അയോധ്യ മസ്ജിദ് നിർമാണം കോവിഡ് ഒതുങ്ങിയ ശേഷം
Mail This Article
ബാബറി മസ്ജിദ് തകർത്ത കേസിലെ വിധി വരുമ്പോൾ ധന്നിപ്പുർ ഗ്രാമം ശാന്തമാണ്. രാമജന്മഭൂമി അയോധ്യ ക്ഷേത്രനിർമാണ ട്രസ്റ്റിനു നൽകിയതിനു പകരം മസ്ജിദ് നിർമിക്കാൻ നൽകിയ ഭൂമി അയോധ്യ – ലക്നൗ ഹൈവേയോടു ചേർന്നാണ്. അയോധ്യയിൽ നിന്ന് 25 കിലോമീറ്ററിലേറെ ദൂരമുണ്ട്. ഗോതമ്പുപാടങ്ങൾക്കിടയിൽ തീർഥാടനകേന്ദ്രമായ ഷഹ്ഗാദ ഷാ റഹ്മത്തുള്ള അലി ദർഗയുണ്ട്. മസ്ജിദിന്റെ നിർമാണ പ്രവർത്തനങ്ങളൊന്നും ഇവിടെ തുടങ്ങിയിട്ടില്ല.
കോവിഡ് ഒതുങ്ങിയ ശേഷമേ മസ്ജിദ് നിർമിക്കുന്നതിന്റെ ആലോചനായോഗം നടക്കാനിടയുള്ളൂവെന്നു സുന്നി വഖഫ് ട്രസ്റ്റ് രൂപീകരിച്ച ഇന്തോ–ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ വക്താവ് പറഞ്ഞു. നമസ്കരിക്കാൻ ഒരു സ്ഥലമുണ്ടാവുകയെന്നതാണ് ഇസ്‌ലാമിക വിശ്വാസത്തിൽ പ്രധാനമെന്നും അതിന് ആരാധനാലയത്തിന്റെ വലുപ്പം വിഷയമല്ലെന്നും ട്രസ്റ്റ് വക്താവ് അത്താർ ഹുസൈൻ പറഞ്ഞു.
ആർക്കിടെക്ട് എസ്.എം. അക്തർ തീരുമാനിക്കുന്ന രൂപത്തിലായിരിക്കും മസ്ജിദ് വരുന്നത്. 15,000 ചതുരശ്ര മീറ്ററാണ് ഇപ്പോൾ പദ്ധതിയിലുള്ളത്. അതു ചിലപ്പോൾ മക്കയിലെ കഅബയുടെ മാതൃകയിലുമായേക്കാം. 5 ഏക്കർ സമുച്ചയത്തിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കുന്നുണ്ട്. മ്യൂസിയം, ലൈബ്രറി, പാവങ്ങൾക്കു ഭക്ഷണം നൽകാൻ സമൂഹ അടുക്കള എന്നിവയും ഉദ്ദേശിക്കുന്നു.
English summary: Ayodhya mosque construction