ADVERTISEMENT

സ്വന്തം ചിന്തകളുടെ അതിർത്തിക്കുള്ളിൽ മറ്റുള്ളവരുടെ ലോകം തളച്ചിടുന്നവരാണ് യഥാർഥ ചൂഷകർ. സ്വന്തം വഴികളും സ്വപ്നങ്ങളും എല്ലാവരുടെയും ജന്മാവകാശമാണ്. ഒരേ കുടുംബത്തിലോ സൗഹൃദക്കൂട്ടത്തിലോ ഉള്ളവർക്ക് ഒരേ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടാകണമെന്നു നിർബന്ധമില്ല. 

ഒരാളുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും വിലയിടാൻ മറ്റാർക്കാണ് അവകാശം? പുനർവിചിന്തനങ്ങളും തിരുത്തലുകളും ആവശ്യമെങ്കിൽ അതിനു വഴിയൊരുക്കിയാൽ പോരേ? എല്ലാ വെട്ടിയൊരുക്കലും വളർച്ചയ്ക്കു വേണ്ടിയല്ല; ചിലതെങ്കിലും പൂർണനാശത്തിലേക്കു നയിക്കുന്നവയാണ്. ഒരു മതിൽ നിർമിച്ച് അതിനുള്ളിൽ ഇഴഞ്ഞു നടക്കാൻ തക്കവണ്ണം അപരന്റെ ചിറകുകൾ അരിയുന്നവർ അവരുടെ കഴിവും അവകാശവും നിഷേധിക്കുകയാണ്. 

അനുസരിക്കാൻ കടപ്പെട്ടതിന്റെ പേരിൽ നിവൃത്തികേടുകൊണ്ടു നിന്നുതരുന്നവരാണ് വളർച്ച നിഷേധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. സ്വന്തം സ്വപ്നങ്ങളെ എങ്ങനെ പിന്തുടരണമെന്ന് അറിയാത്തതുകൊണ്ടു സ്വയം കീഴടങ്ങുന്നവരുമുണ്ട്. 

അന്യരുടെ സാമ്രാജ്യങ്ങൾ കീഴടക്കി സ്വന്തം ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂട്ടുന്നവർ അടിമകളെ സൃഷ്ടിക്കുന്നവരാണ്. ഒരാളുടെ ശരീരവും മനസ്സും ഒരുപോലെ ആക്രമിക്കപ്പെട്ടാൽ അയാൾ അടിമയായിത്തീരാൻ എളുപ്പമാണ്. ചിന്തകളും വാക്കുകളും അയാൾ പണയം വയ്ക്കും. ചലനശേഷി നശിപ്പിക്കുന്നവരെക്കാൾ, ചിന്താശേഷി നശിപ്പിക്കുന്നവരാണു കൂടുതൽ അപകടകാരികൾ. 

എന്തു ലാഭത്തിന്റെ പേരിലാണെങ്കിലും സ്വന്തം ആലോചനകൾ അന്യരുടെ ലോക്കറുകളിൽ സൂക്ഷിക്കാൻ ഏൽപിക്കുന്നതാണ് ഏറ്റവും വലിയ സ്വയംവഞ്ചന. എത്ര തകർന്നവനും തിരിച്ചുവരുന്നത് ചിന്തകൾ തകരാത്തതുകൊണ്ടാണ് എന്നോർക്കാം.  സ്വയം തെളിക്കുന്ന വഴികളിലൂടെ നടക്കുന്നവർ ആരെയും ഭയപ്പെടില്ല. സ്വാഭാവികമായ സ്വയംപ്രതിരോധശേഷി അവർ കൈവരിക്കുകയും ചെയ്യും. എല്ലാം തകർക്കുന്നവർ ഒന്നും പുനർനിർമിക്കാൻ അറിയാത്തവരാണ്. എല്ലാ കൊടുമുടികളും കീഴടക്കുന്നതിനിടെ, മറ്റുള്ളവരുടെ മണൽക്കൊട്ടാരങ്ങളെക്കൂടി ബഹുമാനിക്കണം. 

English summary: Importance of relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com