ADVERTISEMENT

തൊട്ടടുത്ത ദിവസങ്ങളിലെ തുടർ പ്രഹരങ്ങളുടെ കടുത്ത ആഘാതത്തിലാണു സിപിഎം. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസും പാർട്ടി സെക്രട്ടറിയെ വീടും ചതിച്ചുവെന്ന വിലാപം വലുതാണ്. ഒരേസമയം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും രാജിക്കായി മുറവിളി ഉയരുന്നു. കേരളത്തിലെ പാർട്ടിയെ നയിക്കുന്ന രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങളാണു വ്യക്തിപരമായും രാഷ്ട്രീയമായും വൻ പ്രതിസന്ധിയിലായിരിക്കുന്നത്. സർക്കാരും പാർട്ടിയും ഒരേസമയം പ്രതിക്കൂട്ടിലായ സ്ഥിതി എങ്ങനെ തരണം ചെയ്യുമെന്ന ചോദ്യം സിപിഎമ്മിനെ ഉലയ്ക്കുന്നു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണു പൊതുജനമധ്യത്തിൽ സിപിഎം വിചാരണ നേരിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു പാർട്ടിയിലും മന്ത്രിസഭയിലും ഇടതുമുന്നണിയിലുമുള്ള സ്വാധീനത്തിന് ഇളക്കമില്ല എന്നതിനാൽ രാജി ആവശ്യം പാർട്ടിയും എൽഡിഎഫും തള്ളുന്നു. ആരോഗ്യപ്രശ്നങ്ങളും മക്കളുടെ വിവാദ പരമ്പരകളും പിന്തുടരുമ്പോഴും കോടിയേരിക്കു പാർട്ടിക്കകത്തു സ്വീകാര്യതയുണ്ട്. പക്ഷേ, ശക്തനായ മുഖ്യമന്ത്രിയുടെ ശക്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണു കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പാർട്ടി സെക്രട്ടറിയുടെ മകൻ കള്ളപ്പണ ഇടപാടിലും. പാർട്ടിക്കകത്തെ ന്യായീകരണങ്ങൾ അവിടെയും ജനമധ്യത്തിലും അംഗീകരിക്കപ്പെടണമെന്നില്ല.

കോടിയേരിയുടെ മൂത്ത മകൻ ബിനോയിക്കെതിരെ വന്ന കേസുകളിൽനിന്ന് ഒന്നു ശ്വാസംവിട്ടു നിൽക്കുമ്പോഴാണു ബിനീഷ് കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായത്. മകൻ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്നുള്ള ആക്ഷേപം ശരിയല്ലെന്നാണ് കോടിയേരി പാർട്ടിക്കകത്തു വിശദീകരിച്ചത്. തിരുവനന്തപുരത്തും കണ്ണൂരിലുമുള്ള സ്വത്തു മാത്രമേ ബിനീഷിന്റെ പേരിലുള്ളൂവെന്നും അവകാശപ്പെട്ടു. ലഹരിമരുന്നുകേസ് ഉയർന്നപ്പോൾ പുകവലി–മദ്യപാന ശീലങ്ങൾ പോലുമില്ലെന്നു ന്യായീകരിച്ചു. അപ്പോഴും പുറത്തു ബിനീഷിനെ വെള്ളപൂശാതിരിക്കാനുള്ള ജാഗ്രത പുലർത്തി. പ്രായപൂർത്തിയായ മകന്റെ തെറ്റിന് അച്ഛനെ ക്രൂശിക്കേണ്ടതില്ലെന്ന ന്യായമാണു സിപിഎം നിരത്തുന്നത്. നേരത്തേ ആഭ്യന്തര, ടൂറിസം വകുപ്പുകളുടെ മന്ത്രിയും ഇപ്പോൾ ഭരണകക്ഷിയെ നയിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുമെന്ന നിലയിൽ ഭരണതലത്തിലെ കോടിയേരിയുടെ സ്വാധീനം മകൻ ദുരുപയോഗിച്ചില്ലേ എന്ന ചോദ്യം സിപിഎമ്മിനു മുഖവിലയ്ക്കെടുക്കാതിരിക്കാൻ കഴിയില്ല. കുടുംബാംഗങ്ങളടക്കം വ്യക്തിജീവിതത്തിൽ പുലർത്തേണ്ട സംശുദ്ധിയെക്കുറിച്ചു നിരന്തരം ഓർമിപ്പിക്കുന്ന പാർട്ടിയെയാണു താൻ നയിക്കുന്നതെന്നു കോടിയേരിക്കും കണക്കിലെടുക്കേണ്ടിവരും.

ed-questioning-cartoon

ശിവശങ്കർ ചെയ്ത കുഴപ്പം ഇനി മുഖ്യമന്ത്രിയിലേക്കു വരരുതെന്ന ജാഗ്രതയാണ് അക്കാര്യത്തിൽ സിപിഎം പുലർത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസോ ആ ഉദ്യോഗസ്ഥനോ കളങ്കപ്പെട്ടിട്ടില്ലെന്ന ന്യായം അറസ്റ്റിനു ശേഷം സിപിഎമ്മിൽ നിന്നും മന്ത്രിമാരിൽ നിന്നും ഉണ്ടായിട്ടില്ല. 

അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് ഉത്തരവാദി കേന്ദ്രസർ‍ക്കാരല്ലേ എന്ന പുതിയ ന്യായം ഒരേസമയം കേരളത്തിലെയും കേന്ദ്രത്തിലെയും സിപിഎം നേതാക്കളിൽനിന്നുണ്ടായി. രാഷ്ട്രീയബന്ധമില്ലാത്ത ഉദ്യോഗസ്ഥനാണ് എന്നു ചൂണ്ടിക്കാട്ടി ശിവശങ്കറിന്റെ കാര്യത്തിൽ കൈകഴുകാമെന്ന ചിന്ത പങ്കുവയ്ക്കുന്നതിനിടയിലാണ് പാർട്ടി വേദികളിലടക്കം സജീവമായ ബിനീഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്യുന്നത്. ബിനീഷ് പാർട്ടി അംഗമാണെന്നും അല്ലെന്നും വിശദീകരിക്കുന്നവരുണ്ട്.

കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം തിരിഞ്ഞിട്ടുണ്ടെങ്കിലും ഈ രണ്ട് അറസ്റ്റുകളുടെയും കാര്യത്തിൽ ഇഡിയെ പഴിചാരാൻ ഇനിയും മുതിർന്നിട്ടില്ല. അതേസമയം, മാധ്യമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്. സിപിഎമ്മിനുണ്ടായ ഇരട്ടപ്രഹരം പ്രതിപക്ഷത്തിനും ബിജെപിക്കും കൂടുതൽ ഇന്ധനം പകരും. പലതും വരും ദിവസങ്ങളിലും സംഭവിക്കാനുണ്ടെന്ന ഉദ്വേഗം രാഷ്ട്രീയകേന്ദ്രങ്ങളിൽ നിറയുന്നു. സിപിഎം കേന്ദ്രകമ്മിറ്റി ഇന്നും നാളെയും ചേരാനിരിക്കെ കേരളത്തിലെ പ്രതിസന്ധി അവിടെയും ചലനങ്ങൾ സൃഷ്ടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com