ADVERTISEMENT

‘മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓർഡിനൻസ്’ ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനു പകരം പുതിയൊരു ചൂഷകവർഗത്തെ സൃഷ്ടിക്കും. ഇത് അപ്രായോഗികമാണെന്നു മാത്രമല്ല, മത്സ്യത്തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്യും. 

മീൻപിടിത്ത രീതികളെക്കുറിച്ചു ധാരണയില്ലാതെ തയാറാക്കിയതാണെന്നു വ്യക്തമാക്കുന്നു, ഓർഡിനൻസിന്റെ മൂന്നാം വകുപ്പ്. സംസ്ഥാനത്തെ 228 മത്സ്യഗ്രാമങ്ങളിൽ മീൻപിടിത്ത തുറമുഖങ്ങളും ചില ഫിഷ് ലാൻഡിങ് സെന്ററുകളും മാത്രമാണു സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ളത്. മറ്റെല്ലാ ഗ്രാമങ്ങളിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തലമുറകളായി മീൻപിടിത്തം നടത്തുന്നു. ഈ ഓർഡിനൻസോടെ, ഇത്തരം മീൻപിടിത്തം നിയമവിരുദ്ധമായി മാറുകയും ഈ തൊഴിലാളികൾ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യമുണ്ടാകുകയും ചെയ്യും.

ഓർഡിനൻസിലെ 4-ാം വകുപ്പിൽ ലേലത്തുകയുടെ 5% സർക്കാരിനു വസൂലാക്കാമെന്നും ഈ തുക ലേലക്കാരൻ, മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, തദ്ദേശ സ്ഥാപനം, ഫിഷ് ലാൻഡിങ് സെന്റർ/ഹാർബർ/ഫിഷ് മാർക്കറ്റ്, മാനേജ്മെന്റ് സൊസൈറ്റി, സർക്കാർ എന്നിവർക്കായി വിഭജിക്കപ്പെടുമെന്നും പറയുന്നു. മത്സ്യത്തൊഴിലാളിയുടെ വരുമാനത്തിൽനിന്നു ലേല ഫീസ് എന്ന പേരിൽ സർക്കാരിലേക്കു പണം സ്വരൂപിക്കുന്നത് പരോക്ഷ നികുതി തന്നെയാണ്. ഇതു ജിഎസ്ടി നിയമത്തിനും ആദായനികുതി നിയമത്തിനും വിരുദ്ധമാണ്.

നിലവിൽ കേരളത്തിലെ മത്സ്യഗ്രാമങ്ങളിലൊക്കെ മത്സ്യ സഹകരണ സംഘങ്ങൾ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്. അവർ 5% ലേലത്തുകയായി സ്വീകരിക്കുന്നുവെങ്കിൽ, അതിൽ 1.5% തൊഴിലാളിക്കു ബോണസായും 1.5% തൊഴിലാളിയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി സംഘങ്ങൾക്കും 1.5% ലേലക്കാരനും അര ശതമാനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുമാണു പോകുന്നത്. ഓർഡിനൻസ് ഒറ്റയടിക്ക് ഈ സംഘങ്ങളുടെ പ്രവർത്തനം തകർക്കും. ലേലക്കാരിൽനിന്നു മുൻകൂർ തുകയൊന്നും വാങ്ങാത്ത യാനങ്ങൾക്ക്  

ശരാശരി 1% ലേല ഫീസാണ് ഈടാക്കുന്നത്. എന്നാൽ, യാനങ്ങളുടെ നിർമാണവേളയിൽ ലേലക്കാരിൽനിന്നു പലിശരഹിത തുക സ്വീകരിക്കുന്ന പക്ഷം, പലപ്പോഴും ഇത് ഉഭയകക്ഷി സമ്മതപ്രകാരം 5% വരെയായി തീരുമാനിക്കപ്പെടുന്നു. ഇതു നിജപ്പെടുത്തണമെങ്കിൽ യാനങ്ങളുടെ നിർമാണച്ചെലവിനുള്ള വായ്പ കൃഷിവായ്പയുടെ പലിശനിരക്കിൽ അനുവദിക്കുകയാണു സർക്കാർ ചെയ്യേണ്ടത്. എങ്കിലേ, ബ്ലേഡ് പലിശക്കാരുടെ (ലേലക്കാരല്ല) നിയന്ത്രണത്തിൽനിന്ന് അവർക്കു മോചനം ലഭിക്കൂ. ഓർഡിനൻസിൽ അത്തരമൊരു ശ്രമം കാണാനില്ല.

19-ാം വകുപ്പിലൂടെ, മീനിന്റെ അടിസ്ഥാനവില നിശ്ചയിക്കാനുള്ള അധികാരം ഹാർബർ മാനേജ്മെന്റ് സൊസൈറ്റിക്കു നൽകിയിരിക്കുന്നു. എന്നാൽ, വ്യത്യസ്ത മീൻപിടിത്ത രീതികൾ കാരണം പല ഇനം മത്സ്യങ്ങൾക്കും വ്യത്യസ്ത ഗുണനിലവാരം ആകാമെന്നതിനാൽ സർക്കാർ ജീവനക്കാരും ട്രേഡ് യൂണിയൻ നേതാക്കളും ഉൾപ്പെടുന്ന ഈ സമിതിക്ക് എങ്ങനെ പ്രായോഗികമായി ഒറ്റ വില നിശ്ചയിക്കാൻ സാധിക്കും?

20, 21 വകുപ്പുകൾ അപ്രായോഗികവും അപഹാസ്യവുമാണ്. രാത്രി മീൻപിടിക്കാൻ പോയിവരുന്ന തൊഴിലാളി പിറ്റേന്നു പകൽ സർക്കാർ ഉദ്യോഗസ്ഥനു മുന്നിൽ ചെന്നിരുന്ന് മീനിന്റെ ഉറവിടം, പിടിച്ച മാർഗം, ഗുണനിലവാരത്തിന്റെ വിശദാംശങ്ങൾ, ഭക്ഷ്യയോഗ്യമാണെന്ന രേഖകൾ തുടങ്ങിയവ നൽകി സാക്ഷ്യപത്രം വാങ്ങണമെന്ന വ്യവസ്ഥ, മീൻപിടിത്ത രീതികളെക്കുറിച്ച് ഒട്ടുമറിയാത്ത ആരുടെയോ ഭാവനാസൃഷ്ടിയാണ്.

ഓർഡിനൻസ് എത്രത്തോളം തൊഴിലാളിവിരുദ്ധമാണെന്ന് ഇതിൽ നിർദേശിക്കുന്ന ശിക്ഷാനടപടികൾ തന്നെ വ്യക്തമാക്കുന്നു.  29-ാം വകുപ്പിൽ പ്രതിപാദിക്കുന്ന പിഴ ശിക്ഷ, ഓർഡിനൻസിലെ 13, 18, 22 എന്നീ വകുപ്പുകളിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനവുമായി ബന്ധപ്പെട്ടതാണ്. ശിക്ഷ 10,000 രൂപയിൽ തുടങ്ങി 1,00,000 രൂപ വരെയാണ്. ഈ വകുപ്പുകളിൽ പ്രതിപാദിക്കുന്നത് ഐസ് പ്ലാന്റ്, പൂർവ സംസ്കരണകേന്ദ്രം, സംസ്കരണ കേന്ദ്രം തുടങ്ങിയവയെക്കുറിച്ചാണ്. ശ്രദ്ധേയമായ കാര്യം, ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത് തൊഴിലാളികളല്ല, വൻകിടക്കാരാണ്.

അവർക്ക് ഈ ശിക്ഷ നൽകുമ്പോൾ, 30-ാം വകുപ്പു പ്രകാരം തൊഴിലാളികൾക്കു നിജപ്പെടുത്തിയിരിക്കുന്ന ശിക്ഷയാകട്ടെ, 2 മാസം ജയിൽവാസമോ ഒരു ലക്ഷം രൂപ പിഴയോ, ഒരു വർഷം ജയിൽവാസമോ 5 ലക്ഷം രൂപ പിഴയോ എന്നിങ്ങനെയാണ്. മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട വകുപ്പുതന്നെ അവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നു. ഓർഡിനൻസ് റദ്ദാക്കുക തന്നെ വേണം.

ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമാണ്ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com