ADVERTISEMENT

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളുടെ പേരിൽ പഞ്ചാബിലെ കർഷകർ ആരംഭിച്ച പ്രക്ഷോഭം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. പഞ്ചാബിലേക്കുള്ള ചരക്കു ട്രെയിനുകൾ നിർത്തിവച്ചിട്ട് 39 ദിവസം പിന്നിടുന്നു. ഇതോടെ റെയിൽമാർഗമുള്ള ചരക്കുനീക്കം പൂർണമായി സ്തംഭിച്ചു. റെയിൽ ഗതാഗതം എന്നു പുനരാരംഭിക്കുമെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നില്ല.

ഏറ്റുമുട്ടലിന്റെ ഒരുവശത്തു കേന്ദ്രവും റെയിൽവേയും മറുവശത്തു കോൺഗ്രസിന്റെയും അകാലിദളിന്റെയും പിന്തുണയോടെ സമരരംഗത്തുള്ള കർഷകരുമാണ്. സുരക്ഷാപ്രശ്നം കണക്കിലെടുത്തു പഞ്ചാബിലേക്കുള്ള ആയിരത്തോളം ചരക്കുവണ്ടികളുടെ ഓട്ടം നിർത്തിവച്ചതായി മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കുന്നു. അതേസമയം, ട്രെയിൻ ഓടിക്കുന്നതിനു തടസ്സമൊന്നും ഇല്ലെന്നും സ്ഥിതി സമാധാനപരമാണെന്നുമാണ് മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ നിലപാട്. കേന്ദ്രനിയമങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ റെയിൽഗതാഗതം മുടക്കി മോദിസർക്കാർ സംസ്ഥാനത്തെ ശിക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തു വളത്തിനു വലിയ ക്ഷാമമുണ്ടെന്നു പഞ്ചാബ് സർക്കാർ പറയുന്നു. നിലവിൽ 2 ലക്ഷം ടൺ മാത്രമാണു സ്റ്റോക്കുള്ളത്. ഈ സീസണിലേക്കു 10 ലക്ഷം ടൺ കൂടി ആവശ്യമാണ്. സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെയും മറ്റു സ്വകാര്യ ഏജൻസികളുടെയും സംഭരണകേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ കുന്നുകൂടുന്നു. വ്യവസായ കേന്ദ്രങ്ങളായ ലുധിയാന, ജലന്തർ, റോപാർ എന്നിവിടങ്ങളിൽ നിർമിച്ച വസ്ത്രങ്ങളടക്കമുള്ള ചരക്കുകൾ റെയിൽവേ ഗുഡ്സ് ഷെ‍ഡുകളിൽ കെട്ടിക്കിടക്കുകയാണ്.

റെയിൽപാളങ്ങളിൽ സ്ഥിതി ശാന്തമാണെന്ന് അമരിന്ദർ സിങ് ഉറപ്പിച്ചു പറയുമ്പോൾ, റെയിൽവേ അധികൃതരും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും റെയിൽവേ ബോർഡിനു നൽകിയ റിപ്പോർട്ടുകളിലെ ചിത്രം വ്യത്യസ്തമാണ്. അമൃത്‌സർ ജില്ലയിൽ പ്രക്ഷോഭകർ ഇടയ്ക്കിടെ റെയിൽപാളങ്ങൾ ഉപരോധിക്കുന്നുണ്ട്. മോഗ ജില്ലയിലെ എഫ്സിഐ സംഭരണശാലകൾക്കു പുറത്തും സമരക്കാരുണ്ട്. സ്ഥിതി പൂർണമായും സാധാരണ നിലയിലായിട്ടു മതി പഞ്ചാബിലേക്കുള്ള റെയിൽഗതാഗതം എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ തീരുമാനിച്ചത്. റെയിൽവേയുടെ വസ്തുവകകൾ നശിപ്പിക്കപ്പെടുകയോ പ്രക്ഷോഭകർ പിടിച്ചെടുക്കുകയോ ചെയ്യുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നു കേന്ദ്രം പറയുന്നു. ജനക്കൂട്ടത്തിലേക്കു ട്രെയിൻ പാഞ്ഞുകയറി വൻദുരന്തം ഉണ്ടാകാനുള്ള സാധ്യതയും റെയിൽവേ കണക്കിലെടുക്കുന്നു.

ഡൽഹി – പഠാൻകോട്ട് റെയിൽ ഇടനാഴിയാണു രാജ്യത്തെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതകളിലൊന്ന്. പഞ്ചാബിൽനിന്നുള്ള ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും പുറത്തേക്കും വാണിജ്യ ഉൽപന്നങ്ങൾ സംസ്ഥാനത്തേക്കും എത്തിക്കുന്ന ചരക്കുവണ്ടികൾ ഈ റൂട്ടിലാണു സഞ്ചരിക്കുന്നത്. സംസ്ഥാനത്തേക്കുള്ള അവശ്യവസ്തുക്കളുമായെത്തിയ ഒട്ടേറെ ട്രക്കുകൾ, ഹരിയാനയിലെ അംബാലയിൽ (ഹരിയാന – പഞ്ചാബ് അതിർത്തിനഗരം) തടഞ്ഞിട്ടിരിക്കുകയാണെന്നു കർഷക സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാനത്തേക്ക് അസംസ്കൃത വസ്തുക്കൾ എത്താത്തതുമൂലം ടെക്സ്റ്റൈൽ – എൻജിനീയറിങ് ഉൽപാദനമേഖലയിൽ വൻ നഷ്ടമാണെന്നു പഞ്ചാബ് വൻകിട വ്യവസായ വികസന ബോർഡ് കണക്കാക്കുന്നു.

പൊതുമുതൽ നശിപ്പിക്കാനോ ഗതാഗതം തടയാനോ പാടില്ലെന്നു പ്രക്ഷോഭകർക്കു കർശന നിർദേശം നൽകണമെന്നാണു കേന്ദ്രസർക്കാരിന്റെ ആവശ്യം. രണ്ടാഴ്ച മുൻപ് അസം – മിസോറം അതിർത്തിത്തർക്കത്തെത്തുടർന്ന് ഗ്രാമങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ മേഖലയിലേക്കുള്ള ട്രക്ക് ഗതാഗതം അഞ്ചു ദിവസം നിർത്തിവച്ചിരുന്നു. ഇരുസംസ്ഥാനങ്ങളും ക്രമസമാധാനം ഉറപ്പുവരുത്തിയിട്ടേ ചരക്കുനീക്കം പുനരാരംഭിച്ചുള്ളൂ എന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com