ADVERTISEMENT

നമ്മുടെ കാർഷിക മേഖലയിൽ അസംതൃപ്തിയും അവകാശനിഷേധങ്ങളോടുള്ള പ്രതിഷേധവും വർധിച്ചുവരുന്നതിന്റെ തീക്ഷ്ണമായ അടയാളമാണ് രാജ്യം ഈ ദിവസങ്ങളിൽ ആശങ്കയോടെ കാണുന്ന കർഷക പ്രക്ഷോഭം.

രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലു തന്നെയായി വിശേഷിപ്പിക്കപ്പെടുന്ന കാർഷികമേഖലയ്ക്ക് അതനുസരിച്ചുള്ള കരുതലോ പരിഗണനയോ ലഭിക്കുന്നില്ലെന്ന കർഷകരുടെ നിരന്തര പരാതി ശരിവയ്ക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തിയ കർഷകരെ ഡൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന വാശിയോടെ അതിർത്തിയിൽ അടിച്ചമർത്താൻ ശ്രമിച്ച പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ലാത്തിയും കണ്ണീർവാതകവും ജലപീരങ്കിയുമായി കർഷകരെ സർക്കാർ നേരിട്ടതു രാജ്യത്തിനുതന്നെ കളങ്കമായിരിക്കുന്നു.

തങ്ങളുടെ നിലനിൽപിനുപോലും ഭീഷണിയാവുന്ന വിവാദ കർഷകനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണു പ്രക്ഷോഭം. ‘ദില്ലി ചലോ’ മുദ്രാവാക്യമുയർത്തി അയൽസംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലേക്കു പുറപ്പെട്ട കർഷകരെ അടിച്ചമർത്താൻ ശ്രമിച്ചതു കാർഷികഭാരതം എന്ന വിശേഷണത്തിൽ അഭിമാനിക്കുന്ന ഒരു രാജ്യത്തിനു ചേർന്നതല്ലെന്നു തീർച്ച. പ്രകോപനമില്ലാതെയാണു തങ്ങളെ ഇത്തരത്തിൽ നേരിട്ടതെന്നാണു കർഷകരുടെ ആരോപണം. ഇതിനിടെ, കർഷകർ ഡൽഹിയിൽ പ്രവേശിച്ചാൽ തടവിൽ പാർപ്പിക്കുന്നതിനു താൽക്കാലികമായി 9 സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തള്ളിയതു ശ്രദ്ധേയ നടപടിയുമായി. ഗ്രനേഡ് അടക്കം പ്രയോഗിച്ചുള്ള ബലപ്രയോഗം വിഫലമായതോടെ, കർഷകരെ ഡൽഹിയിലേക്കു കടത്തിവിടാനും വടക്കൻ ഡൽഹിയിലെ ബുറാഡിയിലുള്ള മൈതാനത്തിൽ സമരത്തിന് അനുമതി നൽകാനുമുള്ള ഡൽഹി പൊലീസ് തീരുമാനം തങ്ങളുടെ പോരാട്ടവീര്യത്തിന്റെ തെളിവായി കർഷകർ ഉയർത്തിക്കാട്ടുന്നുണ്ട്.

രാജ്യത്തെ കർഷകർ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അത്യധികം സങ്കീർണമാണെന്നതിൽ സംശയമില്ല. 90% കർഷകരും ചെറുകിടക്കാരാണ്. അതിൽത്തന്നെ മഹാഭൂരിപക്ഷവും വായ്പയെടുത്തു കടക്കെണിയിലുമാണ്. നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടതു കാർഷികമേഖലയിലായിരുന്നു. പല കർഷകർക്കും വീണ്ടും വിളവെടുപ്പിനുള്ള പണം ഇല്ലാതായി. ഇപ്പോൾ കോവിഡ് പ്രതിസന്ധി കൂടിയായതോടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണു കർഷകർ. എത്രയും വേഗം ആശ്വാസനടപടികളുണ്ടായില്ലെങ്കിൽ, രാജ്യത്തു ഗ്രാമീണ – കാർഷിക മേഖലയിൽ നിലനിൽക്കുന്ന വ്യാപക അസംതൃപ്തി കൈവിട്ടുപോകുമെന്നാണ് ആശങ്ക. കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും ലക്ഷ്യത്തിലെത്തിയില്ലെന്നാണു വിമർശനം.

വിളകളുടെ വിലയിടിവു കാർഷികമേഖല നേരിടുന്ന വലിയ പ്രശ്നം തന്നെയാണ്. മാന്യമായ വില ലഭിക്കാത്തതിനാൽ പല സംസ്ഥാനങ്ങളിലും കർഷകർ ഉൽപന്നങ്ങൾ കൃഷിയിടങ്ങളിൽ ഉപേക്ഷിക്കുന്നു. കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്. 20 വർഷത്തിനിടയിൽ (1995 – 2015) ഇന്ത്യയിൽ ജീവനൊടുക്കിയത് 3.21 ലക്ഷം കർഷകരാണെന്ന കണക്കു ശരിയാണെങ്കിൽ, അതുയർത്തുന്ന ആശങ്കയ്ക്ക് അളവില്ല. 2015നു ശേഷം കർഷകരുടെ ആത്മഹത്യാ നിരക്ക് സർക്കാർ പുറത്തുവിട്ടിട്ടുമില്ല.

കാർഷികമേഖലയിൽ നിലവിലുള്ള അശാന്തിയും കർഷകരുടെ നൈരാശ്യവും രാജ്യത്തിനു മുന്നിലുള്ള സങ്കീർണപ്രശ്നം തന്നെയാണ്. ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്നുകൂടി വിളംബരം ചെയ്തു നടന്ന മഹാരാഷ്ട്ര ‘ലോങ് മാർച്ച്’ ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. സർക്കാരുകൾക്കു വലിയ തലവേദന സൃഷ്ടിച്ചു പല സംസ്ഥാനങ്ങളിലും കർഷകസമരം നടക്കുന്നുണ്ട്. വിളകൾക്കു ന്യായവില കിട്ടാതെയും കാലാവസ്ഥയുടെയും കാട്ടുമൃഗങ്ങളുടെയും ഭീഷണിക്കു വിധേയരായും വലയുന്ന കേരളത്തിലെ കർഷകരുടെ സ്ഥിതിയും മറന്നുകൂടാ.

പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇത്തവണത്തെ കർഷകപ്രക്ഷോഭം നീളാനും വ്യാപിക്കാനുമുള്ള സാധ്യത കേന്ദ്രസർക്കാർ കണക്കിലെടുത്തേതീരൂ. നമ്മുടെ കർഷകരെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രശ്നപരിഹാര നടപടികളാണ് അടിയന്തരമായി വേണ്ടത്. കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ അതൊട്ടും വൈകിച്ചുകൂടാ. കർഷകന്റെ ഉള്ളുരുകുമ്പോൾ രാഷ്ട്രത്തിന്റെ നെഞ്ചാണു കലങ്ങുന്നതെന്ന് ആ ചർച്ചകളിൽ കേന്ദ്ര സർക്കാർ ഓർക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com