ADVERTISEMENT

യോദ്ധാവ് നീണ്ട യാത്രയ്ക്കിറങ്ങി. വഴിയിൽ ആരെങ്കിലും ആക്രമിച്ചാലോ എന്നു കരുതി വാളും പരിചയും കരുതി. മാർഗതടസ്സമുണ്ടാകാൻ സാധ്യതയുണ്ട്; വഴിതെളിക്കാൻ വെട്ടുകത്തിയെടുത്തു. പാകം ചെയ്യാനുള്ള പാത്രങ്ങളും ഭക്ഷണസാധനങ്ങളും കരുതി. കൂടാരമടിക്കാനുള്ള സാമഗ്രികളും പുതയ്ക്കാൻ കമ്പിളിയും എടുത്തു. 

കാടിനുള്ളിലെ നദി കുറുകെ കടക്കാൻ അയാൾ നൂൽപാലത്തിൽ കയറി. അധികദൂരം നീങ്ങുന്നതിനു മുൻപേ പിടിവിട്ടു നദിയിൽ വീണ് മുങ്ങിമരിച്ചു. ലൈഫ് ജാക്കറ്റ് എടുക്കാൻ അയാൾ മറന്നുപോയിരുന്നു! 

മുൻകരുതലുകളും മുന്നൊരുക്കങ്ങളും എപ്പോഴും മുതൽക്കൂട്ടാകില്ല. അസന്ദിഗ്ധാവസ്ഥയും ആകസ്മികതയും ഒഴിവാക്കി ജീവിതം മുന്നോട്ടുപോകില്ല. മുൻകൂട്ടി കാണുന്നവയെല്ലാം മുന്നനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കാഴ്ചകളായിരിക്കും. നേരിടാത്ത അനുഭവങ്ങളെ നേരിൽ കാണണമെങ്കിൽ അസാധാരണ ദീർഘവീക്ഷണം വേണം. തനിയെ രൂപപ്പെടുത്തിയ പദ്ധതികളിലൂടെയും പാതകളിലൂടെയും മാത്രം യാത്ര ചെയ്യുന്നവർക്ക് എന്നും ഉത്കണ്ഠ മാത്രമേ ഉണ്ടാകൂ. പരിചയക്കുറവും അതിരുകടന്ന ആശങ്കയും ഓരോ ചുവടിനെയും അസ്വസ്ഥമാക്കും. 

ആശങ്കകൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. അവയിൽ ഭൂരിഭാഗവും അടിസ്ഥാനരഹിതമാണ്. നിസ്സാര കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ പ്രധാന കാര്യങ്ങളുടെ തിരസ്കരണത്തിലേ അവസാനിക്കൂ. ആശങ്കയല്ല അവബോധമാണു വേണ്ടത്. അമിത ആശങ്ക അവിവേകത്തിലേക്കും അനർഥങ്ങളിലേക്കും മാത്രമേ നയിക്കൂ. അപ്രധാന കാര്യങ്ങളെ അതിപ്രധാന സ്ഥാനത്തു പ്രതിഷ്ഠിച്ചാൽ അവശ്യംവേണ്ടവയെ ബലികൊടുക്കേണ്ടി വരും. 

‌എണ്ണമറ്റ സാധ്യതകളിൽനിന്ന് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്നവർക്കു സ്വന്തം ശക്തി നിർണയിക്കാനാകും. വേണ്ടവയെ കൊള്ളാനും വേണ്ടാത്തവയെ തള്ളാനുമുള്ള അടിസ്ഥാന കഴിവാണു പ്രധാനം. 

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com