ADVERTISEMENT

ഗ്രീക്ക് പുരാണകഥകളിൽ പ്രലോഭനങ്ങളുടെ സ്ഥലമാണു സൈറൻസ് ദ്വീപ്. ദ്വീപിനടുത്തുകൂടി പോകുന്ന നാവികരെ അവിടെയുള്ളവർ പാട്ടിലൂടെയും നൃത്തത്തിലൂടെയും ആകർഷിക്കും. പക്ഷേ, അവിടെ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടാനാവില്ല. യുളീസസ്, ജേസൺ എന്നീ പടനായകരുടെ സംഘം മാത്രമാണ് ഈ പരീക്ഷണത്തെ അതിജീവിച്ചത്. ദ്വീപിനടുത്തെത്തിയപ്പോൾ യുളീസസ് തന്റെ സംഘാംഗങ്ങളുടെ ചെവികൾ മെഴുകുകൊണ്ട് അടച്ചു. തന്നെ കപ്പലിന്റെ നെടുംതൂണിൽ കെട്ടിയിടാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ജേസണാകട്ടെ, ഓർഫ്യൂസ് എന്ന അനുഗൃഹീത ഗായകനെ കൂടെക്കൂട്ടി. ദ്വീപിനടുത്ത് എത്തിയപ്പോൾ ഓർഫ്യൂസിനോടു പാടാൻ പറഞ്ഞു. സംഘാംഗങ്ങളെല്ലാം പാട്ടിൽ മതിമറന്നിരുന്നു. അങ്ങനെ അവർ ജീവനോടെ സൈറൻസ് ദ്വീപ് മറികടന്നു.

അപകടരഹിത വഴികളിലൂടെ സഞ്ചരിക്കുന്നവരാരും അസാധാരണ പ്രതിഭകളാകില്ല. അനുകൂല സാഹചര്യങ്ങൾ ഒരിക്കലും മികച്ച യാത്രക്കാരനെ സൃഷ്ടിക്കാറുമില്ല. എത്ര ലളിതമായ വഴികളിലൂടെ യാത്ര ചെയ്തു എന്നതിനെക്കാൾ, എത്ര ദുർഘട പാതകളിലൂടെ നിർഭയം നീങ്ങി എന്നതാണ് സഞ്ചാരിയുടെ മികവും വൈദഗ്ധ്യവും തീരുമാനിക്കുന്നത്. 

എന്തിനുവേണ്ടി ഇറങ്ങിത്തിരിച്ചോ, അതിനെക്കാൾ ആകർഷകമായി പ്രത്യക്ഷപ്പെടുന്നതെല്ലാം പ്രലോഭനങ്ങളാണ്. ഒരു പ്രലോഭനത്തെയും ആർക്കും നിരോധിക്കാനാകില്ല; നേരിടാനും തരണം ചെയ്യാനും മാത്രമേ കഴിയൂ. ഒരാൾ എന്തിനു മുന്നിലാണോ എളുപ്പത്തിൽ കീഴടങ്ങുന്നത് അതാണ് അയാളുടെ ദൗർബല്യം. സ്വയം ശാക്തീകരിക്കാനുള്ള എളുപ്പവഴി സ്വന്തം ദൗർബല്യം തിരിച്ചറിയുകയാണ്. പാളിച്ചകൾ അറിയുന്നവർക്കു മുൻകരുതലെടുക്കാൻ കഴിയും. സ്വന്തം ബലഹീനതകളോടു ക്രിയാത്മകമായി പ്രതികരിക്കുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് വിജയമുഹൂർത്തങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com