ADVERTISEMENT

റെക്കോർഡ് വർധനയിലെത്തിയ പെട്രോൾ – ഡീസൽ വില ഈ കോവിഡ്കാലത്തു ജനങ്ങൾക്കു താങ്ങാഭാരമാണ് ഉണ്ടാക്കുന്നതെന്നതു കാണാതെ, അതിന്റെ നേട്ടം നികുതിവരുമാന വർധനയിലൂടെ ഉണ്ടാക്കിക്കെ‍ാണ്ടിരിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിലപാടു ചോദ്യം ചെയ്യപ്പെടുന്നു.

ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും ആ വിലയിടിവിന്റെ നേട്ടമൊന്നും ഉപയോക്താക്കൾക്കു ലഭിക്കാത്തതിന്റെ കാരണം നികുതിവർധന തന്നെ. രാജ്യാന്തരതലത്തിൽ എണ്ണവില കുറയുന്നതിന്റെ നേട്ടമുണ്ടാകുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും എണ്ണക്കമ്പനികൾക്കും മാത്രമാണ്. ലോക്ഡൗൺ വേളയിൽ ഡിമാൻഡ് ഇടിഞ്ഞതിനെത്തുടർന്നുള്ള നഷ്ടം, വില കുറഞ്ഞപ്പോൾ എണ്ണക്കമ്പനികൾ നികത്തി. പെട്രോൾ, ഡീസൽ വില ഉയരുന്നതിനനുസരിച്ചു സംസ്ഥാന സർക്കാരിന്റെ നികുതിവരുമാനവും കൂടുകയാണ്. കോവിഡ് വാക്സീൻ ലഭ്യമായിത്തുടങ്ങിയതു വിപണികൾക്കു നൽകുന്ന ഉണർവ് ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ ഡിമാൻഡ് കൂട്ടുന്നതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണം.

ആഭ്യന്തര സംസ്കരണച്ചെലവുമായോ രാജ്യാന്തര വിലയുമായോ ബന്ധമില്ലാത്തവിധം ഇന്ധനവില തീരുമാനിക്കുന്ന രീതിയാണ് ഈ വിഷമസന്ധിയിലേക്കു രാജ്യത്തെ കെ‍ാണ്ടുചെന്നെത്തിച്ചത്. വിലയിടിവിന്റെ ആനുകൂല്യം അപ്പപ്പോൾ ജനങ്ങൾക്കു കൈമാറാനാകുമെന്ന വാഗ്ദാനത്തോടെ, കേന്ദ്രസർക്കാർ 2017ൽ രാജ്യത്തു നടപ്പാക്കിയ ദൈനംദിന വിലനിർണയരീതിക്ക് ഇങ്ങനെയെ‍ാരു ജനവിരുദ്ധസ്വഭാവം കൈവന്നതു നിർഭാഗ്യകരമാണ്. രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ലോക്ഡൗണിനെത്തുടർന്നു ചരിത്രപരമായ വിലയിടിവാണ് അസംസ്കൃത എണ്ണവിലയിലുണ്ടായത്. ഈ സമയത്തുപോലും നേട്ടം ജനങ്ങൾക്കു ലഭിച്ചില്ല.

സംസ്ഥാനം നികുതി കുറച്ചാലും കേന്ദ്രം കുറച്ചാലും വില കുറയുമെന്നിരിക്കെ, അതു ചെയ്യാതെ പരസ്പരം തർക്കിക്കുന്നതു കൊണ്ടു ജനത്തിന് എന്താണു പ്രയോജനം? വില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കട്ടെ എന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത്. നികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്കും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾപിന്നെ, ഇന്ധനത്തിന്റെ കുതിച്ചുകയറുന്ന വിലവർധനയിലൂടെ ജനങ്ങളുടെമേൽ പതിച്ച വൻ സാമ്പത്തികഭാരം കുറയ്ക്കേണ്ട അടിസ്ഥാന ഉത്തരവാദിത്തം ആരാണു നിർവഹിക്കുക?

പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കോവിഡിന്റെ ആരംഭകാലത്തു രണ്ടു തവണയാണു കേന്ദ്രസർക്കാർ എക്സൈസ് നികുതി കൂട്ടിയത്. രാജ്യാന്തര വിപണിയിൽ ആ സമയത്ത് എണ്ണവില കുത്തനെ കുറഞ്ഞിരുന്നുവെങ്കിലും നികുതി വർധിച്ചതിനാൽ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്കു കിട്ടാതെപോയി. അസംസ്കൃത എണ്ണവില ഉയരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി കേന്ദ്രസർക്കാരിനു കുറയ്ക്കാവുന്നതേയുള്ളൂ എന്നാണു ജനത്തിന്റെ അഭിപ്രായം. അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞപ്പോഴും നികുതി കൂട്ടിയതിനാൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന് എക്സൈസ് നികുതിവരുമാനത്തിൽ വൻ വർധനയുണ്ടായത് ഇതോടു ചേർത്തോർമിക്കുകയും ചെയ്യാം.

ഇന്ധനനികുതി വികസന – ജനക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ന്യായവാദം. നിർമാണപ്രവർത്തനങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഇന്ധനനികുതിയിൽ നിന്നുള്ള വരുമാനം കേന്ദ്രം ഉപയോഗിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ പണം ആവശ്യമായി വരുന്നതുകൊണ്ടു കൂടിയാണ് നികുതി കുറയ്ക്കാത്തതെന്നാണു കേന്ദ്രസർക്കാർ വാദം. കേരളത്തിൽ കിഫ്ബി വഴിയുള്ള വികസന പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താനുള്ള വഴി ഇന്ധനത്തിൽനിന്നുള്ള നികുതി തന്നെ. കഴിഞ്ഞ ജൂലൈയിൽ ഡൽഹി സർക്കാർ ഡീസലിന്റെ മൂല്യവർധിത നികുതി പകുതിയോളം കുറച്ചിരുന്നുവെന്നുകൂടി ഓർമിക്കാം.

രാജ്യത്തെ വലിയൊരു വിഭാഗം ജനത കോവിഡ് സാമ്പത്തിക ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇന്ധനനികുതിയിൽ ഒരളവെങ്കിലും കുറച്ച്, അവരുടെ സാമ്പത്തികഭാരം കുറയ്ക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഓർക്കാതെപോവുന്നത് എന്തുകെ‍ാണ്ടാണ്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com