ADVERTISEMENT

സാധാരണക്കാർക്കുവേണ്ടി സമർപ്പിതമായി നിലകൊള്ളണമെന്ന വലിയ ലക്ഷ്യം ചിലപ്പോഴെങ്കിലും സപ്ലൈകോ എന്ന സർക്കാർസ്ഥാപനം മറക്കുമ്പോൾ അഴിമതിയുടെ മറ്റൊരു അധ്യായം കേരളത്തിനുമുന്നിൽ തുറക്കുന്നു. നാടിന്റെ ഭദ്രതയ്‌ക്കു സ്‌ഥാപിച്ച സപ്ലൈകോ ചിലർക്ക് അവിഹിത സാമ്പത്തിക നേട്ടം സമ്മാനിക്കുന്ന അഴിമതി സ്‌റ്റോറായതിന്റെ പിന്നിലെ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ കോവിഡ് ദുരിതകാലത്ത് സംസ്ഥാന സർക്കാർ  സപ്ലൈകോ വഴി നൽകിയ സൗജന്യ ഓണക്കിറ്റിലുണ്ടായിരുന്നത് അഴിമതിയും വെട്ടിപ്പും കൂടിയാണ്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ ജനങ്ങൾക്കു ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ കഴിക്കേണ്ടിവന്നു. 

ശർക്കരയും പപ്പടവുമൊക്കെ സർക്കാർവിലാസം നിരുത്തരവാദിത്തത്തിന്റെയും അഴിമതിയുടെയും ആ ദുർഗന്ധം പേറുന്നുണ്ട്. അഞ്ഞൂറു രൂപയുടെ കിറ്റിൽ 11 ഇനം ഉൽപന്നങ്ങളാണ് ഉൾപ്പെടുത്തിയത്. ഇതിൽ ശർക്കരയും പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്നു പരിശോധനാഫലം തെളിയിക്കുന്നു. പല ഉൽപന്നങ്ങളും അളവിൽ കുറവായിരുന്നുതാനും. പരിശോധനാ ഫലം വന്നപ്പോഴേക്കും കിറ്റുകൾ ഭൂരിഭാഗവും വിതരണം ചെയ്തിരുന്നു. 

എന്നാൽ, ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ വിതരണം ചെയ്ത കമ്പനികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ പോലും സപ്ലൈകോ തയാറാകുന്നില്ലെന്നതാണു നിർഭാഗ്യ യാഥാർഥ്യം. ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ തുടർച്ചയായി വിതരണം ചെയ്യുന്ന കമ്പനികളെ ഒരു മാസത്തേക്കു മാത്രം വിലക്കാനാണ് സപ്ലൈകോ ഹെഡ് ഓഫിസ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചത്. അതായത്, അടുത്ത മാസത്തെ ടെൻഡറിലും ഈ വിവാദ കമ്പനികൾക്ക് പങ്കെടുക്കാം. ഇതിനിടെ വിളിച്ച സ്കൂൾ കിറ്റിലേക്കുള്ള ടെൻഡറിന്റെ സാങ്കേതിക ബിഡിലും ഈ വിവാദ കമ്പനികളെ സപ്ലൈകോ അംഗീകരിച്ചു.

സംസ്ഥാനത്താകെ 87 ലക്ഷം കാർഡുടമകളുള്ളപ്പോൾ ഒരു ഉൽപന്നത്തിൽ ഒരു രൂപയുടെ തട്ടിപ്പ് നടത്തിയാൽ പോലും 87 ലക്ഷം രൂപയുടെ അഴിമതിയാണു നടക്കുക. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ കിറ്റിൽ ഇടംപിടിച്ചതിലും തൂക്കത്തിൽ കുറവുവന്നതിലും വലിയ അഴിമതിയുണ്ടെന്നാണ് ആരോപണം. ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിക്കാരുടെയും പ്രിയപ്പെട്ടവരായതുകൊണ്ടാണ് സപ്ലൈകോയുടെ ടെൻഡറുകളിൽ ഈ കമ്പനികൾ വീണ്ടും ഇടംപിടിക്കുന്നതെന്നും ആരോപണമുണ്ട്.

കൃത്രിമ നിറം മുതൽ ചത്ത പല്ലിയും പാൻപരാഗ് പായ്ക്കറ്റും വരെ സപ്ലൈകോ ഓണം കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരയിൽ കണ്ടെത്തിയിരുന്നു. വിതരണത്തിനെത്തിയ ശർക്കരയുടെ പകുതിയിലധികവും തിരിച്ചയയ്ക്കേണ്ടി വരികയും പകരം പഞ്ചസാര വിതരണം ചെയ്യുകയും ചെയ്തു. ഈ പ്രശ്നങ്ങൾക്കൊണ്ട് ഓണത്തിനു മുൻപ് കിറ്റ് വിതരണം പൂർത്തിയാക്കാനും കഴിഞ്ഞില്ല. വിതരണക്കാരുടെയെല്ലാം ശർക്കരയിൽ മായമുണ്ടെന്നു കണ്ടെത്തിയിട്ടുമുണ്ട്. 

എന്നാൽ, വിതരണം ഏതാണ്ട് പൂർത്തിയായപ്പോഴാണ് പപ്പടത്തിന്റെ പരിശോധനാഫലം വന്നത്. ക്ഷാരാംശത്തിന്റെയും ഈർപ്പത്തിന്റെയും അളവ് കിറ്റിലുണ്ടായിരുന്ന പപ്പടത്തിൽ പരിധിയിൽ അധികമാണ്. കേരള പപ്പടത്തിനാണ് ടെൻഡർ നൽകിയതെങ്കിലും ഉഴുന്നുപൊടിയുടെ അളവു വളരെക്കുറഞ്ഞ തമിഴ്നാട് അപ്പളമാണ് ശ്രീശാസ്താ കേരള പപ്പടമെന്നു പേരുമാറ്റി സപ്ലൈകോയ്ക്കു നൽകിയത്. 

ഓണക്കിറ്റിന്റെ ആരംഭം മുതൽ അഴിമതിയുണ്ടായിരുന്നുവെന്നാണു പരാതി. ശർക്കരയിൽ മായം കണ്ടെത്തിയതിനെത്തുടർന്ന് ഓപ്പറേഷൻ ക്ലീൻകിറ്റ് എന്ന പേരിൽ മായവും തൂക്കക്കുറവും കണ്ടെത്താനായി സംസ്ഥാനമൊട്ടാകെ വിജിലൻസ് റെയ്ഡ് നടക്കുകയുണ്ടായി. ടെൻഡർ വ്യവസ്ഥകൾ പ്രകാരം തൂക്കത്തിൽ ഒരു കിലോഗ്രാമെങ്കിലും കുറവുണ്ടെങ്കിലോ, നിർദിഷ്ട ഗുണമേന്മ ഇല്ലെങ്കിലോ കമ്പനികളെ വിലക്കുപട്ടികയിലാക്കാനും പിഴ ഈടാക്കാനും കഴിയും. എന്നാൽ, ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ തുടർച്ചയായി ടെൻഡറുകളിൽ ഇടം നേടുകയാണ്. അഞ്ചു വർഷം വരെ കമ്പനികളെ വിലക്കുപട്ടികയിലാക്കണമെന്ന സപ്ലൈകോ വിജിലൻസിന്റെ നിർദേശവും പാലിക്കപ്പെട്ടില്ല. 

സപ്ലൈകോയ്ക്ക് നാണക്കേടുണ്ടാക്കുകയും  സംസ്ഥാനത്തെ ജനതയെ ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപന്നം കഴിപ്പിക്കുകയും ചെയ്ത കമ്പനികളെ സിവിൽ സപ്ലൈസ് കോർപറേഷൻ വീണ്ടും വീണ്ടും സംരക്ഷിക്കുന്നതുതന്നെ വലിയ അഴിമതിയുടെ തെളിവല്ലേ? പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചു വാങ്ങുന്ന ഉൽപന്നങ്ങൾ ഗുണനിലവാരമുള്ളതാണെന്നു സർക്കാർ ഉറപ്പുവരുത്തിയേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com