വാചകമേള
Mail This Article
∙ഗ്രേസി: നമ്മുടെ സമൂഹം ഞരമ്പുരോഗികളുടേതാണ്. പെണ്ണുങ്ങൾ ഏതു മേഖലയിലും ആണുങ്ങളുടെ താഴെയായിരിക്കണമെന്നാണ് അവരുടെ വിശ്വാസപ്രമാണം. കഥകളിൽ തുറന്നെഴുത്തു നടത്തുന്നത് പെണ്ണുങ്ങളാണെങ്കിൽ അവർ അംഗീകരിക്കില്ല. ആണുങ്ങളാണെങ്കിൽ അതൊക്കെ അവർക്കു പറഞ്ഞിട്ടുള്ളതാണെന്ന പഴഞ്ചൻ നിലപാടുതറയിൽ ഉറച്ചുനിൽക്കും.
∙പ്രഫ. എം.കുഞ്ഞാമൻ: മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഒരു ദലിതന് അംഗമാകാൻ കഴിഞ്ഞിട്ടില്ല. ആ പാർട്ടിക്കു ജാതീയ സമീപനം ഉണ്ടെന്നാണ് ഇതു കാണിക്കുന്നത്. മാർക്സിസം അറിയുന്ന ദലിതർ ഇല്ലാഞ്ഞിട്ടല്ല. അവരെ അകറ്റിനിർത്തുന്നു.
∙ ശ്രീകുമാരൻ തമ്പി: ജീവിതത്തിന്റെ അവസാനത്തെ 21 വർഷം ചലച്ചിത്രഗാനങ്ങൾ എഴുതി വയലാർ രാമവർമ നഷ്ടപ്പെടുത്തിയെന്നും അതുമൂലം മലയാള കവിതയ്ക്കു ഭീമമായ നഷ്ടം സംഭവിച്ചുവെന്നും വ്യാജമായി ‘ഒപ്പാര’യിടുന്നവരെ കണ്ടിട്ടുണ്ട്. വയലാർ ഗാനങ്ങൾ എഴുതിയതുകൊണ്ട് മലയാള കാവ്യശാഖയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന്റെ ഗാനങ്ങളും ഒന്നാന്തരം കവിതകളാണ്.
∙ ഇന്നസന്റ്: പാർലമെന്റിനകത്ത് പണ്ഡിറ്റ് നെഹ്റുവൊക്കെ ഇരുന്നിട്ടുള്ള സ്ഥലത്തൊക്കെ ഞാൻ ചെന്നു നിൽക്കും. എന്നിട്ടു മനസ്സിൽ പറയും – ഞാൻ വലിയ രാഷ്ട്രീയ പ്രവർത്തനമൊന്നും ചെയ്തിട്ടില്ല. എന്നിട്ടും ഞാനും താങ്കളുടെ അടുത്തൊക്കെ എത്തീട്ടുണ്ട് കേട്ടോ... അപ്പോൾ സത്യത്തിൽ എനിക്കു ചിരിവരും. നെഹ്റുവും ചിരിച്ചിട്ടുണ്ടാകും.
∙ എ.ഹേമചന്ദ്രൻ: എഴുത്തുകാരനും ചലച്ചിത്രകാരനുമായ രഞ്ജിത് ‘പ്രാഞ്ചിയേട്ടനെ’ കണ്ടെത്തി സിനിമയിലൂടെ അവതരിപ്പിക്കും മുൻപേ യഥാർഥ പ്രാഞ്ചിയേട്ടൻമാരെ ഞാൻ കണ്ടു. രഞ്ജിത്തിന്റെ സിനിമയിൽ പത്മശ്രീക്കു വേണ്ടി പ്രാഞ്ചിയേട്ടന്റെ ജീവചരിത്രം നിർമിക്കുന്ന രംഗം മനോഹരമാണ്. എന്നാൽ, അതിനെ വെല്ലുന്ന ചില ജീവചരിത്ര രചനകൾ ഞാൻ യഥാർഥ ജീവിതത്തിൽ കണ്ടു. അവയെല്ലാം കൂടി ആ ‘മഹാത്മാക്കളുടെ’ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ നമ്മുടെ ഹാസ്യസാഹിത്യത്തിനു വലിയ മുതൽക്കൂട്ടാവുമായിരുന്നു.
∙ എസ്.എൻ.സ്വാമി: സിബിഐ ഓഫിസർ രാധാ വിനോദ് രാജുവിനെ, സിബിഐ ഡയറിക്കുറിപ്പിന്റെ തിരക്കഥ എഴുതുമ്പോൾ എനിക്കു പരിചയമേയില്ല. അദ്ദേഹത്തെയാണ് സേതുരാമയ്യർ എന്ന കഥാപാത്രത്തിനു മാതൃകയാക്കിയത് എന്നതു തെറ്റായ പ്രചാരണമാണ്.
Content highlights: Manorama Vachakamela