ADVERTISEMENT

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി സമിതി യോഗം സുപ്രധാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും 21 അംഗങ്ങളിൽ 12 പേരും പങ്കെടുത്തു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും സഹമന്ത്രി വി.മുരളീധരനും പങ്കെടുത്ത യോഗത്തിൽ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാർക്കു പുറമേ, പ്രതിപക്ഷത്തുനിന്നു രാഹുൽ ഗാന്ധി, ആനന്ദ് ശർമ, ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ മേയ് മുതൽ തുടരുന്ന, ചൈനയുമായുള്ള അതിർത്തിപ്രശ്നത്തിലെ തൽസ്ഥിതി വിശദീകരിക്കാനാണ് തിരഞ്ഞെടുക്കപ്പെട്ട ഏതാനും എംപിമാരുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഗൽവാൻ താഴ്‌വരയിലെ ചൈനീസ് കടന്നുകയറ്റത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ ജീവത്യാഗം ചെയ്യേണ്ടി വന്ന സംഭവത്തിനു ശേഷം പാർലമെന്റിന്റെ മഴക്കാല സമ്മേളനം മാത്രമാണു ചേർന്നത്. ആ സമ്മേളനത്തിലാകട്ടെ, സർക്കാർ ചൈനീസ് പ്രശ്നത്തിൽ ചർച്ച ഒഴിവാക്കുകയും ചെയ്തു.

എക്കാലവും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കാമെന്നു ചൈന കരുതേണ്ടെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനെ പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണു പാർലമെന്ററി സമിതി യോഗം ചേർന്നത്. ഇന്ത്യയുടെ വിദേശനയം സംബന്ധിച്ച ഒരു പൊതു അവതരണം വിദേശകാര്യ മന്ത്രാലയം നടത്തി. ചെറുതും വലുതുമായ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ നേതൃത്വം എന്തെല്ലാം ചെയ്തു എന്നതിലൂന്നിയായിരുന്നു വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുടെ അവതരണം.

രാഹുൽ ഗാന്ധി പ്രധാനമായും ചൈനാപ്രശ്നത്തിൽ ഊന്നിയാണു സംസാരിച്ചത്. ഇന്ത്യയിലേക്കു ചൈന കടന്നുകയറിയിട്ടില്ല എന്നായിരുന്നു ജയ്ശങ്കറുടെ വാദം. ചൈനയ്ക്കെതിരെ ഒന്നും ചെയ്യാനാവാതെ ഇന്ത്യ ലജ്ജിച്ചു നിൽക്കുകയാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള എംപിമാരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ വടക്കൻ അതിർത്തിയിൽ ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കവർന്നെടുക്കുകയാണെന്ന് ഈ മേഖലയിൽനിന്നുള്ള എംപിമാരും പറഞ്ഞു.

കിഴക്കൻ ലഡാക്കിൽ കന്റോൺമെന്റ് നിർമിച്ച ശേഷം ചൈന ഇപ്പോൾ അരുണാചലിലും കന്റോൺമെന്റ് നിർമിക്കുകയാണെന്ന് ബിജെപിയുടെ മുതിർന്ന രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി. അതേസമയം, സർവ സന്നാഹങ്ങളോടും കൂടി ഇന്ത്യയും ലഡാക്കിൽ സൈനികസാന്നിധ്യം ഉയർത്തുകയുണ്ടായി. വ്യോമസേനയുടെ പോർവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രധാന താവളമായി ലഡാക്കിന്റെ തലസ്ഥാനമായ ലേ മാറിയിട്ടുണ്ട്.

ലക്ഷ്യം കാണാത്ത ചർച്ചകൾ

മൂന്നു തലങ്ങളിലായി ചൈനയുമായി ആരംഭിച്ച ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിൽ പ്രതിപക്ഷ എംപിമാർ മാത്രമല്ല, ഭരണപക്ഷവും നൈരാശ്യവും രോഷവും പ്രകടിപ്പിച്ചു. ചൈനയുടെ ഭാഗത്താണു പ്രശ്നമെന്നു കേന്ദ്രസർക്കാർ പറയുമ്പോൾ, ബെയ്ജിങ്ങിനുമേൽ വേണ്ട സമ്മർദം ചെലുത്താൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ലെന്നാണു കോൺഗ്രസിന്റെ വിമർശനം. പുൽവാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ കടന്ന് തിരിച്ചടി നൽകാൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് ആവേശമുയർത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ മണ്ണിൽ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളക്കാരെ തുരത്താൻ അത്തരത്തിലൊരു സൈനിക നടപടിക്കു സർക്കാർ താൽപര്യമെടുത്തില്ല. വൻ ശക്തികളായ യുഎസോ റഷ്യയോ ലഡാക്കിലെ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്രതലത്തിൽ സജീവമായി ഇടപെട്ടതുമില്ല.

ലഡാക്കിൽ വച്ച് ഇന്ത്യയും ചൈനയും സൈനികതലത്തിൽ ഇതിനകം എട്ടു തവണ ചർച്ച നടത്തിക്കഴിഞ്ഞു. ലഫ്റ്റനന്റ് ജനറൽ തലത്തിലുള്ള ഓഫിസർമാരാണ് ഇരുപക്ഷത്തുനിന്നും ഈ ചർച്ചകളിൽ പങ്കെടുത്തത്. ഇതിനു സമാന്തരമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തിലെ ഒരുസംഘം മധ്യനിര ഉദ്യോഗസ്ഥരും ഓൺലൈൻ ചർച്ചകൾ നടത്തുകയുണ്ടായി. പക്ഷേ, ഇതൊന്നും എങ്ങുമെത്തിയില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് ദായി ബിൻഗോയുമായും നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റം സംബന്ധിച്ചു കൃത്യമായ സംഭാഷണം ഇവരുടെയൊന്നും ചർച്ചകളിലുണ്ടായില്ല. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി‌യുമായി ചർ‌ച്ചകളിലേർപ്പെട്ടെങ്കിലും അതും ലക്ഷ്യത്തിൽ എത്തിയില്ല. 

2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നല്ല ബന്ധമാണെങ്കിലും ഈ പ്രതിസന്ധി ഇതുവരെ ഇരുവരും ചർച്ച ചെയ്തിട്ടില്ല. കാരണം, കഴിഞ്ഞ വർഷം ഏപ്രിലിലെ അതേ സ്ഥിതിയിലേക്കു ചൈനീസ് സൈന്യം പൂർണമായും പിന്മാറണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. ചൈനയാകട്ടെ, ഇത് അംഗീകരിക്കുന്നുമില്ല.

സഹനം തുടരാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചാൽ പോലും പ്രതിപക്ഷം ആ മനോഭാവം പങ്കുവയ്ക്കാനിടയില്ല. സ്വാഭാവികമായും ജനുവരി 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചൈനയുടെ കടന്നുകയറ്റ പ്രശ്നം പ്രതിപക്ഷം ഉയർത്താനാണു സാധ്യത.

English Summary: India - China border dispute - Deseeyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com