ADVERTISEMENT

ആരോപണങ്ങൾക്കൊരു പ്രത്യേകതയുണ്ട് – എതിർത്തു തോൽപിക്കാൻ എളുപ്പമല്ല. ‘സ്വയം തെളിയുക’ എന്നതാണ് ഏറ്റവും നല്ല പോംവഴി. ആരോപിതരാകുന്നവരുടെ മറുവാദങ്ങളോട് ആർക്കും താൽപര്യമില്ല. കുറ്റമാരോപിക്കുന്നവർ ഏറെ തെളിവുകളുമായാകും ഇറങ്ങിത്തിരിക്കുക. അവരുടെ ദീർഘകാല ഗവേഷണത്തെയും സംഘടിതശ്രമത്തെയും ഒരാൾക്ക് ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാനാവില്ല.

ആരോപണങ്ങളുടെ ആഴമോ നിജസ്ഥിതിയോ ആരും അന്വേഷിച്ചെന്നുവരില്ല. അവയുടെ പ്രചാരണസാധ്യത മാത്രമാണ് എല്ലാവർക്കുമിഷ്ടം. ആരോപണങ്ങളുടെ സത്യാവസ്ഥ തേടി കേൾവിക്കാർ പോയെന്നുവരില്ല. ആരോപണത്തിനു വിധേയരായവർ ഏറെ പരിശ്രമിച്ച് പുറത്തു കൊണ്ടുവരുന്ന സത്യങ്ങൾ വിശ്വസിക്കാനും മിക്കവരും മെനക്കെടില്ല.

എല്ലാ അപവാദങ്ങളും അവയുടെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച് കുറച്ചു കഴിയുമ്പോൾ സത്യത്തിലേക്കു നടന്നടുക്കും. തെളിയിക്കാനുള്ള കഠിനശ്രമത്തെക്കാൾ കാത്തിരിക്കാനുള്ള മനസ്സാന്നിധ്യമാണ് ഓരോ കുറ്റാരോപിതനും ഉണ്ടാകേണ്ട അടിസ്ഥാന ഗുണം.

പ്രതികരണമാണ് ആരോപണത്തിന്റെ ആയുസ്സും ബലവും തീരുമാനിക്കുന്നത്. ആരെങ്കിലും ചുമത്തുന്ന കുറ്റത്തിനുമപ്പുറം സ്വന്തം ജീവിതത്തിനു വിലയിടാൻ ശേഷിയുള്ളവരെ ഒരു അപവാദത്തിനും തകർക്കാനാകില്ല. പ്രത്യാക്രമണങ്ങളില്ലെങ്കിൽ അക്രമാസക്തർക്ക് എന്ത് ആവേശം? തകരുന്നില്ല എന്നു മനസ്സിലായാൽ തകർക്കാൻ ഇറങ്ങിയവരും നിശ്ശബ്ദരാകും. ആരെയും തോൽപിക്കാനിറങ്ങേണ്ട; സ്വയം തോൽക്കാതിരിക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതി. 

ഒരു പുഴയും പാതിവഴിയിൽ അവസാനിക്കാറില്ല. വഴിമാറി ഒഴുകിയാലും ഒഴുക്കു തുടരും. പുതുവഴികളിൽ കൂടുതൽ കരുത്തോടെയാകും ഒഴുക്ക്. പുഴ കലങ്ങും എന്നതും കലങ്ങിയ പുഴ തെളിയും എന്നതും നിശ്ചയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com