വിധി, ലിബറാന്റെ കണ്ടെത്തലുകൾക്ക് നേർവിപരീതം
Mail This Article
ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൽ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചെങ്കിൽ, ഇതേ വിഷയം അന്വേഷിച്ച ജസ്റ്റിസ് മൻമോഹൻ സിങ് ലിബറാൻ കമ്മിഷൻ പറഞ്ഞത് സംഭവം തികച്ചും ആസൂത്രിതമായിരുന്നു എന്നാണ്. പെട്ടെന്നുള്ളതോ, ജനത്തിന്റെ വികാരപ്രകടനം അണപൊട്ടിയതിനാൽ ഉണ്ടായതോ അല്ല 1992 ഡിസംബർ 6ലെ സംഭവങ്ങളെന്നു സംശയാതീതമായി തെളിഞ്ഞെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലിബറാൻ വിലയിരുത്തി.
സംഘപരിവാർ നേതാക്കൾക്കു ഗൂഢാലോചനയിലുണ്ടായിരുന്ന പങ്കും കമ്മിഷൻ എടുത്തുപറഞ്ഞു. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി, ബാൽ താക്കറെ, എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ് എന്നിവരുൾപ്പെടെ 68 പേർ കുറ്റക്കാരാണ് എന്നാണു കമ്മിഷൻ വ്യക്തമാക്കിയത്. അഡ്വാനി, മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവു, ജ്യോതിബസു, മുലായം സിങ് യാദവ്, എസ്.ബി.ചവാൻ, പി.ആർ. കുമാരമംഗലം, പ്രമോദ് മഹാജൻ, ആർഎസ്എസ് മേധാവിയായിരുന്ന കെ.എസ്.സുദർശൻ എന്നിവരുൾപ്പെടെ 100 പേരാണു കമ്മിഷനു മൊഴി നൽകിയത്.
കല്യാൺ സിങ് സർക്കാരിന്റെ പൂർണ സഹകരണത്തോടെയായിരുന്നു നടപടിയെന്നും പൊലീസും പ്രാദേശിക ഭരണകൂടവും ആർഎസ്എസിനു പിന്തുണ നൽകിയെന്നും കമ്മിഷൻ വിലയിരുത്തിയിരുന്നു.
English summary: Babri Masjid Liberhan Commission