ADVERTISEMENT

കഴിഞ്ഞ വർഷം ജനുവരി 31നാണ് മലയാള മനോരമ ഈ വാർത്ത പ്രസിദ്ധീകരിച്ചത്: ‘ലോകത്തെ നടുക്കി അതിവേഗം പടരുന്ന ചൈനീസ് കൊറോണ വൈറസ് രോഗം ഇന്ത്യയിൽ ആദ്യമായി തൃശൂരിൽ സ്ഥിരീകരിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനിക്കാണു രോഗം.’ കഴിഞ്ഞ ജനുവരി മുപ്പതിന് ഒരേയൊരാളിൽ സ്ഥിരീകരിച്ച ആ രോഗം കൃത്യം ഒരു വർഷം കഴിയുമ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും സങ്കീർണമായ ദുഃസ്വപ്നമായി മാറിക്കഴിഞ്ഞു.

ഇപ്പോൾ ഇന്ത്യയിൽ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്; രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളിൽ ഏഴും നമ്മുടേത്.

മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണവിധേയമാകുന്നതിനിടെയാണ് ഇതെന്നുകൂടി നടുക്കത്തോടെ ഓർമിക്കാം. കോവിഡ് മൂലമുള്ള മരണനിരക്ക് ഇപ്പോഴും ഏറ്റവും കുറവു കേരളത്തിലാണെന്ന ആശ്വാസമുണ്ടെങ്കിലും വ്യാപനക്കണക്കിലെ ആശങ്കയെ അതു കുറയ്ക്കുന്നില്ല. ആദ്യഘട്ടം മുതൽ കോവിഡ് നിയന്ത്രിക്കുന്നതിൽ വിജയിച്ച് അഭിനന്ദനങ്ങളേറ്റുവാങ്ങിയ കേരളത്തിലാണ് ഈ സാഹചര്യമുണ്ടായതെന്നതു ഗൗരവമേറിയ കാര്യമാണ്.

ഒട്ടും ആശ്വാസം നൽകാതെയും ആശങ്കകൾ ബാക്കിയാക്കിയും ഒരു വൈറസ്‍വർഷം പിന്നിടുമ്പോൾ ആത്മവിചാരണയോടെ നമുക്കു ചോദിക്കാതിരിക്കാൻ വയ്യ: കോവിഡ് എങ്ങനെയാണ് ഇപ്പോഴും നമ്മെ തോൽപിക്കുന്നത്?

ആന്റിജൻ പരിശോധനയ്ക്കു നൽകിയ മുൻഗണനയും ജനസാന്ദ്രതയുമാണു കേരളത്തെ വൈറസ് വ്യാപനത്തിൽ മുന്നിൽ നിർത്തുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. മറ്റു സംസ്ഥാനങ്ങൾ കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുന്ന ആർടിപിസിആർ പരിശോധനയിൽ ശ്രദ്ധ നൽകുമ്പോൾ കേരളത്തിൽ ആകെ പരിശോധനയിൽ 20% മാത്രമേ ആർടിപിസിആർ ഉള്ളൂ.

പ്രതിദിന കോവിഡ് ടെസ്റ്റുകൾ ഒരു ലക്ഷമാക്കുമെന്നും ഇതിൽ 75% ആർടിപിസിആർ പരിശോധനയായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കോവിഡ് ബാധ കൂടുന്നതിനാൽ സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുകയുമാണ്. പൊതുസ്ഥലങ്ങളിലെ നിരീക്ഷണത്തിന് ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ രംഗത്തിറക്കുന്നത് ജനങ്ങളെ ഒരുതരത്തിലും അനാവശ്യമായി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പോടെയാവുകയും വേണം.

കേരളത്തിൽ വൈറസ് വ്യാപനം കുറയാതെ നിൽക്കുന്നതിന്റെ ശാസ്ത്രീയ കാരണം കണ്ടെത്തേണ്ടതുണ്ട്. വൈറസ് ഘടനയിൽ വന്നിട്ടുള്ള മാറ്റങ്ങൾ മനസ്സിലാക്കാമെന്ന പ്രധാന ലക്ഷ്യവുമായി, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളുടെ ജനിതകഘടനാ ശ്രേണീകരണം ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ (ഐജിഐബി) നടക്കുകയാണ്. വൈറസ് ഘടനയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഗൗരവമുള്ളതെങ്കിൽ അതനുസരിച്ചു പ്രതിരോധ, ചികിത്സാരീതികൾ പരിഷ്കരിക്കാനാവുമെന്നതിനാൽ, ശ്രേണീകരണത്തിന്റെ വിശകലന റിപ്പോർട്ടിനു ഗൗരവശ്രദ്ധ നൽകേണ്ടതുണ്ട്.

മരണനിരക്കു കുറഞ്ഞിരിക്കുന്നതും വാക്സീൻ വിതരണം ആരംഭിച്ചതും കോവിഡ് ബാധിതരിൽ വലിയൊരു വിഭാഗം രോഗലക്ഷണം പ്രകടിപ്പിക്കാത്തതും കോവിഡ്കാല ജീവിതരീതികളുമെല്ലാം ചേർന്ന്, കുറെപ്പേരിലെങ്കിലും ഉണ്ടാക്കിയിട്ടുള്ള ഉദാസീനതയാണ് കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതിരിക്കുന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധനായ ഡോ. ബി.ഇക്ബാൽ നിരീക്ഷിക്കുന്നുണ്ട്. ഈ പ്രവണത തുടർന്നാൽ രോഗവ്യാപനം കൂടുതൽ വർധിക്കുമെന്നു മാത്രമല്ല, മരണനിരക്കു വർധിക്കാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു.

ഇപ്പോഴത്തെ മുൻഗണനാ ക്രമമനുസരിച്ചു വാക്സീൻ നൽകാൻതന്നെ ഏതാനും മാസങ്ങൾ വേണ്ടിവരും. അതുകൊണ്ടു തന്നെ, കോവിഡിന്റെ ആദ്യകാലത്തെന്നപോലെ സുരക്ഷിത അകലംകൊണ്ടും ശുചിത്വം കൊണ്ടും പാലിക്കേണ്ട വ്യക്തിജാഗ്രതയിൽ ഒരു കുറവും വരുത്തിക്കൂടാ.

ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടിയും വ്യാപനത്തിനനുസരിച്ചു പ്രതിരോധം വർധിപ്പിച്ചുമുള്ള സർക്കാർ ശ്രമങ്ങളോടു പൂരകമായിത്തന്നെ വ്യക്തികളും സമൂഹംതന്നെയും ജാഗ്രത പാലിക്കേണ്ടതുണ്ട്. തുറന്നിട്ട വാതിൽ അത്യാവശ്യങ്ങൾക്കു മാത്രമാണെന്നും ജീവിതാഘോഷങ്ങൾക്കു വേണ്ടിയല്ലെന്നും ഓരോ നിമിഷവും നാം ഓർമിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com