ADVERTISEMENT

21 വർഷം മുൻപ്, മനോരമ അഭിമുഖത്തിൽ, മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു വ്യക്തമായ ഉത്തരം നൽകാതിരുന്ന ഏക ചോദ്യം ബാബറി മസ്ജിദിനെക്കുറിച്ചുള്ളതായിരുന്നു. മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം റാവുവിലും പാർട്ടിയിലും ആരോപിക്കപ്പെടുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. മറുപടി താനെഴുതുന്ന പുസ്തകത്തിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് റാവു പറഞ്ഞു. ഒപ്പം, ഇത്രയുംകൂടി പറഞ്ഞു: ‘‘പുസ്തകം പുറത്തുവന്നാൽ.’’

കറുപ്പും കാവിയും കലർന്ന പുറംചട്ടയുമായി ആ പുസ്തകം അദ്ദേഹം മരിച്ച് രണ്ടുവർഷത്തിനു ശേഷം പുറത്തുവന്നു, 2006ൽ; ‘അയോധ്യ– ഡിസംബർ 6, 1992’ എന്ന പേരിൽ. പുസ്തകത്തിലെ അതേ സമീപനമാണ്, ലിബറാൻ കമ്മിഷൻ മുൻപാകെയും അദ്ദേഹം സ്വീകരിച്ചിരുന്നത്. ചരിത്രമാണു താൻ വിശദീകരിക്കുന്നതെന്നാണ് പല ഉത്തരങ്ങളുടെയും ഭാഗമായി റാവു കമ്മിഷനോടു പറഞ്ഞത്.

തക്ക സമയത്ത് ഇടപെട്ടില്ല എന്നതാണ് റാവു സർക്കാരിനെതിരായ പ്രധാന ആരോപണം. മസ്ജിദ് തകർക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് യുപിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയില്ലെന്ന ചോദ്യമുണ്ട്. ഭരണഘടനാത്തകർച്ചയുണ്ടായെന്ന വിലയിരുത്തലിലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതെന്ന് 356–ാം വകുപ്പ് വിശദീകരിച്ച് പുസ്തകത്തിൽ റാവു വാദിച്ചു. കർസേവയ്ക്കു മുൻപ് അത്തരമൊരു വിലയിരുത്തൽ സാധ്യമല്ലായിരുന്നു.

എന്തുകൊണ്ട് മുൻകൂട്ടി കേന്ദ്ര ഇടപെടലുണ്ടായില്ലെന്നതിന് റാവു നൽകിയ വിശദീകരണമിങ്ങനെ– സംഭവത്തിന്റെ ഉത്തരവാദിത്തം ബിജെപിക്കാണ്.

കേന്ദ്രം ഇടപെട്ടാൽ എന്തു സംഭവിക്കുമായിരുന്നു എന്നതിനു രണ്ടു വശങ്ങളും പരിഗണിക്കണം – ഒരു വശത്ത്, ലക്ഷോപലക്ഷം കർസേവകർ മന്ദിരത്തിനുമേൽ കയറി അതു നശിപ്പിക്കാനുള്ള സാധ്യത. മറുവശത്ത്, ഗവർണറുടെ മുന്നറിയിപ്പ് അവഗണിച്ച്, കേന്ദ്ര സേന ബലംപ്രയോഗിച്ച് ഉള്ളിലേക്കു ചെന്നാലും, പ്രാദേശിക ഭരണകൂടം അതു ചെറുക്കുകയും, മന്ദിരം തകർക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി. പ്രാദേശിക ഭരണകൂടത്തെ അനുനയിപ്പിച്ച് മന്ദിരത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണു ശ്രമിച്ചതെന്നു റാവു വാദിച്ചു.

രാഷ്ട്രീയ നഷ്ടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കൊടുവിൽ, തന്റെ വിശകലനം റാവു അവസാനിപ്പിച്ചതിങ്ങനെ: ‘‘ഭാവി എന്റെ നിലപാട് ശരിവയ്ക്കുമോയെന്നു കാണേണ്ടതുണ്ട്. ശരിവച്ചാൽ സന്തോഷം.’

തുറന്നു പറയാൻ‍ മടി കാട്ടാത്ത അഡ്വാനി ’

ബാബറി മസ്ജിദ് തകർത്ത കേസിലെ പ്രതിപ്പട്ടികയിലും മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി രണ്ടാമനാണ്. പട്ടികയിലെ ഒന്നാമത്തെ പേര് ശിവസേനാ തലവൻ ബാൽ താക്കറെയുടേതായിരുന്നു. രഥയാത്ര ഉൾപ്പെടെ സംഭവത്തിന്റെ രാഷ്ട്രീയ ഒരുക്കങ്ങളുടെ ചുക്കാൻ അഡ്വാനിക്കായിരുന്നുവെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. 

മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്നു തുറന്നുപറയാൻ അഡ്വാനി ഒരിക്കലും മടി കാണിച്ചിട്ടില്ല. ലിബറാൻ കമ്മിഷൻ മുൻപാകെ നൽകിയ മൊഴിയിലാണ് തന്റെ ഭാഗം പരസ്യവും വിശദവുമായി അഡ്വാനി പറഞ്ഞത്. 

രഥയാത്രയെക്കുറിച്ച് വിശദീകരിക്കവെ അഡ്വാനി പറഞ്ഞു: ദൈവത്തെ എന്നപോലെയാണ് ജനം എന്നെ നോക്കിയത്. മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ അഡ്വാനി പറഞ്ഞു: അതു ഞാൻ പഠിച്ചത് ഗാന്ധിജിയിൽ നിന്നാണ്, രാം ധുൻ പാടാതെ ഒരു യോഗവും ഗാന്ധിജി തുടങ്ങിയിരുന്നില്ല. 

മസ്ജിദ് തകർക്കപ്പെടുമ്പോൾ, അതിന് 200–300 മീറ്റർ അകലെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കർസേവകരെ പ്രോത്സാഹിപ്പിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും മറ്റുമാണ് അഡ്വാനിക്കെതിരെ ആരോപിക്കപ്പെട്ടത്. അയോധ്യയിലേക്കു കേന്ദ്രസേന കടക്കുന്നതു തടയാൻ അഡ്വാനിയാണ് നിർദേശം നൽകിയതെന്നാണ് സിബിഐയുടെ ആദ്യ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.

ഡിസംബർ 6ന് രാജിവയ്ക്കാൻ അന്നത്തെ യുപി മുഖ്യമന്ത്രി കല്യാൺ സിങ് താൽപര്യമറിയിച്ചപ്പോൾ, പാടില്ലെന്നും മന്ദിരം തകർത്തശേഷം മതി രാജിയെന്നും അഡ്വാനി നിർദേശിച്ചതായാണ് കേസിലെ സാക്ഷികളിലൊരാൾ നൽകിയ മൊഴി. സംഭവങ്ങൾ തനിക്കു ദുഃഖമുണ്ടാക്കിയെന്നു പിന്നീട് അഡ്വാനി പറഞ്ഞു. 

കാൽനൂറ്റാണ്ട് പിന്നിട്ട് സങ്കീർണമായ കേസ്

സംഭവദിവസം തന്നെ യുപി പൊലീസ് 2 കേസുകൾ റജിസ്റ്റർ ചെയ്തു. പിന്നീട്, 47 എഫ്ഐആറുകൾ കൂടി റജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ ആകെ 49 എഫ്ഐആറുകൾ. ആദ്യം, ശിവസേനാ അധ്യക്ഷൻ ബാൽ താക്കറെയും മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനിയുമുൾപ്പെടെ ആകെ 49 പ്രതികളാണുണ്ടായിരുന്നത്. ഇപ്പോൾ ജീവിച്ചിരിക്കുന്നത് 32 പേർ. 

ayodhya
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, മഹന്ത് നൃത്യ ഗോപാൽ ദാസ്

നിലവിലെ പ്രതിപ്പട്ടികയിലെ പ്രമുഖർ:

∙ എൽ.കെ.അഡ്വാനി: മുൻ ഉപപ്രധാന മന്ത്രി, ബിജെപി മുൻ അധ്യക്ഷൻ

∙ മുരളി മനോഹർ ജോഷി: മുൻ കേന്ദ്ര മന്ത്രി, ബിജെപി മുൻ അധ്യക്ഷൻ

∙ ഉമാഭാരതി: മുൻ കേന്ദ്രമന്ത്രി, ബിജെപി നേതാവ്

∙ സാധ്വി ഋതംബര: വിശ്വഹിന്ദു പരിഷത് നേതാവ്

∙ വിനയ് കട്യാർ: ബജ്റങ് ദൾ നേതാവ്,മുൻ പാർലമെന്റ് അംഗം

∙ മഹന്ത് നൃത്യ ഗോപാൽ ദാസ്: രാമജന്മഭൂമി ന്യാസ് മേധാവി

ഇവർ ആറു പേർക്കുമെതിരെ ഗൂഢാലോചന, മതാടിസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കുക, കലാപത്തിനു പ്രേരിപ്പിക്കുക, ദേശവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. 

ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ടായിരുന്ന ആർ.എൻ.ശ്രീവാസ്തവ, ജില്ലയിലെ സീനിയർ പൊലീസ് സൂപ്രണ്ടായിരുന്ന ഡി.ബി.റോയ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഗൂഢാലോചന, മതസ്പർധ വളർത്തൽ, മതത്തെ അവഹേളിക്കാനെന്നോണം ആരാധനാസ്ഥലം നശിപ്പിക്കൽ തുടങ്ങിയവയാണ് ഇവർക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com