ADVERTISEMENT

ഒരു ലക്ഷം രൂപയുടെ കടഭാരവും കൊണ്ടാണ് കേരളത്തിൽ ഓരോ കുഞ്ഞും ഇപ്പോൾ ജനിക്കുന്നത്. കേരളത്തിന്റെ ആകെ കടം മൂന്നേകാൽ ലക്ഷം കോടി ആയതോടെയാണിത്. ഇതിൽ 3 ലക്ഷം കോടിയുടെ കടവും കഴിഞ്ഞ 25 വർഷം കൊണ്ടുണ്ടായതാണ്. അതിവേഗത്തിൽ നാം കൂടുതൽ കടക്കെണിയിലേക്കു വീണുകൊണ്ടിരിക്കുന്നു എന്നു ബോധ്യപ്പെടുത്തുന്നതാണ് ഇൗ കണക്ക്. മലയാള മനോരമ പ്രസിദ്ധീകരിച്ച കേരളമൊരു ‘കടം’കഥ എന്ന പരമ്പര ഈ ദിശയിലുള്ള അന്വേഷണമായിരുന്നു.

സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടുകൊണ്ട് ധനമന്ത്രി ടി.എം.തോമസ് ഐസക് തന്നെ തുടങ്ങിവച്ച പോരാണ് സംസ്ഥാനത്തിന്റെ കടഭാരത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതെളിച്ചത്. കടമെടുക്കുന്നത് ഒരു മഹാപാതകമല്ല. രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങൾ വരെ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള മുഴുവൻ തുകയും ഓരോ വർഷവും കടമെടുക്കാറുണ്ട്. എന്നാൽ, കേരളത്തിന്റെ കടമെടുപ്പ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതിനു മുഖ്യ കാരണം അത് അനിയന്ത്രിതമായി അതിവേഗം പെരുകുന്നതും തിരിച്ചടയ്ക്കാനുള്ള നമ്മുടെ ശേഷി കുറയുന്നതുമാണ്. 

കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങാണു വർധിച്ചത്. മാറിമാറി വരുന്ന സർക്കാരുകൾ കടമെടുക്കുന്ന തുകയെല്ലാം തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തം ആത്യന്തികമായി ജനങ്ങൾക്കുമേൽ തന്നെയാണ്. കടം വാങ്ങുന്ന പണത്തിന്റെ മുക്കാൽ പങ്കും ദൈനംദിന ചെലവുകൾക്കും മുൻപു കടമെടുത്ത തുകയുടെ പലിശ നൽകാനുമാണു ചെലവിടുന്നത്. അതിനാൽ, വികസന പദ്ധതികൾക്കു പണമില്ലെന്നും കിഫ്ബി രൂപീകരിച്ചത് ഇൗ പ്രതിസന്ധി മറികടക്കാനാണെന്നുമാണു സർക്കാരിന്റെ വാദം. 

ഇതു യാഥാർഥ്യമാണെങ്കിലും കടമെടുപ്പിനെ മാത്രം ആശ്രയിക്കാതെ വരുമാനം വർധിപ്പിക്കാൻ എന്തു ചെയ്തു? ഇൗ സർക്കാരിന്റെ കാലത്തു വരുമാനം വർധിപ്പിക്കാൻ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. പകരം, കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ആശ്രയമായി കണ്ടത്. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള വരുമാനത്തെ അമിതമായി ആശ്രയിച്ചിരുന്ന സർക്കാരിന് ലോക്ഡൗൺ വലിയ തിരിച്ചടിയാകുകയും ചെയ്തു. ഇരു വരുമാനങ്ങളും കുത്തനെ ഇടിഞ്ഞു. 

ചെലവു ചുരുക്കുന്നതിലും സർക്കാർ തീർത്തും പരാജയപ്പെട്ടെന്നു തന്നെ വിലയിരുത്താം. ചെലവു ചുരുക്കാനായി ആകെ 5 ഉത്തരവുകളിറക്കിയിട്ടും അതിലെ നിർദേശങ്ങൾക്ക് വകുപ്പുകൾ ഒരു വിലയും കൽപിച്ചില്ല. മന്ത്രിമാർപോലും ചെലവിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണത്തിനു തയാറാകുന്നുമില്ല. പദ്ധതികൾ പൂർത്തിയാക്കുന്നതിൽ‌ വരുന്ന കാലതാമസവും ഒരു തരത്തിൽ ധൂർത്തു തന്നെയാണ്. കോർപറേറ്റ് ശൈലിയിൽ പ്രവർത്തിക്കുന്ന കിഫ്ബിക്കു പോലും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. അതുവഴി നഷ്ടപ്പെടുന്നതാകട്ടെ കോടികളും.  

കടം ഇങ്ങനെ പെരുകുമ്പോൾ നമ്മൾ ഭയക്കേണ്ട മറ്റൊരു കാര്യമുണ്ട്. പലിശയും പെരുകുകയാണ്. ഒടുവിൽ, കടമെടുക്കുന്ന പണം കൊണ്ട് പലിശ മാത്രം നൽകേണ്ട അവസ്ഥയിലേക്കു കേരളം എത്തിയേക്കാം. അപ്പോൾ, ശമ്പളവും പെൻഷനും എങ്ങനെ നൽകും? നിത്യച്ചെലവുകൾ എങ്ങനെ നടത്തും? ആ സ്ഥിതിയിലേക്കു കേരളം എത്താതിരിക്കണമെങ്കിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചേ പറ്റൂ. 

എങ്ങനെ വരുമാനം കൂട്ടാമെന്ന നിർദേശങ്ങളടങ്ങിയ 3 സമിതികളുടെ റിപ്പോർട്ടുകളാണ് സർക്കാരിന്റെ അലമാരയിൽ പൊടിപിടിച്ചിരിക്കുന്നത്. പരുക്കേൽക്കാത്ത ചില തീരുമാനങ്ങൾ അതിൽനിന്നു തിരഞ്ഞെടുത്തു നടപ്പാക്കാനേ സർക്കാർ ഇതുവരെ തയാറായിട്ടുള്ളൂ. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ നടപടികൾതന്നെ വേണം. സംസ്ഥാനത്തിന്റെ നിലനിൽപിനു വേണ്ടിയെങ്കിലും വരുമാനം കൂട്ടുന്നതിനും ചെലവു ചുരുക്കുന്നതിനുമുള്ള ഉചിതനടപടികൾ ഒട്ടും വൈകാതെ ഉണ്ടാകുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com