ADVERTISEMENT

സിനിമയേക്കാൾ മുന്നിൽനിൽക്കുന്നു, എന്നും ബോളിവുഡിലെ പിന്നണിക്കഥകൾ. വമ്പൻ പാ‍ർട്ടികളും ഗോസിപ്പും കാസ്റ്റിങ് കൗച്ചും അധോലോക ബന്ധവുമെല്ലാം ചേരുന്നതാണ് ഈ ‘എന്റർടെയ്ൻമെന്റ് ബിസിനസ്’. താരകുടുംബങ്ങളുടെ ആധിപത്യവും സ്വജനപക്ഷപാതവും ബന്ധങ്ങളും തകർച്ചയുമൊക്കെ വാർത്തയാകുന്നതിനൊപ്പം ലഹരിയും നുരയാ‍ൻ തുടങ്ങിയിട്ട് എത്രയോ കാലം! ലഹരി ഉപയോഗവും നികുതിവെട്ടിപ്പും ബെനാമി ബിസിനസും ഉൾപ്പെടെ നിയമലംഘനങ്ങൾ പലതുണ്ടായിട്ടും അതിക്രമം മുതൽ മനഃപൂർവമല്ലാത്ത നരഹത്യയടക്കം എഫ്ഐആറുകൾ പലതു റജിസ്റ്റർ ചെയ്തിട്ടും ബോളിവുഡിനെ ആരും ‘തൊട്ടിരുന്നില്ല’. 

സഞ്ജയ് ദത്തിന്റെ ലഹരി ഉപയോഗവും അഡിക്‌ഷനും പുനരധിവാസവുമെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞ കാലത്തും സിനിമാലോകത്തെ ലഹരിക്കെതിരെ ശക്തമായ നിയമ നടപടി ആരും കണ്ടില്ല. ഫർദീൻ ഖാൻ, വിജയ് റാസ് ഉൾപ്പെടെയുള്ള നടന്മാർ ലഹരി കേസിൽ അറസ്റ്റിലായെങ്കിലും അതിനപ്പുറത്തേക്കു നീണ്ടില്ല.

മനീഷ കൊയ്‌‍രാളയെപ്പോലെ ലഹരി അടിമത്തം തുറന്നു പറഞ്ഞവരും അതിനെതിരെ പോരാട്ടം തുടങ്ങിയവരുമുണ്ട്. തന്നെ ഒരു നടൻ ചൂഷണം ചെയ്യുകയും ലഹരിക്ക് അടിമയാക്കാൻ ശ്രമിക്കുകയും ചെയ്തതായി നടി കങ്കണ റനൗട്ടും പറഞ്ഞു. സുശാന്ത് കേസിലെ ലഹരി ബന്ധങ്ങൾ വാർത്തയായതിനു പിന്നാലെ, പേര് വെളിപ്പെടുത്തിയും അല്ലാതെയും സിനിമാ പ്രവർത്തകർ ബോളിവുഡിലെ ലഹരി സൗഹൃദങ്ങളെയും പാർട്ടികളെയും കുറിച്ചു പറയുന്നു. 

manisha-koirala-reha-kangana

വീണ്ടും വെളിപ്പെടുത്തലുകൾ

ബോളിവുഡിലെ 90% പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നു കങ്കണയും 80% പേരും അങ്ങനെയാണെന്നു റിയ ചക്രവർത്തിയും വെളിപ്പെടുത്തുന്നു. 20–25 സിനിമാ ഉന്നതരുടെ പേരുകൾ റിയയും സഹോദരൻ ഷോവിക്കും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്കു നൽകിയതായാണു വിവരം. 

നടൻ അധ്യായൻ സുമൻ, നടി ശിബാനി ദണ്ഡേക്കർ തുടങ്ങിയവരെല്ലാം ബോളിവുഡിലെ ഉന്മാദവിരുന്നുകൾ സത്യമാണെന്നു സമ്മതിച്ചു കഴിഞ്ഞു. പല സെലിബ്രിറ്റികളുടെയും സൈക്കോളജിസ്റ്റായ വനിത പറയുന്നത് ഇങ്ങനെ, ‘ബോളിവുഡ് ഒരു പ്രത്യേക ലോകമാണ്. ആഡംബരവും സുഖവും സൗകര്യവും കൂടുമ്പോൾ ചിലർക്ക് എക്സൈറ്റ്മെന്റ് നഷ്ടപ്പെടുമത്രേ. അങ്ങനെ ലഹരിയിൽ എക്സൈറ്റ്മെന്റ് തേടുന്ന ഒരു വിഭാഗമുണ്ട്.

അഭിനയമോഹവുമായെത്തി ഒന്നുമാകാതെ പലതരം വിട്ടുവീഴ്ചകൾക്കു വഴങ്ങുന്നവരും പിന്നീട് ലഹരി പാർട്ടികളിലെ പതിവുകാരായി സിനിമയിൽ നേട്ടമുണ്ടാക്കാമെന്നു കരുതുന്നവരുമാണു മറ്റൊരു കൂട്ടർ. കായികതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വൻബിസിനസുകാരുടെയുമൊക്കെ മക്കളും ഈ ലഹരി പാർട്ടിയുടെ ഭാഗമാകാറുണ്ട്.’

മിണ്ടാതെ സിബിഐ,  ഇഡി

നടൻ സുശാന്ത് സിങ്ങിന്റെ ദുരൂഹ മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന് അന്വേഷിക്കാനെത്തിയ സിബിഐ ഇപ്പോൾ ചിത്രത്തിലില്ല. നടന്റെ പക്കൽ നിന്ന് 15 കോടി രൂപ കാമുകി റിയ ചക്രവർത്തിയും കുടുംബവും ചേർന്ന് തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം ആരംഭിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) മിണ്ടാട്ടമില്ല. അന്വേഷണത്തിന്റെ ചുക്കാൻ ഇപ്പോൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കയ്യിൽ. 

റിയയുടെ പക്കൽ നിന്നു ലഹരിമരുന്നു കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിലും പറയുന്നില്ല. വലിയ ലഹരി സിൻഡിക്കേറ്റിന്റെ ഭാഗമാണ് റിയയെന്ന് എൻസിബി പറയുമ്പോഴും അതു സ്ഥാപിക്കുന്ന തെളിവുകളും  പുറത്തുവന്നിട്ടില്ല. വാട്സാപ് ചാറ്റുകളാണ് പ്രധാന െതളിവുകളിൽ ഒന്ന്. ലഹരിക്കേസിൽ റിയയെ  അറസ്റ്റ്  ചെയ്തെങ്കിലും അതിനു സുശാന്തിന്റെ മരണവുമായി എന്താണു ബന്ധമെന്ന് വിശദീകരിക്കാനും എൻസിബിക്ക് ഇതുവരെയായിട്ടില്ല. കോടതിയിൽ ഹാജരാക്കിയപ്പോൾ കൂടുതൽ ചോദ്യം ചെയ്യാനായി എൻസിബി റിയയെ കസ്റ്റിഡിയിൽ ആവശ്യപ്പെട്ടതുമില്ല. അതിനാൽ, കേസ് ദുർബലമാണെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം.

റിയയ്ക്ക് പിന്തുണയുമായി താരങ്ങൾ

റിയ ചക്രവർത്തിയുടെ അറസ്റ്റിനു പിന്നാലെ നടിമാരുൾപ്പെടെ ഒരു വിഭാഗം #Supportrhea  ക്യാംപെയിനിലൂടെ പിന്തുണയുമായി രംഗത്തെത്തിയതു ശ്രദ്ധേയം. വിദ്യ ബാലൻ, തപ്സി പന്നു, ദിയ മിർസ, ഷബാന ആസ്മി, സോയ അക്തർ തുടങ്ങിയവരാണു റിയയെ പിന്തുണച്ചു സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിട്ടത്.

സംവിധായകൻ അനുരാഗ് കശ്യപും ഇവർക്കു പിന്തുണയുമായെത്തി. അറസ്റ്റിലായപ്പോൾ‌ റിയ അണിഞ്ഞിരുന്ന ടീഷർട്ടിലെ വരികൾ ഉദ്ധരിച്ചാണു പലരുടെയും സമൂഹമാധ്യമ പോസ്റ്റുകൾ. ‘വിച് ഹണ്ട്’ ആണു നടക്കുന്നതെന്നും  ആരോപിക്കുന്ന നടിമാർ, വമ്പന്മാരോ പുരുഷന്മാരോ ആണ് ഈ സ്ഥാനത്തെങ്കിൽ ഇത്രയേറെ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യില്ലായിരുന്നെന്നും കുറ്റപ്പെടുത്തുന്നു. 

kanganaMumbaihouse
മുംബൈ ബാന്ദ്ര പാലിഹില്ലിൽ നടി കങ്കണ റനൗട്ടിന്റെ ഓഫിസിൽ അനധികൃതമായി നിർമിച്ച ഭാഗം ബിഎംസി അധികൃതർ പെ‍ാളിച്ചുനീക്കിയപ്പോൾ. ചിത്രം: വിഷ്ണു വി.നായർ∙ മനോരമ

സിനിമ വിട്ട് ‘പൊളി’റ്റിക്സ്

സുശാന്ത് സിങ് മരിച്ച കേസിൽ നടി റിയ ചക്രവർത്തിക്ക് എതിരെ, മഹാരാഷ്ട്രയുമായുള്ള പോരിൽ നടി കങ്കണയ്ക്ക് ഒപ്പം; ബിജെപിയുടെ ചായ്‌വ് ഇങ്ങനെയാണ്. രണ്ടു സംഭവങ്ങളിലും മഹാരാഷ്ട്ര സർക്കാരിന് എതിരെ പറയാനും പ്രവർത്തിക്കാനുമുള്ള ഒരവസരവും ബിജെപി പാഴാക്കുന്നില്ല. 

സുശാന്ത് മരിച്ച കേസിൽ യഥാർഥത്തിൽ സംഭവിച്ചത് എന്ത് എന്നത് ഇപ്പോൾ ചർച്ചയാകുന്നേയില്ല. മുംബൈ പൊലീസ് ശരിയായി അന്വേഷിച്ചില്ലെന്ന ആരോപണവും സുശാന്തിന്റെ പിതാവ് ബിഹാറിൽ പരാതി നൽകിയതും ബിഹാർ പൊലീസിന്റെ മുംബൈയിലേക്കുള്ള വരവും തുടർന്നുണ്ടായ തർക്കവും ഒടുവിൽ സിബിഐ അന്വേഷണ പ്രഖ്യാപനവുമൊക്കെ വാർത്തകളിൽ നിറഞ്ഞു. 

സുശാന്ത് കേസിൽ ബിജെപിയുടെ താൽപര്യം രണ്ടാണ്: ഒന്ന്). ബിഹാർ തിരഞ്ഞെടുപ്പ്. ബിഹാറിൽ നിർണായക വോട്ട് ബാങ്കായ രാജ്പുത് വിഭാഗത്തെ ഒപ്പം നിർത്താൻ സുശാന്ത് കേസ് സഹായിക്കുമെന്നു ബിജെപി കണക്കുകൂട്ടുന്നു. ബിഹാർ സ്വദേശിയായ നടന്റെ മരണം ഇതിനകം തന്നെ  വലിയ പ്രചാരണ ആയുധമാക്കിക്കഴിഞ്ഞു. പലയിടങ്ങളിലും സുശാന്തിന്റെ പടം വച്ചുള്ള ബാനറുകളും ഉയർന്നു.  രണ്ട്). സുശാന്ത് കേസ് ഒതുക്കാൻ മഹാരാഷ്ട്ര സർക്കാരിനു പ്രത്യേക താൽപര്യങ്ങൾ ഉണ്ടായിരുന്നെന്നു വരുത്തിത്തീർത്ത് ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സർക്കാരിനെ അപകീർത്തിപ്പെടുത്തുക. 

കങ്കണ ശിവസേനയ്ക്കെതിരെ ആഞ്ഞടിക്കും എന്നതാണു നടിക്കു പിന്തുണ പ്രഖ്യാപിക്കുന്നതുകൊണ്ട് ബിജെപിക്കുള്ള നേട്ടം. കങ്കണയുടെ മുംബൈ വിരുദ്ധ പരാമർശങ്ങൾക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിഷേധം ഉയർന്നിരിക്കെ കേന്ദ്ര ആഭ്യന്തരവകുപ്പ് നടിക്ക് വൈ-പ്ലസ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചതിൽ തന്നെയുണ്ട് ഈ കരുതൽ. ശിവസേനയാകട്ടെ, ഒട്ടുംവിട്ടുകൊടുക്കാൻ തയാറല്ലെന്നു വ്യക്തമാക്കുന്ന നീക്കങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com