അഭിമാന നേട്ടവുമായി ആൻഡ്രിയ ഗെസ്; ഭൗതിക നൊബേലിലെ നാലാം വനിത
Mail This Article
ഭൗതികശാസ്ത്ര നൊബേൽ ജേതാക്കളുടെ കൂട്ടത്തിൽ വനിതാ പ്രാതിനിധ്യം കുറവാണ്. ഇതുവരെ 3 വനിതകളാണ് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയിട്ടുള്ളത്. 1903ൽ സാക്ഷാൽ മേരി ക്യൂറി ആദ്യമായി നേടി. പിന്നീട് 1963ൽ മരിയ മേയറും 2018ൽ ഡോണ സ്ട്രിക്ലാൻഡും. ഈ പട്ടികയിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുകയാണ് 55 വയസ്സുള്ള ആൻഡ്രിയ ഗെസ്. നൊബേൽ പുരസ്കാരം നേടുന്ന 54 –ാമത്തെ വനിതയുമാണ് യുഎസിലെ കലിഫോർണിയ സർവകലാശാലയിൽ ഗവേഷകയായ ആൻഡ്രിയ.
2002ൽ, ഭൂമി ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ‘സജിറ്റേറിയസ് എ’ എന്ന തമോഗർത്തത്തെപ്പറ്റിയുള്ള ആദ്യ സൂചനകൾ നൽകിയതാണ് ആൻഡ്രിയയെ നേട്ടത്തിനർഹയാക്കിയത്. ഇതേ ഗവേഷണത്തിൽ ഇവരുടെ പങ്കാളിയാണ് മറ്റൊരു പുരസ്കാര ജേതാവായ റെയ്നാഡ് ഗെൻസൽ. വർഷങ്ങളോളം അജ്ഞാതമായിരുന്ന ഒരു സമസ്യയ്ക്കാണ് ഇവർ ഉത്തരമേകാൻ സഹായിച്ചത്.
മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളാണ് പ്രപഞ്ചവിജ്ഞാനത്തിൽ ആൻഡ്രിയയുടെ താൽപര്യം വളർത്തിയത്. തുടർന്നു പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ഭൗതികശാസ്ത്രത്തിൽ ബിരുദം. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു പിഎച്ച്ഡിയും നേടി.
English Summary: Nobel Prize in Physics awarded to Andrea Ghez for black hole research