ADVERTISEMENT

വല്ലാത്ത കാലാവസ്ഥയിലൂടെയാണ് കേരളത്തിലെ ബിജെപി കടന്നുപോകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി വലിയ കുതിപ്പുണ്ടാകുമെന്നു പാർട്ടി പ്രതീക്ഷിക്കുമ്പോൾത്തന്നെ, പാർട്ടിയിലെ കലഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു നേതൃത്വം ഉത്തരം നൽകേണ്ടി വരികയും ചെയ്യുന്നു. താമരയ്ക്കും വഴുവഴുപ്പുള്ള പായലിനും നടുവിൽ എന്ന അവസ്ഥ.

ആറായിരം വാർഡ് എങ്കിലും പിടിക്കുക; നൂറിൽപരം പഞ്ചായത്തുകളിൽ ഭരണം കയ്യാളുക: ഇതാണു പാർട്ടി ലക്ഷ്യം. തിരുവനന്തപുരം കോർപറേഷനിൽ വിജയം നേടാൻ കഴിയുമെന്നും തൃശൂർ കോർപറേഷനിൽ ശക്തമായ സ്വാധീനമാകുമെന്നും അവർ കണക്കുകൂട്ടുന്നു.

ആർഎസ്എസ് എന്ന ശക്തി

അണിയറയിലെ ആർഎസ്എസ് പിന്തുണയാണു പാർട്ടിക്കു പ്രതീക്ഷയേകുന്ന വലിയ ഘടകം. ഇതാദ്യമായി, ബിജെപി മത്സരിക്കുന്ന മുഴുവൻ വാർ‍ഡുകളിലും ആർഎസ്എസ് ‘സംയോജകൻ’ എന്ന ചുമതലക്കാരെ വച്ചു. മുഴുവൻ വാർഡുകളിലും മത്സരിക്കാനായിരുന്നു തീരുമാനമെങ്കിലും കോട്ടയം, ഇടുക്കി, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ അതിനു സാധിച്ചില്ല.

എങ്കിലും സ്ഥാനാർഥികളാകാൻ വനിതകളടക്കം കാര്യമായി മുന്നോട്ടുവന്നതും കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ ശ്രദ്ധിക്കുന്നുവെന്നതും   പാർട്ടിക്കു പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ്. തിരുവനന്തപുരം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കാസർകോട് എന്നിവയാണ് വലിയ മാറ്റം കൊണ്ടുവരുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്ന ജില്ലകൾ.

പക്ഷേ, പുറത്ത് മാധ്യമങ്ങൾ കെ.സുരേന്ദ്രനോടു ചോദിക്കുന്നതും ചർച്ച ചെയ്യുന്നതും ശോഭ സുരേന്ദ്രനെക്കുറിച്ചും പാർട്ടിയിലെ തമ്മിലടിയെപ്പറ്റിയുമാണ്. അത് അകത്തെ വിഷയമല്ലെന്നു നേതൃത്വം അവകാശപ്പെടുന്നു. കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും ഇക്കാര്യം ഉയർന്നിരുന്നില്ല. സാധാരണഗതിയിൽ മുൻനിരയിലിരുന്നു ചർച്ചകൾക്കു സജീവ നേതൃത്വം കൊടുക്കുന്ന ജനറൽ സെക്രട്ടറി എം.ടി.രമേശ് അൽപം താമസിച്ചെത്തി പിൻനിരയിൽ പോയി ഒതുങ്ങിയിരുന്നതു മാത്രമാണ് ചിലർക്ക് അസ്വാഭാവികമായി തോന്നിയ കാര്യം.

കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി എന്ന നിലയിൽ ആദ്യമായി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ നേരിട്ടു സംസാരിച്ചിട്ടും വൈസ് പ്രസിഡന്റ് ശോഭ യോഗത്തിൽ ഹാജരായില്ല. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ കണ്ടശേഷം, തദ്ദേശതിരഞ്ഞെടുപ്പിൽ ശോഭ നയിക്കുമെന്നു കെ.സുരേന്ദ്രൻ അവകാശപ്പെട്ടുവെങ്കിലും അവരെ രംഗത്തിറക്കാൻ ഇതുവരെ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. പ്രചാരണത്തിന് ഇറങ്ങണമെന്നു സി.പി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടത് അംഗീകരിക്കാത്ത അവർ, താനടക്കം ഒരു വിഭാഗം നേതാക്കളെ ഒറ്റപ്പെടുത്തി പുറത്താക്കാൻ നോക്കുന്നുവെന്ന് ആരോപിച്ച് പുതിയ പരാതി അദ്ദേഹത്തിനു കൈമാറി.

തെലങ്കാനയുടെ പ്രഭാരി പദവിയിൽനിന്നു മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസിനെ ഒഴിവാക്കുകയും മറ്റു ചുമതല നൽകാതിരിക്കുകയും ചെയ്തതിൽ ആ വിഭാഗത്തിന്റെ നീരസമാണു കൊച്ചി യോഗത്തിലെ എം.ടി.രമേശിന്റെ ശരീരഭാഷയിൽ നിഴലിച്ചതെന്നു കരുതുന്നവരുണ്ട്. എല്ലാ വിഭാഗം നേതാക്കളെയും ചേർത്തുപിടിച്ചു കൊണ്ടുപോകാൻ വി.മുരളീധരൻ – കെ.സുരേന്ദ്രൻ അച്ചുതണ്ട് ശ്രമിക്കുന്നില്ല എന്നതാണ് അവർ നേരിടുന്ന വിമർശനം. എന്നാൽ, 50 വയസ്സുള്ള സുരേന്ദ്രൻ പ്രസിഡന്റായതോടെ സംഭവിച്ച തലമുറമാറ്റത്തെ ഉൾക്കൊള്ളാൻ പറ്റാത്ത ചിലരുടെ പരാതി പറച്ചിൽ മാത്രമാണ് അതെന്നാണ് മറുചേരിയുടെ മറുപടി.

ചോരുന്ന സഖ്യബലം

ശക്തരായ സഖ്യകക്ഷികളുടെ അഭാവമാണ് ബിജെപി നേരിടുന്ന മറ്റൊരു വെല്ലുവിളി. ബിഡിജെഎസ് പിളർപ്പോടെ ക്ഷീണിച്ചു. ബിഡിജെഎസ് സ്ഥാനാർഥികളായി എസ്എൻഡിപി യോഗം ഭാരവാഹികളെ മാത്രമേ പരിഗണിക്കാവൂ എന്ന നിർദേശം ബിജെപി വച്ചുവെങ്കിലും അവരതു പാലിച്ചില്ല. എൽഡിഎഫിനു താൽപര്യമുള്ള ചിലയിടത്തു ദുർബല സ്ഥാനാർഥികളെ ബിഡിജെഎസ് നിർത്തിയെന്ന വിലയിരുത്തലും അത് എന്തുകൊണ്ട് എന്ന സന്ദേഹവും ബിജെപി നേതൃത്വത്തിനുണ്ട്.

കേരളത്തിലെ പാർട്ടി നേരിടുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന വെല്ലുവിളിയാണ് കോയമ്പത്തൂരിൽ നിന്നുള്ള മുൻ ലോക്സഭാംഗം കൂടിയായ സി.പി.രാധാകൃഷ്ണനുള്ളത്. കോടീശ്വരനും വ്യവസായിയുമായ അദ്ദേഹത്തിന് ഇവിടത്തെ രാഷ്ട്രീയമറിയാം; നേതാക്കൾ പരിചിതരുമാണ്. എന്നാൽ, മുൻകാലങ്ങളിൽ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുള്ള ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെപ്പോലെയുള്ള പ്രമുഖരുടെ നിരയിലല്ല അദ്ദേഹത്തിന്റെ സ്ഥാനം. രാധാകൃഷ്ണനും സഹ പ്രഭാരി കർണാടകയിൽനിന്നുള്ള യുവ എംഎൽഎ വി.സുനിൽ കുമാറിനും അവരുടെ അയൽദേശത്ത് എന്തു വിസ്മയം സൃഷ്ടിക്കാൻ കഴിയുമെന്ന് പാർട്ടിയുടെ കേന്ദ്രനേതൃത്വവും ഉറ്റുനോക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com