ആത്മവിശ്വാസത്തിന്റെ കാക്കിനക്ഷത്രം
Mail This Article
ജീവിതത്തിലെ കഠിനപ്രതിസന്ധികളെ ദൃഢനിശ്ചയത്തോടെ തോൽപിക്കാനുള്ള ആത്മധൈര്യം കാണിച്ച ജസീല എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിവാദ്യമർപ്പിക്കുകയാണു കേരളം. വയനാട് കൽപറ്റ വനിതാ സെല്ലിലെ ഈ ഉദ്യോഗസ്ഥ തനിക്കു കിട്ടിയ പൊലീസ് മെഡലിനു കൂടുതൽ തിളക്കം നൽകുന്നതാണ് ഇപ്പോൾ നാം കണ്ടത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാര്യമാക്കാതെ, വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ തിരുവനന്തപുരത്തു പൊലീസ് ആസ്ഥാനത്തെത്തി തിങ്കളാഴ്ച ഡിജിപിയിൽനിന്ന് ജസീല ആ മെഡൽ സ്വീകരിക്കുമ്പോൾ ദൃഢനിശ്ചയം എന്ന വാക്കാണു പ്രകാശമാനമായത്.
ജോലിയിലെ ആത്മാർഥതയും അർപ്പണബോധവും കണക്കിലെടുത്ത് 2019ലാണ് ജസീലയ്ക്കു പൊലീസ് മെഡൽ ലഭിച്ചത്. സർവീസിലെത്തി അധികം വൈകാതെതന്നെ ഈ ബഹുമതി നേടാനായെങ്കിലും ഒരു ബസ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതു ജീവിതം മാറ്റിമറിച്ചു. രണ്ടു കാലും തലയും പൊട്ടി. കാലിനു ശസ്ത്രക്രിയ വേണ്ടിവന്നു. അപകടത്തിനുശേഷം അർബുദം കൂടിയെത്തിയപ്പോൾ ജീവിതം കൂടുതൽ കഠിനമായി. അപകടത്തെത്തുടർന്നുള്ള തീവ്രവേദനയുടെ നാളുകൾ, കാൻസറിനെത്തുടർന്നു 12 കീമോ... പൊരുതുകയായിരുന്നു ജസീല.
ആറുമാസത്തോളം കിടപ്പിലായിരുന്നതിനാൽ കഴിഞ്ഞവർഷം പുരസ്കാരം സ്വീകരിക്കാനായില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേരിട്ട് ഡിജിപിയിൽനിന്ന് ഏറ്റുവാങ്ങണമെന്നു ചികിത്സയ്ക്കിടയിലും സ്വയം ഉറപ്പിച്ചു, ജസീല. അതിനായി ഒരു വർഷമാണു കാത്തിരുന്നത്. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായ ഭർത്താവ് കെ.പി.അഭിലാഷ് കൈപിടിച്ചു കൂടെനിന്നപ്പോൾ ആ സ്വപ്നം സഫലമായി.
കേരളത്തിൽ പൊലീസ് ജീപ്പ് ഓടിക്കുന്ന അപൂർവം വനിതകളിൽ ഒരാളാണു ജസീല. കള്ളനെ ഓടിച്ചിട്ടു പിടിച്ചും ഇന്ത്യൻ സംഘത്തോടൊപ്പം ഹജ് വൊളന്റിയർ ഡ്യൂട്ടിക്കു പോയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പതിനായിരക്കണക്കിനു പൊലീസുകാർ കോവിഡ് പ്രതിരോധത്തിലും മറ്റു സാഹചര്യങ്ങളിലും നാടിനു തണലേകുന്നതു മനസ്സിൽ നന്ദിയോടെ സൂക്ഷിക്കുന്ന കേരളം, ജസീല എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മാതൃകാപരമായ ദൃഢനിശ്ചയം കൂടി ഇനി പ്രചോദനപാഠമായി എടുത്തുവയ്ക്കും.
ഇന്നലെ, ‘മലയാള മനോരമ’യിൽ തന്നെക്കുറിച്ചു പ്രസിദ്ധീകരിച്ച വാർത്ത പകർന്ന ആവേശത്തെക്കുറിച്ച് ജസീല പറയുന്നതു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. മനോരമ വാർത്ത തനിക്കു തന്ന ഊർജം എത്ര വലുതാണെന്നും തന്നെപ്പോലെ വേദനയും കഷ്ടതയും അനുഭവിക്കുന്നവർ ഇതുപോലെയുള്ള പ്രചോദനം ലഭിക്കുമ്പോൾ ഏതു കിടപ്പിൽനിന്നും എഴുന്നേൽക്കുമെന്നും ജസീല പറയുന്നുണ്ട്. ജീവിതത്തിന്റെ കഷ്ടങ്ങളെ ആത്മധൈര്യം കൊണ്ടു തട്ടിമാറ്റി മുന്നോട്ടുപോകുന്ന ഒരാളുടെ ഉള്ളിൽത്തട്ടിയുള്ള വാക്കുകളാണിത്.
വേദനയുടെയും തളർച്ചയുടെയും ഇരുൾവഴികളെ പിന്നിലാക്കി, പ്രത്യാശയുടെ ചിറകുകൾ കൈവരിച്ചുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ യാത്രയാണിത്. ജസീല പറഞ്ഞുതരുന്നതും അതുതന്നെ: ഏതു കഠിനസന്ധിയിലും ജീവിതം തളരാതെയും ആത്മവിശ്വാസം തകരാതെയും സൂക്ഷിക്കാം.