ADVERTISEMENT

ധാർമികതയുടെ കാര്യത്തിൽ ലവലേശം വെള്ളം ചേർക്കാൻ സിപിഎം തയാറല്ല. എന്നുവച്ചു ലോകത്തിൽ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യതയൊന്നും പാർട്ടിക്കില്ല. പാർട്ടി കുടുംബം എന്നൊക്കെ പറയാറുണ്ടെങ്കിലും പാർട്ടിയുടെ റേഷൻ കാർഡിൽ പേരുള്ളവരെ മാത്രമെ യഥാർഥ കുടുംബക്കാരായി അംഗീകരിക്കൂ. 

കോടിയേരി സഖാവിന്റെ മക്കൾ വഴിവിട്ട് എന്തെങ്കിലും ചെയ്താൽ അതിന്റെ ഉത്തരവാദിത്തം അവർക്കാണ്. അടയ്ക്കയാകുമ്പോൾ മടിയിൽ വയ്ക്കാം. മുളച്ചു കമുകായാൽ എന്തു ചെയ്യും? ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നല്ലേ ശാസ്ത്രം? അതെല്ലാം കോടിയേരി സഖാവു മുറപോലെ ചെയ്തിട്ടുണ്ട്. പോരാത്തതിനു ബിനീഷ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിക്കൊല്ലാനുള്ള അനുമതിയും മുൻകൂർ നൽകിയിട്ടുണ്ട്. ഇതിലപ്പുറമുള്ള ധാർമികത എന്നൊക്കെ പറയുന്നതു ശുദ്ധവിവരക്കേടാണ്. 

പാർട്ടി നേതാക്കളും അംഗങ്ങളും ലളിതജീവിതം നയിക്കുന്നതു നല്ലകാര്യം തന്നെ. എന്നാൽ നേതാക്കളുടെ കുടുംബാംഗങ്ങളും ലളിതജീവിതം നയിക്കണമെന്നു വാശിപിടിക്കുന്നതിന്റെ യുക്തി എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. നേതാക്കൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചോട്ടെ. അവരുടെ മക്കളും അതു തന്നെ തിന്നണമെന്ന് ഏതു പ്ലീനം പറഞ്ഞാലും നടപ്പുള്ള കാര്യമല്ല. 

പണ്ടു രാജ്യസഭാംഗമായ യുവനേതാവിനെ ആപ്പിളിന്റെ വാച്ച് കെട്ടിയതിന്റെ പേരിലും മോ ബ്ലാ പേന പോക്കറ്റിൽ കുത്തിയതിന്റെ പേരിലും പാർട്ടിയിൽനിന്നു പുകച്ചുചാടിച്ച പാരമ്പര്യമെല്ലാം ചിലർ ചൂണ്ടിക്കാട്ടിയെന്നിരിക്കും. പാരമ്പര്യവും കീഴ്‌വഴക്കവുമെല്ലാം എല്ലാവർക്കും ബാധകമാക്കണമെന്നു വാശിപിടിക്കുന്നതിൽ അർഥമില്ല. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പാരമ്പര്യം ലംഘിക്കാനുള്ളതാണ്. 

ബിനീഷിന്റെ കാര്യത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെടൽ എന്തുകൊണ്ടും നന്നായി. ബാലാവകാശത്തിന്റെ നിർവചനത്തിൽ ബാലകൃഷ്ണന്റെ അവകാശം കൂടി ഉൾപ്പെടുത്തിയതിനു ഭാഷാപരമായ പിൻബലമുണ്ട്. അല്ലെങ്കിലും ബിനീഷ് നടത്തുന്നതെല്ലാം വെറും കുട്ടിക്കളിയാണ്. അതു മനസ്സിലാക്കാതെയാണ് ഇഡിയും മറ്റും വെറുതേ അദ്ദേഹത്തെ പീഡിപ്പിക്കുന്നത്.

ഇനി ചികിത്സ തന്നെ

ഈ മാധ്യമങ്ങളെ എത്ര ഉപദേശിച്ചിട്ടും കാര്യമില്ല. എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവില്ല എന്ന മട്ടിലാണ് അവരുടെ പോക്ക്. കമ്യൂണിസ്റ്റുകാരെ കണ്ടാലുടൻ കല്ലെടുത്തെറിയുന്നതാണു മാധ്യമങ്ങളുടെ ശീലം. ചെയ്യരുതെന്നു പലവട്ടം സ്നേഹത്തോടെ പറഞ്ഞു നോക്കിയതാണ്. ഒരു പ്രയോജനവുമില്ല. നായുടെ വാൽ പന്തീരാണ്ടല്ല, പന്ത്രണ്ടു നൂറ്റാണ്ടു കുഴലിലിട്ടാലും നിവരുന്ന മട്ടില്ല.

കമ്യൂണിസ്റ്റുകാരായിപ്പോയി എന്നുവച്ച് ഇതെത്ര കാലം സഹിക്കും? മാധ്യമങ്ങൾ കല്ലെറിഞ്ഞതു കൊണ്ടു പാർട്ടിക്ക് ഒന്നും പറ്റിയിട്ടില്ല. എന്നാലും നാട്ടുകാർക്ക് ഒരു കുഴപ്പമുണ്ട്. അവരിൽ ചിലരെങ്കിലും മാധ്യമ ലഹരിക്കു കീഴ്പെട്ടവരാണ്. ഇക്കൂട്ടർ മാധ്യമങ്ങൾ പറയുന്നതെല്ലാം അപ്പടി വിശ്വസിക്കും. ഇവരെ ചികിത്സിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്.  പബ്ലിക് റിലേഷൻസ് വകുപ്പിനെയാണു ചികിത്സാ പദ്ധതിയുടെ നടത്തിപ്പു ചുമതല ഏൽപിച്ചിരിക്കുന്നത്. അവിടെ ആരംഭിച്ച ഫാക്ട് ചെക് ഡിവിഷനാണു മാധ്യമ വാർത്തകൾ നെല്ലും പതിരും വേർതിരിച്ചു പ്രത്യേക പാക്കിങ്ങിൽ വിപണിയിൽ ഇറക്കുന്നത്. ആവശ്യം വന്നാൽ മാധ്യമ വാർത്തകളുടെ മേൽ ഫെയ്ക് ന്യൂസ് എന്നു ചാപ്പ കുത്താനും ഫാക്ട് ചെക് ഡിവിഷന് അധികാരം നൽകിയിട്ടുണ്ട്.

മാധ്യമ ലഹരിക്ക് അടിമകളായവരെ ചികിത്സിക്കാൻ പ്രത്യേകം ലഹരിമോചന കേന്ദ്രങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ഡീ അഡിക്‌ഷൻ തെറപ്പിയിൽ വിദഗ്ധനായ ഡോ.ശ്രീറാം വെങ്കിട്ടരാമനെയാണ് ഇതിന്റെ തലപ്പത്തു നിയോഗിക്കാൻ തീരുമാനിച്ചത്. അതിന്റെ ആദ്യപടിയായിട്ടാണ് അദ്ദേഹത്തെ ഫാക്ട് ചെക് ഡിവിഷനിൽ നിയമിച്ചത്. അതിന്റെ പേരിലും മാധ്യമങ്ങൾ പതിവു കോലാഹലം ഉണ്ടാക്കി. ഒടുവിൽ അദ്ദേഹത്തെ മാറ്റേണ്ടി വന്നു. എന്നുവച്ചു ഡീ അഡിക്‌ഷൻ സെന്ററുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ മാറ്റമൊന്നുമില്ല.

പാർട്ടിയുടെ നേതൃത്വത്തിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങും. അതിന്റെ ചുമതല ഏരിയ സെക്രട്ടറിമാർക്കായിരിക്കും. ചികിത്സയ്ക്കു വേണ്ട ക്യാപ്സ്യൂളുകൾ അടുത്തയാഴ്ചയോടെ ഏരിയ കമ്മിറ്റി ഓഫിസുകളിൽ എത്തിക്കാനാണു തീരുമാനം. അതോടെ നുണകൾ വീഴുമെന്നും നമ്മൾ വാഴുമെന്നും മൂന്നുതരം. 

സദാചാര ദൗത്യം

ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രൻ വെറും പാവവും നിഷ്കളങ്കനുമാണ്. ചില സമയത്തു നാവിൽ ഗുളികനും വികട സരസ്വതിയും ഒന്നിച്ചു വിളയാടും. ആ നേരങ്ങളിൽ പലതും പറയും. എന്നുവച്ച് പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്ന വാശിയൊന്നും അദ്ദേഹത്തിനില്ല. ഏറ്റവുമൊടുവിൽ പീഡനത്തെക്കുറിച്ചുള്ള സുചിന്തിതവും ഖണ്ഡിതവുമായ അഭിപ്രായങ്ങളാണു ചോമ്പാൽ ഗാന്ധി പുറത്തുവിട്ടത്.

വെറുതെ പറഞ്ഞ അഭിപ്രായങ്ങളല്ല. ഏറെക്കാലത്തെ പഠനഗവേഷണങ്ങൾക്കു ശേഷം എത്തിയ ശാസ്ത്രീയ നിഗമനങ്ങളാണ്. പീഡനത്തിനിരയായ സ്ത്രീക്ക് ആത്മാഭിമാനമുണ്ടെങ്കിൽ അവർ മരിക്കുമെന്നാണു മുല്ലപ്പള്ളിജി പറയുന്നത്. പലവട്ടം പീഡനത്തിനു വിധേയയായിട്ടും മരിക്കാത്ത ചിലർ നാട്ടിൽ ഉണ്ടെന്നത് അദ്ദേഹത്തെ രോഷാകുലനാക്കുന്നുണ്ട്. അതു കപട സദാചാരവാദിയായതു കൊണ്ടല്ല. അദ്ദേഹത്തിന്റെ ധാർമികമായ ഔന്നത്യം കൊണ്ടു മാത്രമാണ്. കോൺഗ്രസിനു സദാചാര സന്നദ്ധസേന എന്നൊരു പോഷക സംഘടന രൂപീകരിക്കുന്ന കാര്യം അദ്ദേഹം ഗൗരവമായി പരിഗണിക്കുന്നുണ്ട്. 

ഇതൊക്കെ പറഞ്ഞതു സ്ത്രീകളോടു ബഹുമാനക്കുറവ് ഉണ്ടായതു കൊണ്ടല്ല. അദ്ദേഹത്തിനു സ്ത്രീകുലത്തോടു മഹാബഹുമാനമാണ്. സ്ത്രീകളെ തത്രഭവതി എന്നാണ് അദ്ദേഹം സംബോധന ചെയ്യുന്നതു തന്നെ. എന്നാൽ ഒരു ഗവേഷകനെന്ന നിലയിൽ കണ്ടെത്തിയ കാര്യങ്ങൾ പറയുന്നതിന് ഈ ബഹുമാനമൊന്നും തടസ്സമാവില്ല. അതുകൊണ്ടാണു തത്രഭവതിക്കു പകരം മറ്റെന്തോ വാക്ക് പറഞ്ഞത്.  

പറഞ്ഞ കാര്യങ്ങളിൽ പിടിച്ചുതൂങ്ങുന്ന പിടിവാശി മുല്ലപ്പള്ളിക്കില്ല. അഭിപ്രായം ഇരുമ്പുലക്ക അല്ലെന്ന് അദ്ദേഹത്തിനറിയാം. ആണെങ്കിൽ തന്നെ അതു വിഴുങ്ങാനുള്ള വിദ്യയും വശമുണ്ട്. അതുകൊണ്ടാണു പീഡനക്കാര്യത്തിലുള്ള അഭിപ്രായം കണ്ണിമ ചിമ്മുന്ന നേരംകൊണ്ടു പിൻവലിച്ചത്. മറ്റേതു നേതാവാണെങ്കിലും നേരത്തോടുനേരം കഴിഞ്ഞേ പ്രസ്താവന പിൻവലിച്ചു ഖേദം പ്രകടിപ്പിക്കൂ. 

മുല്ലപ്പള്ളി തീർത്തും ലോലഹൃദയനാണ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിക്കുന്നത് അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമാണ്. പെട്ടെന്നാണ് അദ്ദേഹത്തിനു സങ്കടം വരിക. പിന്നെ മുള ചീന്തുന്നതു പോലെ പൊട്ടിക്കരയാനും അദ്ദേഹത്തിനു മടിയില്ല. അദ്ദേഹത്തിനു കരയാൻ ഗ്ലിസറിനും ചെറിയ ഉള്ളിയുമൊന്നും വേണ്ട. ആരാണു ശരിക്കുമുള്ള പാവം സാധുവെന്നു ഇനി ജനം വിലയിരുത്തട്ടെ;  പിണറായി സഖാവോ ചോമ്പാൽ ഗാന്ധിയോ? 

സ്റ്റോപ് പ്രസ്: മകന്റെ അച്ഛനല്ല, സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നു കോടിയേരി ബാലകൃഷ്ണൻ. 

മോനാരാ, അച്ഛൻ!

English Summary: Aazhchakurippukal column about Kodiyeri Balakrishnan and Bineesh Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com