ADVERTISEMENT

തദ്ദേശതിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ കഴിഞ്ഞതോടെ പ്രചാരണം ആവേശത്തിന്റെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാവണം ഇത്തവണ പ്രചാരണമെന്ന കർശന നിർദേശം എല്ലായിടത്തും പ്രാവർത്തികമാക്കേണ്ടതു കാലത്തിന്റെ ആവശ്യം തന്നെയാണ്. നമ്മുടെ രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും പ്രവർത്തകരുമൊക്കെ ഒരേ മനസ്സോടെ ഈ സദുദ്ദേശ്യത്തിനു വോട്ട് നൽകുകയും വേണം. തിരഞ്ഞെടുപ്പു കമ്മിറ്റികളുടെയും റിട്ടേണിങ് ഓഫിസർമാരുടെയും മറ്റും ഓഫിസുകളും പോളിങ് ബൂത്തുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമൊക്കെ പരിസ്ഥിതിസൗഹൃദപരമാവേണ്ടതുണ്ട്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രകൃതിസൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിർദേശം എല്ലാവരുടെയും മുന്നിലുണ്ടാവണം. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന എല്ലാവിധ നിരോധിത വസ്തുക്കളും ഒഴിവാക്കണമെന്നാണു നിർദേശം. പ്ലാസ്റ്റിക് കപ്പുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് പ്രചാരണ സാമഗ്രികൾ (കൊടി, തോരണം, ബാഡ്ജ്) എന്നിവ അനുവദനീയമല്ല. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ അതതു തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടിയെടുക്കും. തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു ഫ്ലെക്സ് പുറത്തായതിന്റെ ആശ്വാസം ചെറുതല്ല.

തദ്ദേശതിരഞ്ഞെടുപ്പു ചൂടിനിടെ, പലയിടത്തും അനധികൃത പരസ്യ ബോർഡുകളുടെ വേലിയേറ്റമാണെന്ന പരാതി വ്യാപകമാണ്. ബോർഡുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച സർക്കാർ ചട്ടങ്ങളെല്ലാം കാറ്റിൽപറത്തിയാണു ചിലരെങ്കിലും പരസ്യം ചെയ്യുന്നത്. കെഎസ്ഇബി പോസ്റ്റുകളിലുൾപ്പെടെ ബോർഡുകൾ സ്ഥാപിക്കുന്നതിനു നിരോധനമുണ്ടെങ്കിലും പല സ്ഥാനാർഥികൾക്കും ഇതു ബാധകമേയല്ലെന്ന മട്ടാണ്. പരസ്യ ബോർഡുകളും മറ്റും ഉപയോഗശേഷം സ്ഥാപിച്ചവർതന്നെ നീക്കണമെന്നു നിയമമുണ്ടെങ്കിലും അതും പലപ്പോഴും പാലിക്കപ്പെടാറില്ല. നിലത്തുവീണ് അപകടമുണ്ടാകുമ്പോൾ മാത്രമാണു പലപ്പോഴും നടപടി.

നടപ്പാതയിലും നടപ്പാതയ്ക്ക് ഇരുവശവും റോഡുകളിലും വളവുകളിലും പാലങ്ങളിലും റോഡുകൾക്കു കുറുകെ ഗതാഗതതടസ്സമുണ്ടാകുന്ന രീതിയിലും ബോർഡുകൾ പാടില്ലെന്ന നിബന്ധനയും കർശനമായി പാലിക്കപ്പെടണം. വാഹനയാത്രികർക്കും കാൽനടക്കാർക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പരസ്യം സ്ഥാപിക്കരുത്. വോട്ടെടുപ്പു കഴിഞ്ഞാൽ പരസ്യങ്ങൾ നീക്കംചെയ്തു നശിപ്പിക്കുകയോ പുനഃചംക്രമണത്തിനായി ബന്ധപ്പെട്ട ഏജൻസികൾക്കു കൈമാറുകയോ ചെയ്യണം. ഇല്ലെങ്കിൽ വോട്ടെടുപ്പു കഴിഞ്ഞ് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ അതതു തദ്ദേശസ്ഥാപന സെക്രട്ടറി അവ നീക്കം ചെയ്യും. ഇതിന്റെ ചെലവു സ്ഥാനാർഥിയിൽനിന്ന് ഈടാക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പുകാലം ശബ്ദമലിനീകരണത്തിന്റെകൂടി കാലമാണ്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും കാറ്റിൽപറത്തിയുള്ള ശബ്‌ദകോലാഹലമാണ് മുൻ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ പലയിടത്തും മുഴങ്ങിയത്. ഈ തിരഞ്ഞെടുപ്പുകാലം ‘ഹരിത’മാക്കുന്നതിനോടെ‌ാപ്പം, ശബ്ദമാലിന്യം കുറയ്ക്കാനുംകൂടി നമ്മുടെ രാഷ്ട്രീയകക്ഷികൾക്കു മുൻകയ്യെടുത്തുകൂടേ? ആശുപത്രികൾക്കരികിലും മറ്റും പ്രചാരണയോഗങ്ങൾ നടത്തില്ലെന്നു പ്രാദേശികമായി തീരുമാനമെടുക്കണം. ട്രാഫിക് സിഗ്നൽ മറച്ചുകൊണ്ടുള്ള കൊടിതോരണങ്ങൾ ഉണ്ടാവില്ലെന്നും ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങൾ ഒഴിവാക്കുമെന്നും കൂടി തീരുമാനമെടുക്കേണ്ടതുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട ആശങ്കകളുടെയും നിയന്ത്രണങ്ങളുടെയും സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് എത്തുന്നത്. അതുകൊണ്ടുതന്നെ, അങ്ങേയറ്റം ആരോഗ്യജാഗ്രത പുലർത്തി വേണം പ്രചാരണവും വോട്ടെടുപ്പും. ഭവനസന്ദർശനത്തിന് ഒപ്പം 3 പേർ മാത്രം, സ്ഥാനാർഥിയും സ്ഥാനാർഥികളോടു സംസാരിക്കുന്നവരും മാസ്ക് ധരിക്കണം, സംസാരിക്കുമ്പോൾ 2 മീറ്റർ അകലം പാലിക്കണം, വീടുകളുടെ അകത്തു കയറരുത് തുടങ്ങി സ്ഥാനാർഥികൾക്കുള്ള നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കണം.

രാഷ്ട്രീയബോധത്തോടെ‌ാപ്പം സാക്ഷരതയിലും സാമൂഹികപ്രതിബദ്ധതയിലും മുന്നിൽനിൽക്കുന്ന കേരളത്തിൽ ഈ തിരഞ്ഞെടുപ്പുകാലം ഹരിതചട്ട പാലനത്തിലും കോവിഡ്കാല ആരോഗ്യജാഗ്രതയിലും മാതൃക സൃഷ്ടിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com