ADVERTISEMENT

പെട്ടിയും കിടക്കയുമെടുത്തു സ്ഥലം വിടാൻ ട്രംപ് ഒരുങ്ങിക്കോ എന്നു ബൈഡനും തന്നെ വൈറ്റ് ഹൗസിൽനിന്ന് ഇറക്കിവിട്ടാൽ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്നു ട്രംപും പറയുമ്പോൾ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആരവവും ആവേശവും ഉച്ചസ്ഥായിയിലെത്തി നിൽക്കുന്നു.

അഭിപ്രായ സർവേകളെ കണ്ണുമടച്ചു വിശ്വസിക്കാമെങ്കിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ അടുത്ത യുഎസ് പ്രസിഡന്റാകും. എന്നാൽ, അപ്രതീക്ഷിത നീക്കങ്ങളും പ്രവചനാതീത സ്വഭാവവും മുഖമുദ്രയാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ചില നിർണായക സംസ്ഥാനങ്ങൾ തുണച്ചാൽ, അദ്ദേഹം അടുത്ത 4 വർഷം കൂടി വൈറ്റ് ഹൗസിൽ തുടരും. ജനകീയ വോട്ടിൽ തോറ്റാലും ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ജയിച്ച്, ഇലക്ടറൽ വോട്ട് ഭൂരിപക്ഷം നേടാൻ 2016ലെ തിരഞ്ഞെടുപ്പിലെന്നപോലെ ട്രംപിനു കഴിഞ്ഞേക്കാം. അങ്ങനെ വന്നാൽ, അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സർവേ മാനദണ്ഡങ്ങളും വിവരശേഖരണ രീതികളും പുതുക്കിയെടുക്കേണ്ടി വരും.

ആദ്യം ഫ്ലോറിഡ പറയും

വെർജീനിയയും ന്യൂയോർക്കും മെയ്നും പോലെ സംസ്ഥാനങ്ങൾ രാവിലെ 6നു (ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 4.30) വോട്ടിങ് തുടങ്ങിയപ്പോൾ കലിഫോർണിയ 7നാണു (ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30) പോളിങ് ബൂത്തുകൾ തുറന്നത്. ഏറ്റവുമാദ്യം വോട്ടെടുപ്പു പൂർത്തിയാക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഫ്ലോറിഡയാണ്. വൈകിട്ട് 8ന് (ഇന്ത്യൻ സമയം രാവിലെ 6.30) വോട്ടെടുപ്പു പൂർത്തിയായി അരമണിക്കൂറിനുള്ളിൽ ആദ്യഘട്ട ഫലം പുറത്തുവിടും. നേരത്തേ എണ്ണാൻ സാധിച്ച തപാൽ വോട്ടുകളുൾപ്പെടെ മുൻകൂർ വോട്ടുകളിൽ ഫലമറിയാം.

കാനഡ അതിർത്തിയോടു ചേർന്നുള്ള ഡിക്സ്‌വിൽ നോച്ച് എന്ന ചെറുപട്ടണത്തിലെ ആകെയുള്ള 5 വോട്ടർമാരുടെ വോട്ട് മുഴുവൻ ബൈഡനാണ്. അവിടെ ഫലപ്രഖ്യാപനവും കഴിഞ്ഞു.

അതിവേഗ വോട്ടെണ്ണൽ ശീലമാക്കിയ സംസ്ഥാനത്ത് ഇന്നുതന്നെ ഏകദേശം വ്യക്തമായ ചിത്രം ലഭിക്കുമെന്നു ഹോഫ്സ്ട്ര യൂണിവേഴ്സിറ്റി പീറ്റർ എസ് കലികോവ് സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് അമേരിക്കൻ പ്രസിഡൻസി ഡയറക്ടർ ഡോ. മീന ബോസ് അനുമാനിക്കുന്നു. ഫ്ലോറിഡയിൽ ആരു ജയിക്കുമെന്നെന്നറിഞ്ഞാൽ തിരഞ്ഞെടുപ്പു കഴിഞ്ഞതായി കണക്കാക്കാം. കാരണം, ഇലക്ടറൽ വോട്ടിൽ നിർണായകമായ ഫ്ലോറിഡ പിടിക്കുന്നയാളാകും വിജയിയെന്നു പറയാം – മീന ചൂണ്ടിക്കാട്ടുന്നു.

നിർണായക സംസ്ഥാനങ്ങളിൽപെടുന്ന പെൻസിൽവേനിയയിലും വിസ്കോൻസിനിലും തപാൽ വോട്ടുകൾ എണ്ണുന്നതു വൈകും. ഇതിനെ ആശങ്കയോടെ കാണേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധർക്കുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിൽ വേഗമല്ല, എല്ലാ വോട്ടുകളും എണ്ണിയെന്ന് ഉറപ്പാക്കുകയാണു പ്രധാനമെന്നു വാഷിങ്ടൻ ഡിസിയിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഗവൺമെന്റ് വകുപ്പു മേധാവി പ്രഫ. ഡേവിഡ് ലബ്ലിൻ പറയുന്നു. 

എന്നിരുന്നാലും, പ്രചാരണം തന്നെ മാസങ്ങൾ നീളുന്ന അമേരിക്കയിൽ എത്രയും വേഗം തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞുകിട്ടാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാധ്യതകളുടെ കണക്ക്

∙ ട്രംപ് ജനകീയ വോട്ടിൽ മുന്നിലെത്തുന്നു – സാധ്യത 100ൽ 3 

∙ ബൈഡൻ ജനകീയ വോട്ടിൽ മുന്നിലെത്തുന്നു – 100ൽ 97 

∙ ട്രംപ് ജനകീയ വോട്ടിൽ 50% കടക്കുന്നു–  100ൽ 1

∙ ബൈഡൻ ജനകീയ വോട്ടിൽ 50% കടക്കുന്നു– 100ൽ 95

∙ ട്രംപിന് അതിഗംഭീര ഭൂരിപക്ഷം (ജനകീയ വോട്ടിൽ രണ്ടക്ക ഭൂരിപക്ഷത്തോടെ ട്രംപ് ജയിക്കുന്നു) – 100ൽ 1ൽ താഴെ

∙ ബൈഡന് അതിഗംഭീര ഭൂരിപക്ഷം (ജനകീയ വോട്ടിൽ രണ്ടക്ക ഭൂരിപക്ഷത്തോടെ ബൈഡൻ ജയിക്കുന്നു) – 100ൽ 29

(അവലംബം: ഫൈവ്തേർട്ടിഎയ്റ്റ് )

English Summary: USA Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com