പുസ്തകവും ജീവിതവും
Mail This Article
അപൂർവ ഗ്രന്ഥങ്ങളുള്ള ആശ്രമത്തിൽ യുവസന്യാസി സന്ദർശനത്തിനെത്തി. ഒരു വിശിഷ്ട ഗ്രന്ഥം അയാൾ അവിടെനിന്നു മോഷ്ടിച്ചു. അതു നഷ്ടപ്പെട്ടപ്പോൾത്തന്നെ ആശ്രമാധിപൻ അനസ്തേഷ്യസിനു കാര്യം മനസ്സിലായെങ്കിലും അദ്ദേഹം മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചില്ല. യുവസന്യാസി ആ ഗ്രന്ഥം ഒരു ധനികനു വിൽക്കാൻ ശ്രമിച്ചു.
രണ്ടുദിവസം കഴിഞ്ഞ് വലിയ വിലകൊടുത്തു ധനികൻ ആ പുസ്തകം വാങ്ങിക്കൊണ്ടു പറഞ്ഞു – ഇതിന്റെ വില ആശ്രമാധിപനായ അനസ്തേഷ്യസിനോടാണു ഞാൻ ചോദിച്ചത്. അബദ്ധം മനസ്സിലായ യുവസന്യാസി ഗ്രന്ഥവുമായി ആശ്രമത്തിലെത്തി ക്ഷമ ചോദിച്ചു. അധിപൻ അയാളോടു പറഞ്ഞു: നിങ്ങൾ ആ ഗ്രന്ഥമെടുത്തു പ്രയോജനപ്പെടുത്തൂ. യുവസന്യാസി പറഞ്ഞു: എന്നെ ഇവിടെ താമസിച്ച് വിവേകം അഭ്യസിക്കാൻകൂടി അനുവദിക്കണം.
അമൂല്യവും അതിവിശിഷ്ടവുമായവയുടെ ശേഖരമല്ല, സാരാംശമാണു പ്രധാനം. എല്ലാം സമാഹരിച്ചിട്ടും ഒന്നിന്റെയും സത്ത ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അത്തരം ശേഖരങ്ങൾ അവ സൂക്ഷിക്കപ്പെടുന്ന ഇടത്തെപ്പോലും അപമാനിക്കുകയാണ്. വിശുദ്ധഗ്രന്ഥം സ്വന്തമാക്കിയതുകൊണ്ടു വിശുദ്ധിയുണ്ടാകില്ല. അതിനു പാരായണവും മനനവും മനോഭാവവ്യതിയാനവും സംഭവിക്കണം. മഹദ്‌വചനങ്ങളെയും ചിന്തകളെയും പുസ്തകത്തിലാക്കി പവിത്രീകരിക്കുകയല്ല, പ്രയോഗത്തിൽ വരുത്തി പരിശീലിക്കുകയാണു വേണ്ടത്. എന്തിന്റെയും സംഭരണം എളുപ്പമാണ്. വിനിയോഗമാണു ബുദ്ധിമുട്ട്.