ADVERTISEMENT

കണ്ടുള്ള എഴുത്ത് എങ്ങനെ സംഭവിക്കുന്നു? എങ്ങനെയെന്ന് തനിക്കുതന്നെ അറിയില്ലെന്നായിരുന്നു വേദ് മേത്തയുടെ മറുപടി;  കണ്ണൊഴികെയുള്ള ഇന്ദ്രിയങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നു മനസ്സിലാക്കാനാണ് എഴുത്തു തുടങ്ങിയപ്പോൾ മുതൽ ശ്രമിച്ചതെന്നും. ലോകം തന്നോടല്ല, താൻ ലോകത്തോടു പൊരുത്തപ്പെടണമെന്നാണ് കാഴ്ച നഷ്ടപ്പെട്ട നാലാം വയസ്സു മുതൽ വേദ് ആഗ്രഹിച്ചത്. അതിന്റെ വിജയമായിരുന്നു 12 വാല്യമുള്ള ആത്മകഥയുൾപ്പെടെ 27 പുസ്തകങ്ങളും ന്യൂയോർക്കർ മാസികയിൽ ജോലി ചെയ്ത 33 വർഷത്തേതുൾപ്പെടെയുള്ള ഒട്ടേറെ ലേഖനങ്ങളും. 

സുഹൃത്തുക്കൾ വായിച്ചുകേൾപ്പിച്ച പുസ്തകങ്ങളിൽനിന്നും മറ്റും അറിഞ്ഞ ലോകങ്ങൾ നേരിട്ടു കാണുക, ആ ലോകങ്ങളിലുള്ളവരെ നേരിട്ടു‘കണ്ട്’ സംസാരിക്കുക. എഴുത്തിനു വേദ് വിഭവങ്ങൾ സമാഹരിച്ചതേറെയും അങ്ങനെയാണ്. ഓക്സ്ഫഡിലും ഹാർവഡിലും പഠിച്ച വേദിന് ലോകത്തെ വായിച്ചുകൊടുത്തവരിൽ പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിലെ സന്യസ്തനായ യൂജിൻ റോസും (സെറാഫിം റോസ്) ഉൾപ്പെടുന്നു. കണ്ടു സംസാരിച്ചവരിൽ ഇഎംഎസ്, ആർ.ശങ്കർ, മന്നത്തു പത്മനാഭൻ, ബനഡിക്ട് മാർ ഗ്രിഗോറിയോസ്, ആർച്ച്ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റി, കർദിനാൾ ജോസഫ് പാറേക്കാട്ടിൽ, സി.ഉണ്ണിരാജ തുടങ്ങിയവരുമുണ്ട്. 

1966ൽ, 32–ാം വയസ്സിലായിരുന്നു വേദിന്റെ കേരളയാത്ര. അതെക്കുറിച്ചുള്ള ‘സ്റ്റേറ്റ്: എ പാലൻകീൻ, എ പാരസോൾ, എ ഡ്രം’ എന്ന തലക്കെട്ടുള്ള ലേഖനം കേരളത്തിന്റെ സാമൂഹിക– മത – രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായമായി വായിക്കാം. പശ മുക്കിയ യൂണിഫോം ധരിച്ച ഡ്രൈവർ ഓടിക്കുന്ന ടാക്സിക്കാറിലായിരുന്നു വേദിന്റെ ആ കേരളസഞ്ചാരം. തേയില, കാപ്പി, കുരുമുളകുതോട്ടങ്ങളും നെൽവയലുകളും കള്ളുഷാപ്പുകളുമൊക്കെ കണ്ട്. 

കൊല്ലത്തെ വീട്ടിൽ വട്ടത്തിലുള്ള, തിയറ്റർപോലെ തോന്നിക്കുന്ന സ്വീകരണമുറിയിലാണ് വട്ടമേശയ്ക്കു ചുറ്റുമുള്ള നാലു കസേരകളിലൊന്നിൽ ആർ.ശങ്കർ ഇരിക്കുന്നത്. പ്രസന്നവദനൻ. ഇടതൂർന്ന മുടി പിന്നിലേക്കു ചീകിയൊതുക്കിയിരിക്കുന്നു. കൂട്ടുകക്ഷി മന്ത്രിസഭ താഴെപ്പോയതിന്റെ കാരണമാണ് വേദിനു ശങ്കറിൽനിന്ന് അറിയേണ്ടത്; കേരളത്തിൽ വ്യവസായങ്ങൾ വളരാനുള്ള സാധ്യതയും. 

അച്യുതമേനോനെ കാണണമെന്നു വേദ് ആഗ്രഹിച്ചെങ്കിലും അദ്ദേഹമന്നു സോവിയറ്റ് യൂണിയനിലാണ്. തവിട്ടു കുറ്റിമുടിയും ടൂത്ത് ബ്രഷ് മീശയും കട്ടിപ്പുരികവുമുള്ള ഉണ്ണിരാജയെ കാണുന്നത് സിപിഐ ആസ്ഥാനത്താണ്. ഇടത്, വലതു കമ്യൂണിസ്റ്റുകൾ തമ്മിലുള്ള വ്യത്യാസം, മാർക്സിസം ഇന്ത്യയിലെത്ര പ്രായോഗികം, എങ്ങനെ കമ്യൂണിസ്റ്റായി തുടങ്ങിയ ചോദ്യങ്ങൾക്കാണ് ഉണ്ണിരാജയുടെ മറുപടി. ഒരു മേശയ്ക്കും ഏതാനും കസേരകൾക്കും മാത്രം ഇടമുള്ള മുറിയിലിരുന്ന്, പത്രം വീശി ചൂടകറ്റി ഇഎംഎസ് പറയുന്നത് ചൈന – റഷ്യ ഭിന്നതയാണു പിളർപ്പിനു കാരണമെന്ന വ്യാജപ്രചാരണത്തെക്കുറിച്ചാണ്; രാജ്യത്തെ നാലിൽ മൂന്നു കമ്യൂണിസ്റ്റുകാരും അന്നു സിപിഎമ്മാണെന്നും. 

വേദ് ചങ്ങനാശേരിയിൽ എൻഎസ്എസ് ആസ്ഥാനത്തെത്തുന്നു. അവിടെ ആ മരച്ചുവട്ടിലിരിപ്പുണ്ട് മന്നമെന്ന് വേദിന് ആരോ ചൂണ്ടിക്കാട്ടിക്കൊടുക്കുന്നു. വെള്ള മുണ്ടും വെള്ള കുർത്തയും ബ്രൗൺ തുകൽചെരുപ്പും ധരിച്ച്, വൃത്തിയായി മടക്കിയൊതുക്കിയ വെള്ള ഷാൾ തോളിലണിഞ്ഞ് ചൂരൽക്കസേരയിൽ മന്നം. വേദിനെ കാണുമ്പോൾ ഊന്നുവടിയുടെ സഹായത്തോടെ മന്നം എഴുന്നേൽക്കുന്നു, ദ്വിഭാഷിയെ വിളിക്കുന്നു. 

രാജ്ഭവനിൽ ഗവർണർ ഭഗവാൻ സഹായിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവർണറുടെ മരുമകൾ പമേലയ്ക്കും ‘കേണൽ രാജ’യ്ക്കുമൊപ്പം കോവളം തീരത്തു വേദ് എത്തുന്നു. പമേല കയറിയ ചങ്ങാടം തീരത്തുനിന്ന് അകന്നകന്നു പോകുന്നത് വേദ് കാണുന്നു. 

Content Highlight: Ved Mehta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com