ആത്മബലിയല്ല പെൺജീവിതം
Mail This Article
വീട്ടിൽ സ്ത്രീ ചെയ്യുന്ന ജോലികളും വീട്ടമ്മ എന്ന ‘പദവി’യും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടുജോലികൾ നിറവേറ്റപ്പെടേണ്ട ബാധ്യതകളും ഒഴിച്ചുകൂടാനാവാത്ത ചുമതലകളുമാണ്. ഓരോ പെൺകുട്ടിയും മറ്റൊരു കുടുംബത്തിനായി ശൈശവം മുതലേ പരിശീലിപ്പിക്കപ്പെടുന്നു. സ്ത്രീയുടെ ലിംഗപദവിയെക്കുറിച്ചുള്ള മനഃപൂർവമായ അജ്ഞത ഇന്ത്യൻ കുടുംബങ്ങളുടെ സവിശേഷതയാണ്. മതപരമായ മിത്തുകളും ആചാരവിശ്വാസങ്ങളും അതിനെ ബലപ്പെടുത്തുകയും ചെയ്യും.
വീട്ടുജോലികളുടെ സമർഥമായ നിർവഹണം ആദർശസ്ത്രീയുടെ അഭികാമ്യമായ ഗുണമാണ്. കുടുംബത്തെ സംതൃപ്തമായി നിലനിർത്തുക, പാചകക്കാരിയുടേതു മുതൽ ശുശ്രൂഷകയുടേതു വരെയുള്ള ജോലികൾ മടുപ്പില്ലാതെ ചെയ്യുക, കുടുംബത്തിന്റെ കെട്ടുറപ്പിനു വേണ്ടി നിരന്തരം ആത്മബലികൾ നടത്തുക എന്നിവ സ്ത്രീയുടെ ‘ജെൻഡർ റോളിന്റെ’ ഭാഗമായി സാമൂഹികാംഗീകാരം നേടി. അതുകൊണ്ടുതന്നെ വീട്ടമ്മയുടെ അധ്വാനത്തിനു ഭൗതികമൂല്യമുണ്ടെന്ന വാദങ്ങൾ എതിർക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാനാണ് കൂടുതൽ സാധ്യത.
അമരാവതി സ്വദേശിയായ രംഭൂ ഗവായുടെ ഭാര്യ ബേബി ഭായ് 2005ൽ ഒരു വാഹനാപകടത്തിൽ മരിച്ചു. ബേബി ഭായ് വീട്ടമ്മയായതിനാൽ കുടുംബത്തിനു നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നായിരുന്നു 2007 ഫെബ്രുവരി മൂന്നിന് ട്രൈബ്യൂണൽ വിധി പറഞ്ഞത്. രംഭൂ ഗവായും രണ്ടു മക്കളും സമർപ്പിച്ച അപ്പീൽ പരിഗണിച്ച് മുംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് 2020 സെപ്റ്റംബർ 23ന് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ നടത്തി. ട്രൈബ്യൂണലിന്റെ ഉത്തരവു മരവിപ്പിച്ചുകൊണ്ടു നടത്തിയ പരാമർശങ്ങളിൽ ‘ഒരു വീട്ടമ്മയുടെ സേവനത്തിനു സാമ്പത്തികമൂല്യം കണക്കാക്കാൻ കഴിയില്ല’ എന്നതും ഉൾപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ ജോലിക്കു 3,000 രൂപ വരുമാനം നിശ്ചയിച്ച കോടതി, കുടുംബത്തിന് 8.22 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് ഉത്തരവിട്ടു.
വീട്ടിൽ സ്ത്രീ ചെയ്യുന്ന ജോലിക്കു പുരുഷൻ ഓഫിസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് മറ്റൊരു കേസിൽ കഴിഞ്ഞദിവസം സുപ്രീംകോടതി പറഞ്ഞു. 2014ൽ ഡൽഹിയിൽ ഇരുചക്രവാഹന യാത്രക്കാരായ പൂനം - വിനോദ് ദമ്പതികൾ കാറിടിച്ചു മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നിരീക്ഷണങ്ങൾ.
2011ലെ സെൻസസ് പ്രകാരം 15.9 കോടി സ്ത്രീകളാണ് രാജ്യത്തു വീട്ടുജോലി ചെയ്യുന്നത്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ ആകെ 58 ലക്ഷം മാത്രം. ഒരു സ്ത്രീ ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയിൽ ചെലവാക്കുമ്പോൾ പുരുഷന്മാർ ചെലവഴിക്കുന്നത് 97 മിനിറ്റാണ്. വീടുകളിലെ ആളുകളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി 134 മിനിറ്റ് സ്ത്രീ ചെലവഴിക്കുമ്പോൾ പുരുഷന്മാരുടെ കാര്യത്തിൽ അത് 76 മിനിറ്റാണ്.
സ്ത്രീയുടെ ഒരു ദിവസത്തെ സമയത്തിന്റെ 16.9% വീട്ടുജോലിക്കും 2.6% കുടുംബാംഗങ്ങളെ പരിചരിക്കുന്നതിനും ചെലവഴിക്കപ്പെടുന്നു. പുരുഷന്മാർ ഇക്കാര്യത്തിൽ യഥാക്രമം 1.7, 0.8 ശതമാനമാണ് ദിവസേന ചെലവഴിക്കുന്നത് എന്നിങ്ങനെ സൂക്ഷ്മാംശങ്ങൾ വിശദീകരിച്ചുകൊണ്ടു ദമ്പതികളുടെ കുടുംബത്തിനു നൽകേണ്ട നഷ്ടപരിഹാരത്തുക കോടതി വർധിപ്പിച്ചു. പരേതയായ വീട്ടമ്മയുടെ ജോലിയും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ‘‘വീട്ടുജോലി ചെയ്യുന്നവർക്കു ദേശീയതലത്തിൽത്തന്നെ വരുമാനം നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. കണക്കിൽ പെടാത്ത ജോലികൾ ചെയ്യുന്ന സ്ത്രീകൾക്കുള്ള അംഗീകാരം കൂടിയാണിത്. സാമൂഹിക സമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് ഈ വിധി’’ എന്നു കോടതി പ്രസ്താവിച്ചു.
വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല, കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ല തുടങ്ങിയ ധാരണകൾ കുഴപ്പം പിടിച്ചതാണ്. വളരെക്കാലമായി നിലനിൽക്കുന്ന ഈ കാഴ്ചപ്പാടു മറികടക്കേണ്ടതുണ്ട് എന്ന പരാമർശം സുപ്രീംകോടതിയിൽനിന്ന് ഉണ്ടാവുകയെന്നത് ഇന്ത്യയെപ്പോലൊരു ആൺകോയ്മാസമൂഹത്തിൽ ഏറ്റവും പ്രധാനമാണ്. സ്ത്രീവാദികളുടെ ദീർഘമായ നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷമാണ് ഭരണാധികാരികളിൽ നിന്നും നീതിന്യായക്കോടതികളിൽ നിന്നും ചെറിയൊരു അനുകൂലനീക്കമെങ്കിലും ഉണ്ടാകുന്നത്.
സാമ്പത്തികസ്വാതന്ത്ര്യം സ്ത്രീകളുടെ സാമൂഹികപദവിയുയർത്തും. എന്നാൽ, കുടുംബവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കണമെങ്കിൽ സമ്പത്തിന്റെ വിനിമയാധികാരത്തിൽക്കൂടി അവർക്കു പങ്കുണ്ടാവണം. കാൽപനികമായ മഹത്വവൽക്കരണങ്ങളിൽ സ്ത്രീയുടെ ശാരീരികാധ്വാനവും അതിന്റെ മൂല്യവും അദൃശ്യമായിപ്പോകാതിരിക്കാൻ നിയമവ്യവസ്ഥയുടെ ഇത്തരം ഇടപെടലുകൾ സഹായിക്കും.
(എഴുത്തുകാരിയും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അധ്യാപികയുമാണ് ലേഖിക)
English Summary: Life ofwoman - Nottam