ADVERTISEMENT

ഇപ്പോൾ ഡീസൽ, പെട്രോൾ, പാചകവാതക വിലകൾ വർധിക്കുമ്പോൾ കൂടുതൽ പ്രതിഷേധങ്ങളുയരുന്നതു തെരുവുകളിലല്ല, സമൂഹമാധ്യമങ്ങളിലാണ്. കഴിഞ്ഞ 7 വർഷത്തിനിടെ ഇന്ധനവില പടിപടിയായി ഉയർന്നിട്ടും മുൻകാലങ്ങളിലേതു പോലെ വ്യാപക രാഷ്ട്രീയസമരങ്ങളോ പൊതുജന പ്രതിഷേധമോ ഉണ്ടായില്ല. വിലവർധനയ്ക്കെതിരായ പ്രതിഷേധം മുൻപു രാഷ്ട്രീയസമരങ്ങളിൽ മുഖ്യമായിരുന്നു. ശൂന്യമായ സിലിണ്ടറുകളുമായി ബിജെപി നേതാക്കളായ സുഷമ സ്വരാജോ സ്മൃതി ഇറാനിയോ നടത്തിയ പ്രകടനങ്ങളുടെ ചിത്രങ്ങൾ, ഇപ്പോൾ ഓരോ തവണ ഇന്ധനവില ഉയരുമ്പോഴും സമൂഹമാധ്യമങ്ങളിൽ വിമർശകർ കുത്തിപ്പൊക്കാറുണ്ട്. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ഇന്ധനവിലക്കയറ്റത്തിനെതിരെ ബിജെപി അനുഭാവികളായ താരങ്ങൾ, അമിതാഭ് ബച്ചനും അനുപം ഖേറും, നടത്തിയ ആക്ഷേപഹാസ്യ കമന്റുകളും ഇങ്ങനെ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ആഗോള വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില ഉയരുന്നതിനെതിരെ താരങ്ങൾ നിശ്ശബ്ദത പാലിക്കുന്നതെന്തേ എന്നാണു ചോദ്യം.

താരങ്ങളുടെ കാര്യം മാത്രമെന്തിനു പറയുന്നു. കോൺഗ്രസിനോ മറ്റു പ്രതിപക്ഷ കക്ഷികൾക്കോ വിലക്കയറ്റത്തിനെതിരെ സമരം നടത്താനുള്ള ആവേശം തീരെയില്ല. നഗരങ്ങളിൽ ജനകീയസമരങ്ങൾ സംഘടിപ്പിക്കാൻ ശേഷിയുള്ള മമത ബാനർജി, പിണറായി വിജയൻ, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രിസ്ഥാനങ്ങളിലുണ്ട്. പക്ഷേ, ഇന്ധനവില കൂടുന്തോറും അവരുടെ സർക്കാരുകൾക്കു കൂടുതൽ പണം നികുതിയായി ലഭിക്കുന്നതിനാൽ വലിയതോതിലുള്ള പ്രതിഷേധം ഉയർത്തുന്നില്ല.

മറ്റൊന്ന്, വിലവർധന നടപ്പാക്കുന്ന രീതിയിലുണ്ടായ മാറ്റമാണ്. മുൻപ് സർക്കാർ വല്ലപ്പോഴും വിലവർധന പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകാറുള്ള ജനകീയ രോഷം, എണ്ണക്കമ്പനികൾ ചെറിയ തോതിൽ അടിക്കടി വർധിപ്പിക്കുമ്പോൾ സംഭവിക്കുന്നില്ല. ഈ വിലമാറ്റമാകട്ടെ രൂപയിലല്ല പൈസയിലാണ് എന്നതും ശ്രദ്ധിക്കുക. പൈസക്കണക്കിലുള്ള വിലമാറ്റം ആളുകൾക്കു പ്രശ്നമായി തോന്നില്ലല്ലോ. 

വിലമാറ്റം വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമാണ്, രാഷ്ട്രീയ നേതൃത്വമല്ല അതു തീരുമാനിക്കുന്നതെന്നു പറഞ്ഞ് എല്ലാം എണ്ണക്കമ്പനികളുടെ തലയിൽ വയ്ക്കുന്നതോടെ, പെട്രോളിയം മന്ത്രിപോലും ഇന്ധനവിലയുടെ കാര്യം വരുമ്പോൾ ചിത്രത്തിലുണ്ടാകില്ല. ഉയർന്ന ഇന്ധന നികുതിയിൽനിന്നുള്ള അധിക വരുമാനം കൊണ്ടാണ് പാക്കിസ്ഥാനും ചൈനയ്ക്കുമെതിരെ പൊരുതാൻ സായുധസേനയെ ആധുനികവൽക്കരിക്കുന്നതെന്ന വ്യാഖ്യാനവും സർക്കാർ മുന്നോട്ടുവയ്ക്കാറുണ്ട്.

കോവിഡ്കാലത്താണു ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു നടന്നത്. അഭിപ്രായ വോട്ടെടുപ്പുകളിൽ തെളിഞ്ഞത് സംസ്ഥാനത്തെ വോട്ടർമാർ വിലക്കയറ്റം മുഖ്യ പ്രശ്നമായി കാണുന്നില്ലെന്നാണ്. ഒരു അഭിപ്രായ വോട്ടെടുപ്പിൽ 42% വോട്ടർമാരും തങ്ങളുടെ മുൻഗണന വികസനത്തിനാണെന്നു പറഞ്ഞു. 30% വാദിച്ചതു തൊഴിലിനു വേണ്ടിയാണ്. വിലക്കയറ്റമാണു പ്രധാന വിഷയമെന്നു പറയാൻ കേവലം 11% പേരേ ഉണ്ടായുള്ളൂ. വികസനവും തൊഴിലും വന്നാൽ സാധനങ്ങളുടെ വിലക്കയറ്റം നേരിടാനാവുമെന്ന പ്രതീക്ഷയിലാണു ജനങ്ങൾ. ഇക്കാരണത്താലാണ് ബിജെപിയുടെ വികസന വാഗ്ദാനവും പ്രതിപക്ഷമായ ആർജെഡിയുടെ ‘10 ലക്ഷം സർക്കാർ ജോലി’ വാഗ്ദാനവും ജനത്തെ ആകർഷിച്ചത്. ഇതുമൂലം ഇരുപാർട്ടികൾ‌ക്കും അവരുടെ സഖ്യകക്ഷികളെക്കാൾ കൂടുതൽ വോട്ടു ലഭിച്ചു.

ഏതാനും മാസങ്ങൾക്കകം രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുകയാണ്. ബംഗാളിൽ മമതയ്ക്കെതിരെ ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾ പോരിനിറങ്ങുന്നു. തമിഴ്നാട്ടിൽ എടപ്പാടി പളനിസാമിക്കെതിരെ ഡിഎംകെയും കോൺഗ്രസും രംഗത്തുണ്ട്. കേരളത്തിൽ പിണറായി വിജയനെതിരെ യുഡിഎഫും ബിജെപിയും കച്ചമുറുക്കുന്നു. അസമിൽ സർബാനന്ദ സോനോവാളിനെതിരെ കോൺഗ്രസും എഐയുഡിഎഫും, പുതുച്ചേരിയിൽ വി.നാരായണസാമിക്കെതിരെ അണ്ണാ ഡിഎംകെയും പടയൊരുക്കത്തിലാണ്. ഈ സംസ്ഥാനങ്ങളിൽ വിലക്കയറ്റം എന്ന പ്രശ്നത്തെ തിരഞ്ഞെടുപ്പു വിഷയമായി ഏതെങ്കിലും കക്ഷികൾ ഉയർത്തിപ്പിടിക്കുമോ എന്നു കണ്ടറിയണം.

English Summary: Deseeyam column about price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com