ADVERTISEMENT

‘സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം’ എന്നു രാഷ്ട്രപിതാവു പറഞ്ഞത് ഈ ഗാന്ധിജയന്തി ദിനത്തിലെങ്കിലും നമുക്ക് ഓർക്കാതെവയ്യ. മഹാത്മാ ഗാന്ധി ഇങ്ങനെ പറഞ്ഞതു സ്വാതന്ത്ര്യപ്പുലരിക്കും മുൻപായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 73 വർഷമായിട്ടും ആ സ്വപ്നത്തിന് ഇപ്പോഴും രാത്രി മാത്രമല്ല, പകൽപോലും വഴി കണ്ടെത്താനാവാതെ പോകുന്നുവെന്നത് അത്യധികം നിരാശാജനകമാണ്. ഉത്തർപ്രദേശിലെ ഹത്രസിൽ നാലംഗ സംഘത്തിന്റെ അതിക്രൂര പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട ദലിത് പെൺകുട്ടി രാജ്യത്തിനുമുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾക്കു ജീവന്റെയും ആത്മാഭിമാനത്തിന്റെയും വിലയുണ്ട്. ഇതിനുശേഷവും യുപിയിലടക്കം സമാനസംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന യാഥാർഥ്യം സ്ത്രീസുരക്ഷ എന്ന വാക്കിനെത്തന്നെ നാണംകെടുത്തുകയും ചെയ്യുന്നു.

വീട്ടിൽനിന്നു കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്കു പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതര പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. അതീവഗുരുതരാവസ്ഥയിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 വയസ്സുകാരി ചൊവ്വാഴ്ച പുലർച്ചെ മരിച്ചതോടെ ഈ ക്രൂരമരണം രാജ്യത്തു പ്രതിഷേധത്തിന്റെ കൊടുങ്കാറ്റിനു കെട്ടഴിച്ചുവിട്ടു.

മാനുഷികത മറന്ന ഒരുകൂട്ടം നീചന്മാരുടെ ക്രൂരത മാത്രമല്ല വെളിപ്പെടുന്നത്. പൊലീസ് അടക്കമുള്ള ഒൗദ്യോഗിക സംവിധാനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ആർക്കൊപ്പം നിൽക്കുന്നുവെന്ന ചോദ്യംകൂടി ഉയരുന്നു. പെൺകുട്ടിയുടെ സംസ്കാരം കുടുംബത്തെ പങ്കെടുപ്പിക്കാതെയും അവരുടെ അനുമതിയില്ലാതെയും യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതിൽ രാജ്യവ്യാപക പ്രതിഷേധമാണുണ്ടായത്. അന്ത്യകർമങ്ങൾക്കു സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ, പിറ്റേന്നു പുലർച്ചെ രണ്ടരയോടെയാണു പൊലീസ് സംസ്കാരം നടത്തിയത്. പെൺകുട്ടിയുടെ മൃതദേഹം അവസാനമായി വീട്ടിലെത്തിച്ച ശേഷം വേണം സംസ്കാരമെന്ന അപേക്ഷ നിഷ്കരുണം നിരാകരിക്കപ്പെട്ടു.

‘ജീവിച്ചിരുന്നപ്പോൾ സംരക്ഷിച്ചില്ല, ആക്രമിക്കപ്പെട്ടപ്പോൾ മതിയായ ചികിത്സ നൽകിയില്ല, മരിച്ചപ്പോൾ അന്ത്യകർമങ്ങൾക്കു പോലും അവസരം നൽകിയില്ല’ എന്നിങ്ങനെയുള്ള പ്രതിഷേധസ്വരങ്ങളെ, ഈ കൊടുംക്രൂരതയ്ക്കു കുടപിടിക്കുന്നവർക്കു കേട്ടില്ലെന്നു നടിക്കാനാവുന്നതെങ്ങനെ? ഹത്രസിലെ പെൺകുട്ടിയുടെ മരണം യുപിയെ മാത്രമല്ല, രാജ്യത്തെയാകെ ഉലയ്ക്കുകയാണ്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഹത്രസ് സന്ദർശനത്തെ ലാത്തിച്ചാർജും അറസ്റ്റുമായാണ് പൊലീസ് നേരിട്ടത്.

രാജ്യത്തു നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെടുന്ന ദരിദ്രരെയും ദലിതരെയും സ്വജീവിതംകൊണ്ടും മരണംകൊണ്ടും പ്രതീകവൽക്കരിക്കുകയാണ് ഈ പെൺകുട്ടി. ജാതിക്രൂരതയുടെ അങ്ങേയറ്റമാണ് ഈ പെൺകുട്ടി ശരീരത്തിൽ അനുഭവിച്ചതെന്നാണ് ആരോപണം. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം, രാജ്യത്തു സ്ത്രീകൾ ഏറ്റവും കൂടുതൽ അക്രമം നേരിടുന്നത് യുപിയിലാണെന്ന വസ്തുതകൂടി ഇതോടൊപ്പം ചേർത്തുവയ്ക്കാം. യുപിയിലെതന്നെ ബൽറാംപുരിൽ പീഡനത്തിന് ഇരയായി ദലിത് യുവതി കൊല്ലപ്പെട്ടതും ഹത്രസിലെ പെൺകുട്ടിയുടെ മരണവാർത്തയെത്തുടർന്ന് രാജ്യം കേട്ടു. അസംഗഡിൽ എട്ടു വയസ്സുകാരിയും പീഡനത്തിനിരയായി. 

ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, ഹത്രസിലെ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞത്. കണ്ണില്ലാത്ത ക്രൂരതകൊണ്ട് പെൺകുട്ടിയുടെ നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കുമൊക്കെ ഗുരുതര പരുക്കുണ്ടാക്കി മരണത്തിലേക്കു വലിച്ചെറിഞ്ഞവർക്ക് ഇത്തരം സാങ്കേതികവാദങ്ങൾ കൊണ്ടുകൂടി സംരക്ഷണം നൽകേണ്ട ആവശ്യമെന്താണ്? ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു ചെറുത്തതിനിടെ പെൺകുട്ടിയുടെ നാവ് അറ്റുപോകാറായ നിലയിലായിരുന്നുവെന്നുകൂടി ഓർമിക്കാം.

രാജ്യത്തെ പെൺപാതിയുടെ നെഞ്ചിലെ കനലിനെക്കുറിച്ചും സ്ത്രീസുരക്ഷ എന്ന വാക്കിനുപോലും ദിനംതോറും അനുഭവിക്കേണ്ടിവരുന്ന അപമാനങ്ങളെക്കുറിച്ചും ഇനിയും ഏറെ പറയേണ്ടതില്ല. ഡൽഹി നഗരമധ്യത്തിൽ, ഓടുന്ന ബസിൽ 2012 ഡിസംബറിൽ കൂട്ടമാനഭംഗത്തിനിരയായി പിന്നീടു മരണമടഞ്ഞ പെൺകുട്ടിക്കു നാം തിരിച്ചുകൊടുത്തതെന്താണ്? ‘നിർഭയ’ അന്നു മരണത്തിനു കീഴടങ്ങിയപ്പോൾ ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം രാജ്യത്തു സ്ത്രീസുരക്ഷയ്ക്കു വഴിയൊരുക്കട്ടെ’ എന്നായിരുന്നു അവളുടെ മാതാപിതാക്കൾ പറഞ്ഞത്. ആ വഴി ഇവിടെ ഇനിയും ഒരുങ്ങിയിട്ടില്ല എന്നുതന്നെയാണ് ഹത്രസിലെ പെൺകുട്ടിയും പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com