ADVERTISEMENT

കന്യാകുമാരി – പൻവേൽ ദേശീയപാതയിൽ (എൻഎച്ച് 66) കൊച്ചിയിലെ യാത്ര സുഗമമാക്കുന്ന വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നാടിനു സമർപ്പിക്കുമ്പോൾ ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് അവസാനമുണ്ടാകുന്നത്. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽനിന്നുള്ള ആശ്വാസമാണ് ഈ രണ്ടു മേൽപാലങ്ങളും.

പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംക്‌ഷനുകളാണു വൈറ്റിലയും കുണ്ടന്നൂരും. 6 വരി മേൽപാലങ്ങളാണു രണ്ടിടത്തും തുറക്കുന്നത്. അഞ്ചു കിലോമീറ്ററിനുള്ളിൽ വരുന്ന ഈ രണ്ടിടത്തുമായി തിരക്കുള്ള വേളകളിൽ യാത്രക്കാർ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിൽ അകപ്പെടാറുണ്ട്. പുതിയ പാലങ്ങൾ ജംക്‌ഷനുകളിലെ തിരക്കു കുറയ്ക്കുന്നതിനൊപ്പം സമയലാഭവും യാത്രക്കാർക്കു നൽകും. ദേശീയപാതയിലൂടെ കേരളത്തിന്റെ തെക്കുവടക്കു യാത്ര ചെയ്യുന്നവർക്കു കൊച്ചിയിലെ കുരുക്കിൽപെടാതെ യാത്ര ചെയ്യാനുമാവും.

അരൂർ മുതൽ ഇടപ്പള്ളി വരെ ദേശീയപാതയിൽ വരുന്ന കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംക്‌ഷനുകളിലെ ഗതാഗതക്കുരുക്കു കുറയ്ക്കാൻ മേൽപാലങ്ങൾ നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മേൽപാലങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) 2009ൽ ബൃഹദ് പദ്ധതി തയാറാക്കിയിരുന്നു. 1500 കോടി രൂപയുടെ ഡിപിആർ തയാറായിരുന്നെങ്കിലും ഭീമമായ തുക ടോളായി നൽകേണ്ടിവരുമെന്ന കാരണത്താൽ പ്രതിഷേധം ഉയർന്നപ്പോൾ ടോൾ ഒഴിവാക്കാനായി പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

മെട്രോ നിർമാണത്തിന്റെ പിന്തുണയോടെ ഇടപ്പള്ളിയിൽ 2016 സെപ്റ്റംബറിൽ മേൽപാലം ഉയർന്നു. പാലാരിവട്ടം മേൽപാലം അതേ ഒക്ടോബറിലും ഗതാഗതത്തിനു തുറന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇടപ്പള്ളിപ്പാലം 50 ശതമാനവും പാലാരിവട്ടം പാലം 70 ശതമാനവും തീർന്നെങ്കിലും അവരുടെ ഭരണകാലാവധിക്കുള്ളിൽ പാലങ്ങൾ പൂർത്തിയായില്ല. യുഡിഎഫ് ഭരണകാലത്തുതന്നെ പൊതുമരാമത്തു വകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തി വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ ശിലാസ്ഥാപനം നടത്തിയെങ്കിലും പണമില്ലാത്തതിനാൽ നിർമാണം ആരംഭിക്കാനായതുമില്ല.

എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ വൈറ്റിലപ്പാലം ദേശീയപാത അതോറിറ്റി തന്നെ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതോറിറ്റി അംഗീകരിച്ചില്ല. തുടർന്നാണു കിഫ്ബി വഴി നടപ്പാക്കാൻ തീരുമാനിച്ചത്. 2001 മുതൽ സജീവമായി പരിഗണിച്ച പദ്ധതിയാണ് ഈ വർഷാരംഭത്തിൽ പൂവണിയുന്നത്. വൈറ്റില മേൽപാലത്തിന് 78.36 കോടി രൂപയും കുണ്ടന്നൂരിലേതിന് 74.45 കോടി രൂപയുമാണു നിർമാണച്ചെലവ്.

വൈറ്റിലയിൽ 2017 ഡിസംബർ 11നും കുണ്ടന്നൂരിൽ 2018 മാർച്ച് 31നും ആണു പാലങ്ങൾക്കു തറക്കല്ലിട്ടത്. പദ്ധതി 18 മാസങ്ങൾ കൊണ്ടു തീരേണ്ടതായിരുന്നെങ്കിലും കോവിഡും പ്രളയവും നിർമാണത്തിലെ മെല്ലെപ്പോക്കും കാരണം നീണ്ടുപോയി. മേൽപാലങ്ങളുടെ നിർമാണം തുടങ്ങിയതോടെ രണ്ടിടത്തും ഗതാഗതക്കുരുക്കു രൂക്ഷമാകുകയും ചെയ്തു. പല അനാവശ്യ വിവാദങ്ങളും ഇക്കാലത്തുണ്ടായി. വലിയ പദ്ധതികൾ നടപ്പാക്കുമ്പോൾ കൃത്യമായ ഒരു നിരീക്ഷണ സംവിധാനം വേണ്ടതിന്റെ ആവശ്യകതയ്ക്കുകൂടി ഈ കാലതാമസം അടിവരയിടുന്നു.

വൈറ്റിലയിലെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ റോഡിൽനിന്ന് എറണാകുളം ഭാഗത്തേക്കു നാലുവരി അടിപ്പാത ശുപാർശ ചെയ്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. നിർദിഷ്ട കുണ്ടന്നൂർ – അങ്കമാലി ബൈപാസും യാഥാർഥ്യമാക്കേണ്ടതുണ്ട്. ഒരു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതകൾ 8 വരിയാക്കണമെന്ന നിബന്ധന ഇടപ്പള്ളി – അരൂർ റീച്ചിൽ പ്രായോഗികമല്ലാത്തതിനാലാണു ദേശീയപാതയിലെ തിരക്കു കുറയ്ക്കാനായി പുതിയ ബൈപാസ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനായി സർക്കാർ സമ്മർദം ചെലുത്തുമെന്നു പ്രതീക്ഷിക്കാം.

English Summary: New flyovers - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com