ADVERTISEMENT

കൊജ്ഞാണൻ എന്ന വാക്കു കണ്ടുപിടിച്ചത് മരാമത്തു മന്ത്രി ജി.സുധാകരനാണെന്നൊരു കരക്കമ്പി അദ്ദേഹം മന്ത്രിയായതുമുതൽ പ്രചാരത്തിലുണ്ട്.

അക്ഷരശുദ്ധി നിർബന്ധമുള്ളവർക്കു കൊജ്ഞാണൻ എന്നും അത്രതന്നെ നിർബന്ധമില്ലാത്തവർക്കു കൊഞ്ഞാണൻ എന്നും പറയാവുന്ന സാഹചര്യം അനുവദിക്കുന്നുണ്ട് ഈ പദം.

മൈക്കിനു മുൻപിൽ‌ നിൽക്കുമ്പോഴൊക്കെയും സുധാകരൻജിയുടെ നാവിൽ ആദ്യം എഴുന്നേറ്റു നിൽ‌ക്കുക കൊജ്ഞാണനാണ്.

പാലങ്ങളുടെയും റോഡുകളുടെയുമൊക്കെ ഉദ്ഘാടനവേളയിൽ മന്ത്രിജി ഈ വാക്ക് ധാരാളമായി എടുത്തു പെരുമാറുന്നതിനാൽ ഇതു പിഡബ്ല്യുഡി മാന്വലി‍ൽ ചേർത്തിട്ടുള്ളതാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. 

സംശയം തീർക്കാൻവേണ്ടി തൊട്ടുപരിശോധിച്ചു നോക്കിയയാളെന്ന നിലയിൽ അപ്പുക്കുട്ടൻ‌ ഇതാ സാക്ഷ്യപ്പെടുത്തുന്നു: അങ്ങനെയൊരു പദം മാന്വലിലില്ല.

ഈയിടെ നാടകീയമായ നാടമുറിക്കലിനു മുൻപ് കൊച്ചിയിലെ വൈറ്റില മേൽപാലം തുറന്നു നോക്കിയവരെ വർണിക്കാൻ മന്ത്രിജിയുടെ നാവിൽ ആദ്യം വന്ന വാക്കും അതുതന്നെയാണ്: കൊജ്ഞാണൻ; ബഹുവചനത്തിൽ കൊജ്ഞാണൻമാർ.

കൊച്ചിയിൽ മാത്രമല്ല, പാലവും പാലംവലിയും ഉള്ളിടത്തെല്ലാം പലരും ഇപ്പോൾ കരുതുന്നത് നാടമുറിക്കുന്നതിനു മുൻപു പാലത്തിൽ കയറുന്നവർക്കുള്ള പേരാണത് എന്നാണ്.

വൈറ്റിലപ്പാലത്തിൽ ഇങ്ങനെ കയറിയ കൊജ്ഞാണൻമാരെ തൂക്കിക്കൊല്ലണം, യുഎപിഎ ചുമത്തണം, പാലത്തിൽനിന്നു തലകീഴായി കെട്ടിത്തൂക്കണം, വെറുതേ വിടണം എന്നിങ്ങനെ വ്യത്യസ്ത ശിക്ഷാവിധികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

കൊച്ചിയിലായതുകൊണ്ട് വൈറ്റിലപ്പാലത്തെക്കുറിച്ചു മിക്കവർക്കും കേട്ടറിവുണ്ടാവാമെങ്കിലും പെരിയവരൈ പാലത്തെക്കുറിച്ച് കേൾക്കാത്തവരാവും കൂടുതലും. മൂന്നാർ – മറയൂർ റോഡിൽ കന്നിമലയാറിനു കുറുകെയുള്ളതാണ് പെരിയവരൈ പാലം. 2018ലെ മഹാപ്രളയത്തിൽ ചെറിയവരൈപോലും ബാക്കിവയ്ക്കാതെ ഈ പാലം തകർന്നു. 70 വർഷം പഴക്കമുള്ള പാലം ജലവരൈയായിപ്പോയി.

പിന്നീട് അവിടെയൊരു താൽക്കാലിക പാലം സ്ഥാപിച്ചെങ്കിലും അടുത്ത വെള്ളപ്പൊക്കത്തിൽ അതിന്റെ തലൈവരൈയും പഴയതുതന്നെയായി.

അവിടെ പുതിയ പാലം പണിതീർന്നിട്ടു കുറെക്കാലമായി. വേറെ വഴിയില്ലാത്തതുകൊണ്ട് മന്ത്രിക്കും ഉദ്ഘാടനത്തിനും നാടൈ മുറിക്കലിനും വേണ്ടി കാത്തുനിൽക്കാതെ മാസങ്ങൾക്കു മുൻപുതന്നെ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുകയും ചെയ്തു.

നാടമുറിയും മന്ത്രിയുമില്ലാതെ ഗതാഗതം തുടങ്ങിപ്പോയതിനാൽ പെരിയവരൈ പാലത്തിനു ബലക്ഷയമുണ്ടോ എന്ന് ഒരു പറ്റം ചെറുപ്പക്കാർ പതിവായി കന്നിമലയാറ്റിലിറങ്ങി നോക്കുന്നുണ്ടായിരുന്നുവെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം.

പാലത്തിന് ഇളക്കമോ കുലുക്കമോ വിള്ളലോ ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ആ ചെറുപ്പക്കാർ നിരീക്ഷണം അവസാനിപ്പിച്ചത്.

വൈറ്റില–കുണ്ടന്നൂർ മേൽപാലങ്ങളുടെ ഉദ്ഘാടനത്തിനു തൊട്ടുപിന്നാലെ പെരിയവരൈ പാലവും മേൽപടി മന്ത്രിജി ദൂരെയിരുന്ന് ഉദ്ഘാടനം ചെയ്തു.

ഇപ്പോൾ നാട്ടുകാർക്കൊരു സംശയം: വിദൂര നിയന്ത്രിത ഉദ്ഘാടനത്തിനു മുൻപ് പെരിയവരൈ പാലത്തിലൂടെ സഞ്ചരിക്കാനിടയായ നാട്ടുകാരും വാഹനങ്ങളും എന്തു ചെയ്യണം?

അവർ കാലത്തിന്റെ മറുകരയിലേക്ക് പാലത്തിലൂടെ സഞ്ചരിക്കണമോ? അതോ പാലമില്ലാക്കാലത്തിലേക്ക് തിരിച്ചു പോകണമോ?

അവരെയെല്ലാം കണ്ടുപിടിച്ച് കൊജ്ഞാണൻ മാന്വൽ പ്രകാരം ശിക്ഷിക്കേണ്ടതുണ്ടോ?

നിഘണ്ടു നോക്കിയ അക്ഷരസ്നേഹികൾ ഇതിനിടെ കൊജ്ഞാണൻ ആരാണെന്നു കണ്ടുപിടിച്ചിട്ടുണ്ടാവും:

വകയ്ക്കു കൊള്ളാത്തവൻ; മടിയൻ.

കൊഞ്ഞാണൻ എന്നു മയപ്പെടുത്തിയാലും അർഥം മാറുന്നില്ല.

വോട്ടവകാശത്തിന്റെ ബട്ടൺ സൂക്ഷിക്കുന്ന പൗരജനങ്ങളെ ഈ പേരു വിളിക്കാൻ മന്ത്രിമാർക്ക് അധികാരമുണ്ടോ എന്ന ചോദ്യം ഇതാ, പാലത്തിൽ കയറാൻ കാത്തുനിൽക്കുന്നു.

Content Highlights: G sudhakaran: Vyttila over bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com