ADVERTISEMENT

സംസ്ഥാനത്തെ 23 വന്യജീവിസങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല (ഇക്കളോജിക്കലി സെൻസിറ്റീവ് സോൺ) ആയി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് മുൻപു നൽകിയ ശുപാർശകളിൽ ഭേദഗതി വരുത്തി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കേരളം വീണ്ടും റിപ്പോർട്ട് സമർപ്പിക്കുന്നതു പ്രതീക്ഷ നൽകുന്നു.

നമ്മുടെ മലയോര കർഷകർ വന്യമൃഗങ്ങളുടെ കാടിറക്കവും കാലാവസ്ഥാ പ്രശ്നങ്ങളും കോവിഡ് പ്രതിസന്ധികളുമൊക്കെ മൂലം കഠിനകാലത്തെയാണു നേരിടുന്നത്. ഇതിനിടയിലാണ് പരിസ്ഥിതിലോല മേഖലയുടെ പേരിൽ കർഷകർക്കെതിരെ കടുത്ത നിയന്ത്രണത്തിനുള്ള നീക്കം. കാലത്തിന്റെ അനിവാര്യത തന്നെയാണ് പരിസ്ഥിതിസംരക്ഷണമെന്നതിൽ സംശയമില്ല. ഇതു മാനിച്ചുകൊണ്ടുതന്നെ, ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഒരേ സ്വരത്തിലാണ് ഉയരുന്നത്. സംസ്ഥാനം കേന്ദ്രത്തിനു നൽകുന്ന ഭേദഗതി ശുപാർശകളിലാണ് ഇനിയുള്ള പ്രതീക്ഷ. അതുകൊണ്ടുതന്നെ, ശുപാർശകൾ തയാറാക്കാൻ ഒരാഴ്ചകൂടി സമയം ലഭിച്ചതു കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്.

സംസ്ഥാനത്തെ ഓരോ സംരക്ഷിത പ്രദേശത്തിനും (ദേശീയ ഉദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും) പ്രത്യേകമായി പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കപ്പെടാത്ത പക്ഷം, സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമായി 10 കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായിരിക്കുമെന്നാണു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. ഇത് ഒഴിവാക്കാനായി സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങൾക്കു ചുറ്റുമായി പൂജ്യം മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രം പ്രത്യേകം, പരിസ്ഥിതിലോല മേഖല നിശ്ചയിച്ചു കേന്ദ്രത്തിനു ശുപാർശ അയയ്ക്കാനാണു കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഈ ശുപാർശകളിലും ജനവാസമേഖലകൾ ഉൾപ്പെട്ടതു പ്രതിഷേധങ്ങൾക്കിടയാക്കി. മലയോരമേഖലകളിൽ ജനരോഷം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കി പുതിയ ഭേദഗതി ശുപാർശ സമർപ്പിക്കണമെന്നു വനംമന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തത്.

സംസ്ഥാനത്തെ 23 വന്യജീവിസങ്കേതങ്ങൾക്കായി, 23 ശുപാർശകളാണു കേന്ദ്രസർക്കാരിനു കേരളം സമർപ്പിച്ചത്. പരിസ്ഥിതിലോല മേഖല നിർണയം, പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയാക്കി ചുരുക്കിയ ശേഷം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അന്നു നൽകിയ ശുപാർശയിലാണ് ഇപ്പോൾ വീണ്ടും ഭേദഗതി വരുത്തുന്നത്. ഇതുപ്രകാരം, മലബാർ വന്യജീവിസങ്കേതത്തെക്കുറിച്ചുള്ള ഭേദഗതി ശുപാർശ റിപ്പോർട്ട് ഇന്നു കേന്ദ്രത്തിനു സമർപ്പിക്കുമെന്നാണു കരുതുന്നത്. മറ്റ് 22 വന്യജീവിസങ്കേതങ്ങളുടെയും ഭേദഗതി ശുപാർശകളും ഭൂപടങ്ങളും 11നു മുൻപു സമർപ്പിക്കാനാണു കേരളത്തിന്റെ തീരുമാനം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്; പരിസ്ഥിതിലോല മേഖലയുടെ പരിധി പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയാക്കി ചുരുക്കിയെങ്കിലും ഇതിലുൾപ്പെട്ട ജനവാസമേഖലകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തുകയെന്നത് അതുകൊണ്ടുതന്നെ ക്ലേശകരവും. പരിസ്ഥിതിലോല മേഖലയിൽനിന്നു ജനവാസമേഖലകളെ ഒഴിവാക്കാനുള്ള ദൗത്യം ഫലപ്രദമായും കൃത്യതയോടെയും കേരളം നിർവഹിക്കേണ്ടതുണ്ട്. മലയോര മേഖലയിലുള്ളവരുടെ ആശങ്കകൾ പൂർണമായി പരിഹരിക്കുകയും വേണം. വസ്തുതാപരമായ ന്യായീകരണമുണ്ടെങ്കിൽ മാത്രമേ, ഭേദഗതി ശുപാർശകൾ കേന്ദ്രത്തെ ധരിപ്പിച്ചും ബോധ്യപ്പെടുത്തിയും കേരളത്തിന്റെ ആശങ്കകൾ പരിഹരിക്കാനാകൂ. സംസ്ഥാനം സമർപ്പിക്കുന്ന ഭേദഗതി ശുപാർശകളിലെ ഇളവുകൾ കേന്ദ്രം അംഗീകരിക്കാൻ തയാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നമ്മുടെ വനാതിർത്തി മേഖലയിലുള്ളവരും കർഷകരും എപ്പോഴും ദുരിതം നേരിടുന്നവരാണ്. ഇനിയൊരു പ്രതിസന്ധികൂടി താങ്ങാൻ അവർക്കാവില്ല. അതുകൊണ്ടുതന്നെ, പരിസ്ഥിതിലോല മേഖല സംബന്ധിച്ച അവരുടെ ആശങ്കകൾ പൂർണമായി ദൂരീകരിക്കുന്ന അന്തിമതീരുമാനം ഉണ്ടാവാൻ, നമ്മുടെ ജനപ്രതിനിധികൾ രാഷ്ട്രീയവ്യത്യാസമില്ലാതെ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകകൂടി വേണം.

English summary: Ecologically sensitive zone Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com