലെങ്കിലും കൊള്ളാം.’ നിഘണ്ടുവിൽ ‘ആർഭാടം’ എന്ന വാക്കു വിട്ടുപോയതിനെക്കുറിച്ചായിരുന്നു സ്വാമികളുടെ അർഥഗർഭമായ പ്രതികരണം. ആർഭാടമില്ല എന്നു സ്വാമികളെക്കുറിച്ചും പറയാവുന്നതാണ്. അനുയായികളുടെ അകമ്പടിയോ ആൾക്കൂട്ട ആരവങ്ങളോ ഇല്ലാതെ, വെളുത്ത ഒറ്റമുണ്ടുടുത്ത് ഒറ്റയ്ക്കു നടന്ന അവധൂതനായിരുന്നു ചട്ടമ്പിസ്വാമികൾ. 

അസ്വാതന്ത്ര്യങ്ങളും യാതനകളും നിറഞ്ഞ ജീവിതം മനുഷ്യർക്കു വിധിച്ച ജീർണതയ്ക്കെതിരെ, അദ്വൈതചിന്തയുടെ അടിസ്ഥാനത്തിൽ ഉറച്ചുനിന്നു പോരാടിയ ഏതാനും ആധ്യാത്മിക ആചാര്യന്മാരാണു കേരളീയ നവോത്ഥാനത്തിനു വഴിതെളിച്ചത്. 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച ഈ പരിവർത്തനത്തിന്റെ മുൻനിരയിൽ നിന്ന ആചാര്യനാണു ചട്ടമ്പിസ്വാമികൾ. തിരുവിതാംകൂറിന്റെ തെക്കൻ പ്രദേശങ്ങളിൽ അക്കാലത്തു സജീവമായിരുന്ന ശൈവ - സിദ്ധ പാരമ്പര്യത്തിന്റെ ആധ്യാത്മിക ധാരകൾകൂടി സ്വാംശീകരിച്ചാണു ചട്ടമ്പിസ്വാമികളുടെ ദാർശനിക വ്യക്തിത്വം പരിപക്വമായത്. 

കൊല്ലവർഷം 1029 ചിങ്ങം 11ന് (1853 ഓഗസ്റ്റ് 25) തിരുവനന്തപുരം കണ്ണമ്മൂലയിൽ ഉള്ളൂർക്കോട് വീട്ടിൽ ജനിച്ച കുഞ്ഞൻപിള്ളയാണു ചട്ടമ്പിസ്വാമികൾ എന്ന പേരിൽ വിശ്രുതനായത്. ദാരിദ്ര്യം കൊണ്ടു പ്രഥമിക വിദ്യാഭ്യാസം നേടാൻ പോലും കുഞ്ഞന് അവസരം ലഭിച്ചില്ല. സമപ്രായക്കാരായ കുട്ടികൾ എഴുത്തുപള്ളിയിൽ പോയി വരുമ്പോൾ വഴിയിൽ കാത്തുനിന്ന് അടുപ്പമുള്ള ചിലരുടെ ഓല വാങ്ങി നോക്കിയാണു മലയാളത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്.          

ഒരു സഹോദരസ്ഥാനീയന്റെ സഹായത്തോടെ കൗമാരാരംഭത്തിൽ കുഞ്ഞന് പേട്ടയിൽ രാമൻപിള്ള ആശാൻ നടത്തിയിരുന്ന പള്ളിക്കൂടത്തിൽ ചേരാൻ കഴിഞ്ഞു. മിടുക്കനായ വിദ്യാർഥിയെന്ന നിലയിൽ ക്ലാസിലെ മോണിട്ടർ സ്ഥാനം ലഭിച്ചു. അക്കാലത്തു നാട്ടുമൊഴിയിൽ ആ സ്ഥാനത്തിനു ചട്ടമ്പി എന്നാണു പറഞ്ഞിരുന്നത്. അങ്ങനെ സഹപാഠികൾ വിളിച്ചു‌വന്ന ചട്ടമ്പി എന്ന പേര് ആജീവനാന്ത നാമധേയമായിത്തീർന്നു. 

സംസ്കൃതത്തിലും തമിഴിലും അഗാധപാണ്ഡിത്യം നേടിയ കുഞ്ഞൻപിള്ള സൂക്ഷ്മമായ ഗ്രഹണശേഷിയും നിശിതമായ വിശകലനപാടവവും അപാരമായ ഓർമശക്തിയും കൊണ്ട് അനുഗൃഹീതനായിരുന്നു. അതിനിടെ ജീവിതവൃത്തിക്കു വേണ്ടി പലതരം ജോലികളിലും ഏർപ്പെട്ടു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ കുറച്ചുനാൾ അവിടെ ഗുമസ്തനായി ജോലിചെയ്തു. കണക്കപ്പിള്ള, ആധാരമെഴുത്തുകാരൻ, വക്കീൽ ഗുമസ്തൻ തുടങ്ങിയ ജോലികളും ചെയ്തു. പേട്ടയിൽ രാമൻപിള്ള ആശാന്റെ ഉത്സാഹത്തിൽ അക്കാലത്ത് തിരുവനന്തപുരത്ത് ‘ജ്ഞാനപ്രജാഗരം’ എന്ന പേരിൽ പണ്ഡിതന്മാരുടെ സംവാദസദസ്സ് കൂടുമായിരുന്നു. അന്യനാടുകളിൽ നിന്ന് എത്താറുള്ള പണ്ഡിതരിൽ പലരെയും പരിചയപ്പെടാൻ കുഞ്ഞൻ പിള്ളയ്ക്കു കഴിഞ്ഞു. അങ്ങനെയാണ് അദ്ദേഹം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന വേദാന്ത പണ്ഡിതനായിരുന്ന സുബ്ബജടാവല്ലഭരുടെ ശ്രദ്ധയിൽപെട്ടത്. തമിഴ്നാട്ടിലെ കല്ലടക്കുറിച്ചിയിലേക്കു മടങ്ങിയപ്പോൾ വല്ലഭർ കുഞ്ഞൻപിള്ളയെയും കൂട്ടി. നാലു വർഷത്തിലേറെ കുഞ്ഞൻപിള്ള ഗുരുനാഥനൊപ്പം നിന്നു.

 പിന്നീടു തമിഴ്നാട്ടിൽ പലയിടത്തും യാത്ര ചെയ്തു സിദ്ധ – ശൈവ പാരമ്പര്യങ്ങളിൽപെട്ട പല ജ്ഞാനികളെയും കാണുകയും അവരിൽ നിന്നെല്ലാം അറിവു നേടുകയും ചെയ്തു. തുടർന്നു കുറെക്കാലം മരുത്വാമലയിലെ കാനനവിജനതയിൽ ധ്യാനനിരതനായി കഴിഞ്ഞു. 

അവധൂതനായി യാത്ര ചെയ്യുക, തന്നോട് ആഭിമുഖ്യം പുലർത്തിയവരുടെ കുടുംബങ്ങളിൽ ജാതിഭേദം നോക്കാതെ തങ്ങുക, ഗ്രന്ഥപ്പുരകൾ പരിശോധിച്ച് അപൂർവഗ്രന്ഥങ്ങൾ പഠിക്കുക, രോഗികളെ കണ്ടാൽ സസ്യങ്ങളിൽ നിന്നും മറ്റും ഔഷധമുണ്ടാക്കി സുഖപ്പെടുത്തുക, സംവാദങ്ങൾ നടത്തുക, ചിലപ്പോൾ തന്റെ ചിന്തകൾ രേഖപ്പെടുത്തുക, എവിടെ വച്ചാണോ എഴുതിയത് അതവിടെത്തന്നെ ഇട്ടു യാത്ര തുടരുക - ഇതായിരുന്നു സ്വാമികളുടെ സാമാന്യരീതി. അദ്ദേഹം പറയുകയും എഴുതുകയും ചെയ്തതിന്റെ വില മനസ്സിലാക്കി അവ രേഖപ്പെടുത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾ അക്കാലത്തു വളരെക്കുറച്ചേ ഉണ്ടായിട്ടുള്ളൂ. 

അങ്ങനെ ലഭ്യമായതിൽ ഏറെ പ്രധാനമാണ് വേദാധികാര നിരൂപണം, പ്രാചീനമലയാളം എന്നിവ. അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യ

നിരൂപണം, മോക്ഷപ്രദീപ ഖണ്ഡനം തുടങ്ങി ഒട്ടേറെ കൃതികൾ സ്വാമികൾ എഴുതി. ആധ്യാത്മിക വിഷയങ്ങൾ മാത്രമല്ല, ചരിത്രപരവും സാമൂഹികവുമായ പ്രമേയങ്ങളെക്കുറിച്ചും അദ്ദേഹം കൃതികളും പ്രബന്ധങ്ങളും രചിച്ചു. മലയാളത്തിൽ സ്ഥലനാമപ ഠനരംഗത്തെ ആദ്യ പഥികനാണു സ്വാമികൾ. 

എല്ലാത്തരം വിവേചനങ്ങളെയും നിരാകരിച്ച മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തിൽ സ്ത്രീസമത്വ ചിന്തകൾ പ്രത്യക്ഷപ്പെടുന്നതിന് എത്രയോ മുൻപ്, 1904ൽ എറണാകുളം സ്ത്രീ സമാജത്തിൽ ചെയ്ത ‘പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം’ എന്ന പ്രസംഗത്തിൽ അദ്ദേഹം സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കർക്കശമായ നിലപാടുകൾ ശക്തമായ ഭാഷയിൽ വിശദീകരിച്ചു.

‌ഇരുപതാം നൂറ്റാണ്ടിൽ രൂപപ്പെട്ട നവകേരളത്തിന് ആശയാടിത്തറയിട്ടവരിൽ പ്രമുഖസ്ഥാനം ചട്ടമ്പിസ്വാമികൾക്കുണ്ട്. അദ്ദേഹം പകർന്നുതന്ന മൂല്യാധിഷ്ഠിതവും ജീവകാരുണ്യപരവുമായ ആത്മീയ പ്രകാശത്തിന്റെ ദീപ്തി വർത്തമാനകാലത്തു വർധിച്ചുകൊണ്ടേയിരിക്കുന്നു.

(സാഹിത്യ നിരൂപകനും കാലടി ശ്രീശങ്കര  സംസ്കൃത സർവകലാശാല പ്രോ  വൈസ് ചാൻസലറുമാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com