ADVERTISEMENT

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 3നു നടക്കാനിരിക്കെ, ഡൽഹിയിലെയും വാഷിങ്ടനിലെയും ഇന്ത്യയുടെ വിദേശനയതന്ത്ര സംഘം ഡോണൾഡ് ട്രംപിന്റെ ജയമായാലും തോൽവിയായാലും അത് അഭിമുഖീകരിക്കാൻ സജ്ജമാണ്. നാലു വർഷം മുൻപ്  വിദേശകാര്യ സെക്രട്ടറി സുജാത സിങ്ങിനെ നരേന്ദ്രമോദി സർക്കാർ മാറ്റിയത് ഇന്ത്യൻ വിദേശനയകാര്യ വകുപ്പിൽ ഞെട്ടലായിരുന്നു. അന്ന് വാഷിങ്ടനിൽ അംബാസഡറായിരുന്ന എസ്. ജയ്ശങ്കറെ (ഇപ്പോഴത്തെ വിദേശകാര്യമന്ത്രി) സുജാത സിങ്ങിന്റെ പിന്മാഗിയായി നിയമിച്ചു. ജയ്‌ശങ്കറോട് എത്രയും വേഗം ചുമതലയേൽക്കാനായിരുന്നു ഉത്തരവ്. അഭിപ്രായ വോട്ടെടുപ്പുകളിൽ മുന്നിട്ടുനിന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റൻ വിജയിക്കുമെന്ന ശക്തമായ കണക്കുകൂട്ടലുകളിലായിരുന്നു ഈ നീക്കങ്ങൾ. 

ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ജയിച്ചാലും ട്രംപിനു രണ്ടാം ഊഴം ലഭിച്ചാലും ജയ്ശങ്കറിന്റെയും വിദേശസെക്രട്ടറി ഹർഷ് വർധൻ ശ്രംഗ്ല​യുടെയും നിലവിലെ യുഎസ് അംബാഡസർ തരൺജിത് സിങ് സന്ധുവിന്റെയും സംഘത്തിന് ഇരുപക്ഷത്തെയും നേതാക്കളെ നന്നായി അറിയാം. നാലുവർഷം മുൻപ് ഹിലറി ക്ലിന്റനെ ഇലക്ട്രറൽ വോട്ടുകളിൽ പരാജയപ്പെടുത്തി ലോകത്തെ അമ്പരപ്പിച്ച് ട്രംപ് പ്രസിഡന്റായപ്പോൾ, ജയ്‌ശങ്കറിന്റെ അസാന്നിധ്യത്തിൽ, രണ്ടാമനായ സന്ധുവാണു വാഷിങ്ടനിൽ ഇന്ത്യൻ നയതന്ത്ര കോട്ട കാത്തത്.  

സർക്കാരിൽ മുൻപ് സേവനമനുഷ്ഠിക്കാത്തവരായിരുന്നു ട്രംപിന്റെ ഉപദേഷ്ടാക്കളിൽ ഭൂരിഭാഗവും. അതിനാൽ ട്രംപിന്റെ പുതിയ ഉപദേഷ്ടാക്കളുമായി മാത്രമല്ല, യുഎസ് കോൺഗ്രസിലെ ഇരുസഭകളിലെയും റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നേതൃത്വവുമായും നേരിട്ടു ബന്ധം സ്ഥാപിക്കാൻ സന്ധുവിനു വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവന്നു. യുകെ ഹൈക്കമ്മിഷനായിരുന്ന നവ്തേജ് സർനയെ അടിയന്തരമായി ലണ്ടനിൽനിന്ന് വാഷിങ്ടനിലേക്കു മാറ്റുകയും ചെയ്തു. യുഎസിലെ ഭരണമാറ്റ സാഹചര്യത്തിലെ നയതന്ത്രനീക്കങ്ങൾക്കു നേതൃത്വം നൽകാനായി ജയ്ശങ്കർ തന്നെയും വാഷിങ്ടനിലേക്കു പറന്നു. സർനയ്ക്കും സന്ധുവിനും ഒപ്പം ട്രംപ് ഭരണകൂടത്തിലെ മുഖ്യ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പക്ഷേ നയതന്ത്രജ്ഞരുടെ സ്ഥലം മാറ്റങ്ങൾ മുടങ്ങാതെ തുടർന്നു. ശ്രീലങ്കയിലേക്കുള്ള അടുത്ത ഹൈക്കമ്മിഷനായി സന്ധുവിനെയാണു സർക്കാർ നിശ്ചയിച്ചത്. ട്രംപും മോദിയും തമ്മിൽ വാഷിങ്ടനിൽ നടന്ന ആദ്യ കൂടിക്കാഴ്ച തന്നെ വിജയകരമായതോടെ പുതിയ ടീമിനു അതു വലിയ അംഗീകാരമായി. 2018 നവംബറിൽ  അംബാസഡറായി ഹർഷ് വർധൻ ശ്രംഗ്ല​യെ നിയമിച്ചു. ഈ വ‍ർഷമാദ്യം ശൃംഗ്ലയെ ഡൽഹിയിലേക്കു തിരിച്ചുവിളിപ്പിച്ചു വിദേശസെക്രട്ടറിയാക്കി.  പുതിയ അംബാസഡറായി സന്ധു വീണ്ടും വാഷിങ്ടനിലേക്ക്.

ഇന്ത്യയിലേക്ക് ട്രംപ് നടത്തിയ ആദ്യ സന്ദർശനത്തിൽ സന്ധു സജീവമായി ഉൾപ്പെട്ടിരുന്നു. അഹമ്മദാബാദിലെ റോഡ് ഷോ, താജ് മഹൽ സന്ദർശനം, ഡൽഹിയിലെ ഔദ്യോഗിക ചർച്ചകൾ എന്നിവ അടക്കം ആ സന്ദർശനം വിജയമെന്നു വിലയിരുത്തപ്പെടുകയും ചെയ്തു. ഇന്ത്യ–യുഎസ് വ്യാപാരക്കരാറുകളുമായി ബന്ധപ്പെട്ട  വിവിധതല ചർച്ചകളിലും സന്ധു വാണിജ്യമന്ത്രി പിയൂഷ് ഗോയലിനും സംഘത്തിനുമൊപ്പം സജീവമായി ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങളിലും തമ്മിലുള്ള പരിമിത തോതിലുള്ള വ്യാപാരക്കരാറുകൾ ഒപ്പിടാനുള്ള നീക്കവും കോവിഡ് വ്യാപനം മൂലം വൈകി. 

ട്രംപ് പക്ഷവുമായി അടുത്ത ബന്ധം തുടരുമ്പോഴും വാഷിങ്ടനിലെ ഇന്ത്യൻ നയതന്ത്രസംഘം ജോ ബൈഡൻ പക്ഷവുമായും നിരന്തര സമ്പർക്കത്തിലാണ്. ഒബാമ പ്രസിഡന്റായിരുന്ന എട്ടു വർഷം ബൈഡനായിരുന്നു വൈസ് പ്രസിഡന്റ്. അതിനാൽ ബൈഡൻ ടീമിലെ പ്രധാനികളിൽ പലരും ഒബാമ ഭരണകൂടത്തിന്റെയും ഭാഗമായിരുന്നു. 

ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ ഒരു സമിതിയുമായുള്ള കൂടിക്കാഴ്ച ജയ്ശങ്കർ റദ്ദു ചെയ്തപ്പോഴും ഇന്ത്യൻ ഉദ്യോഗസ്ഥർ വാദിച്ചത് ഇരുപക്ഷവും തമ്മിൽ ഇന്ത്യക്കു മികച്ച ബന്ധമാണുള്ളതെന്നാണ്. യുഎസ് ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടാനും ഇന്ത്യ താൽപര്യപ്പെടുന്നില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം യുഎസ് പാർലമെന്റിലെ ഇരു സഭകളിലേക്കുമുള്ള തിര‍ഞ്ഞെടുപ്പും നടക്കുന്നതിനാൽ,  പ്രധാന വിദേശ നയരൂപീകരണങ്ങൾ കൈകാര്യം ചെയ്യുന്ന സെനറ്റിൽ നിലവിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മേധാവിത്തം തുടരുമോ അതോ ഡെമോക്രാറ്റുകൾ നിയന്ത്രണം കയ്യടക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. 

2017 ജനുവരിയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റ അതേ ദിവസം തന്നെയാണു ഇന്ത്യയിലേക്കുള്ള യുഎസ് അംബാഡറായ റിച്ചാർഡ് വർമയെ തിരിച്ചുവിളിച്ചതും. കാരണം അത് ഒബാമ നടത്തിയ  നിയമനമായിരുന്നു. അതിനാൽ ബൈഡൻ വിജയിക്കുകയാണെങ്കിൽ, ഇന്ത്യ–യുഎസ് പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കാൻ വലിയ പങ്ക് വഹിച്ച നിലവിലുള്ള യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്ററും ഉടൻ വിമാനം കയറേണ്ടിവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com