ADVERTISEMENT

കോവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിലെ സർക്കാർ ഒളിച്ചുകളി തുടരുന്നതു കേരളത്തിനുമുന്നിൽ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നു. സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാട്ടിയ സ്പ്രിൻക്ലർ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ പുതിയ സമിതിയെ നിയോഗിച്ചത് ഐടി വകുപ്പ് പോലുമറിയാതെയാണെന്നതാണ് ഏറ്റവും ഒടുവിൽ കേട്ട ആരോപണം. 

മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസർ പദവിയിലിരിക്കുകയും രാജ്യത്തെ സൈബർ നിയമങ്ങൾ രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത ഡോ.ഗുൽഷൻ റായി എന്നിവരടങ്ങിയ സമിതി മുൻപു സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ അധ്യക്ഷനായി പുതിയ മൂന്നംഗ സമിതിയെ നിയോഗിച്ചതു കഴിഞ്ഞ ദിവസമാണ്. ഉന്നതതല നിർദേശപ്രകാരം ചീഫ് സെക്രട്ടറി പുതിയ സമിതിയെ വച്ചത് ഉത്തരവിറങ്ങിയ ശേഷമാണ് ഐടി വകുപ്പ് അറിയുന്നതുതന്നെ. ആദ്യ സമിതി അഭിപ്രായം പറയാത്ത മേഖലകൾ പഠിക്കാനെന്ന വ്യാജേനയാണു പുതിയ സമിതിയെ വച്ചിരിക്കുന്നതെങ്കിലും രണ്ടു സമിതികളുടെയും ടേംസ് ഓഫ് റഫറൻസ് ഒന്നുതന്നെയാണെന്നതു സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. 

കോവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിൽ ഒട്ടേറെ വീഴ്ചകളെന്നു ചൂണ്ടിക്കാണിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് വീണ്ടും പഠിക്കാൻ മറ്റൊരു സമിതിയുടെ ആവശ്യംതന്നെ എന്താണ്? വിദേശ കമ്പനിയുമായി സർക്കാർ കരാർ ഒപ്പിടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും അനുസരിച്ചില്ലെന്നും കരാർ അന്തിമമാക്കുന്നതിനു മുൻപ് ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തിയില്ലെന്നും മറ്റും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സംശയകരമായ ഈ സാഹചര്യത്തിലാണ് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന കമ്മിറ്റി അംഗം കൂടി ഉൾപ്പെടുന്ന രണ്ടാം സമിതിയുടെ വരവ്. 

അന്വേഷണ റിപ്പോർട്ട് പൊതു ഇടത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ആദ്യ സമിതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതുവരെ തയാറാകാതിരുന്നത് ഇക്കാര്യത്തിൽ സുതാര്യത വേണ്ടെന്നുവച്ചതിന്റെ തെളിവാണെന്നാണ് ആരോപണം. സർക്കാരിനൊന്നും മറയ്ക്കാനില്ലെങ്കിൽ റിപ്പോർട്ട് എന്തിനു രഹസ്യമായി വയ്ക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകളും തള്ളുകയുണ്ടായി. അന്തിമതീരുമാനം നീട്ടിക്കൊണ്ടു പോകാനാണു പുതിയ സമിതിയെ നിയോഗിച്ചതെന്നും ആരോപണമുണ്ട്. 

കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി സർക്കാർ 2020 ഏപ്രിൽ 2ന് കരാർ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകയ്യെടുത്താണ് കരാർ ഉണ്ടാക്കിയത്. ഐടി സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ തന്നെയാണു കരാറിൽ ഒപ്പിട്ടതും. 6 മാസം സൗജന്യം; തുടർന്ന് ഉപയോഗിക്കണമെങ്കിൽ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. വിവാദമായതോടെ 6 മാസത്തിനു ശേഷം സർക്കാർ കരാർ പുതുക്കിയില്ല.

മാർച്ച് 24 മുതൽ പ്രാബല്യമുണ്ടായിരുന്ന കരാർ സെപ്റ്റംബർ 24ന് അവസാനിച്ചു. ഇതിനിടയിൽ സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലെന്നു സി–ഡിറ്റ് സ്ഥിരീകരിക്കുകയുണ്ടായി. കരാർ വിവാദമായതിനെത്തുടർന്നു ഹൈക്കോടതി നിർദേശത്തോടെ ഏപ്രിൽ 22ന് സി–ഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്കു ഡേറ്റ മാറ്റി. ഇതിനായി ക്ലൗഡ് ശേഷി വർധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവാക്കിയതായാണു വിവരം. 

സ്പ്രിൻക്ലറിന്റെ ക്ലൗഡ് അക്കൗണ്ടിൽ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്ന് സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവാദമായതോടെ 10 ദിവസത്തിനകം ഇതു സി–ഡിറ്റിന്റെ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. വിവരങ്ങൾ ചോർന്നതായി സൂചനയില്ലെങ്കിലും വിവരച്ചോർച്ച കണ്ടെത്താൻ സർക്കാരിനു കൃത്യമായ സംവിധാനമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്പ്രിൻക്ലർ വിഷയത്തിലെ ഒളിച്ചുകളി അവസാനിപ്പിച്ച്, കാര്യങ്ങൾ ഇനിയെങ്കിലും സുതാര്യമാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ആരോപണങ്ങൾക്ക് അതു ബലം കൂട്ടുകയേയുള്ളൂ. 

English Summary: Sprinkler row - Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com