ADVERTISEMENT

പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം കിട്ടാത്തവർ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു പ്രതിഷേധിച്ചപ്പോൾ അതു ടിവിയിൽ കണ്ട് ആ അമ്മയുടെ കണ്ണുനിറഞ്ഞു. 5 മാസം മുൻപാണ് തിരുവോണത്തലേന്ന് ആ അമ്മയുടെ മകൻ പോയത്. ‘‘എല്ലാറ്റിനും കാരണം ജോലിയില്ലായ്മ’’ എന്നാണ് ജീവനൊടുക്കും മുൻപ് എസ്. അനു കുറിച്ചത്. 

അന്നത്തെ സമരകോലാഹലങ്ങൾക്കൊടുവിൽ തിരുവനന്തപുരം കാരക്കോണത്തെ 3 സെന്റിലെ വീട്ടിലേക്കു രാഷ്ട്രീയ നേതാക്കൾ ഒഴുകി. അനുവിന്റെ സഹോദരനു സർക്കാർ ജോലിയും കുടുംബത്തിനു സഹായവുമൊക്കെ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. പിതാവ് സുകുമാരൻ നായർ ചായക്കടയിൽ ജോലി ചെയ്താണു കുടുംബം പോറ്റുന്നത്. 

കോവിഡ് കാരണം ആവശ്യത്തിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് അനുവടക്കം ഒട്ടേറെപ്പേരുടെ നിയമനം തടസ്സപ്പെടാൻ കാരണം.  റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് പിഎസ്‌സി ആവശ്യപ്പെട്ടിട്ടു പോലും സർക്കാർ വഴങ്ങിയില്ല. അനു ഉൾപ്പെട്ട സിവിൽ എക്സൈസ് ഓഫിസർ ലിസ്റ്റിലെ 72-ാമനെ നിയമിച്ചതോടെ പട്ടികയുടെ കാലാവധി കഴിഞ്ഞു. 5 പേർ‌ക്കുകൂടി അവസരം ലഭിച്ചിരുന്നെങ്കിൽ അനു ഇന്ന് അമ്മയോടൊപ്പം ഉണ്ടാകുമായിരുന്നു. 

4 റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട, നാട്ടിലെ ചെറുപ്പക്കാരെ സർക്കാർ ജോലി നേടിയെടുക്കാൻ പ്രോത്സാഹിപ്പിച്ച, ബിരുദാനന്തര ബിരുദധാരിയായ യുവാവ് 28-ാം വയസ്സിൽ ജോലി കിട്ടാതെ ജീവനൊടുക്കേണ്ടി വന്ന കേരളത്തിലാണ് ഖജനാവിൽനിന്നു പണമെടുത്തു ശമ്പളം നൽകുന്ന തസ്തികകളിലേക്ക് ഇഷ്ടക്കാരെയും പാർട്ടിക്കാരെയും സർക്കാർ സ്ഥിരപ്പെടുത്തുന്നത്. പട്ടിക വരട്ടെ, ഞങ്ങളെല്ലാം ശരിയാക്കാം എന്ന സന്ദേശമാണ് എല്ലാ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയിരിക്കുന്നത്. വർഷങ്ങളോളം കഷ്ടപ്പെട്ടു പഠിച്ച് റാങ്ക് പട്ടികയിൽ ഇടം നേടിയവർ പുറത്തുനിൽക്കുമ്പോൾ സർക്കാരിന്റെ സമാന്തര ‘റിക്രൂട്ടിങ് സെറ്റപ്പി’ലൂടെ നുഴഞ്ഞു കയറുന്നത് ആയിരങ്ങളാണ്. അവർക്കു പരീക്ഷയില്ല, അഭിമുഖമില്ല. വേണ്ടത് ഒന്നുമാത്രം – പിടിപാട്.

ഇതു ജീവിതസമരം

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു പോയാൽ സാധാരണക്കാരായ ഉദ്യോഗാർഥികളുടെ ജീവിതസമരം കാണാം. പുതുതായി സൃഷ്ടിക്കുന്ന തസ്തികകൾ പോലും താൽക്കാലിക നിയമനത്തിനു വഴിമാറുന്നതു കണ്ടാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് പട്ടികയിലുള്ളവർ അനിശ്ചിതകാല സമരം ആരംഭിച്ചത്. 46,285 പേർ ഉൾപ്പെട്ട പട്ടികയിൽ ഇതുവരെ നിയമനം കിട്ടിയത് 5524 പേർക്ക്. ജൂലൈയിൽ അവസാനിക്കുന്ന റാങ്ക് പട്ടികയ്ക്ക് ഇനിയുള്ള ആയുസ്സ് 5 മാസം. നിലവിലെ പട്ടികകളുടെ കാലാവധി ഓഗസ്റ്റ് വരെ സർക്കാർ നീട്ടിയെങ്കിലും ഇവർക്കു വെറും ഒരു മാസത്തെ മാത്രം ആനുകൂല്യമാണു ലഭിക്കുന്നത്. 

36,783 പേരുടെ എൽഡി ക്ലാർക്ക് പട്ടികയിൽ നിയമന ശുപാർശ ലഭിച്ചത് 8314 പേർക്കാണ്. ഒന്നിലേറെ പട്ടികകളിൽ ഉൾപ്പെട്ടവർ, തസ്തികമാറ്റം വഴിയുള്ള ഒഴിവുകൾ എന്നിവയെല്ലാം കൂട്ടിയാണ് ഈ കണക്ക്. ജോലി ലഭിച്ചവരുടെ കണക്കെടുത്താൽ 6000 പോലും വരില്ല.

എന്തിനാണീ പിഎസ്‌സി ?  

രാഷ്ട്രീയക്കാരുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ഭരണത്തിൽനിന്ന് ഇറങ്ങിപ്പോകും മുൻപു ജോലി കൊടുത്തും സ്ഥിരപ്പെടുത്തിയും സംരക്ഷിക്കുന്നത് എല്ലാ സർക്കാരുകളുടെയും പതിവു കലാപരിപാടിയാണ്. പക്ഷേ, മുൻപെങ്ങും ഇല്ലാത്തവിധം വ്യാപകമായി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് എൽഡിഎഫ് സർക്കാരിന്റെ നീക്കം. ‘ജീവകാരുണ്യം’ എന്നു വിശേഷിപ്പിച്ച് നിയമനം നൽകുന്നവരിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടപ്പെട്ടവരാണ് എന്നറിയുമ്പോഴാണ് ഇതിലെ ചതിയുടെ വ്യാപ്തി മനസ്സിലാകുന്നത്. വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പു മറികടന്നാണു സർക്കാരിന്റെ നീക്കം. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അംഗീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്നും വിയോജനക്കുറിപ്പെഴുതിയ ഐടി അഡീഷനൽ സെക്രട്ടറിയുടെ അഭിപ്രായം വകവയ്ക്കാതെ, സിഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്തിയാണ് കൂട്ടപ്പൊരിച്ചിലിനു തുടക്കമിട്ടത്. കെൽട്രോണിലും കിലയിലും സ്ഥിരപ്പെടുത്തലിനു കഴിഞ്ഞ മാസത്തെ മന്ത്രിസഭാ യോഗങ്ങൾ അംഗീകാരം നൽകിയിരുന്നു. ബാക്കിയുള്ളവ പിന്നാലെ എത്തുന്നു. 

പിൻവാതിൽ സ്ഥിരപ്പെടുത്തൽ: വിവിധ സ്ഥാപനങ്ങൾ സർക്കാരിനു നൽകിയ പട്ടികയിൽനിന്ന്

∙ സിഡിറ്റ്: 114 താൽക്കാലികക്കാരെ കഴിഞ്ഞ മന്ത്രിസഭാ യോഗം സ്ഥിരപ്പെടുത്തി. 

സ്പെഷൽ റൂൾസ് വഴി പാർട്ടിക്കു വേണ്ടപ്പെട്ട മുപ്പതോളം പേർക്കു നേരിട്ടു നിയമനം നൽകാൻ അടുത്ത നീക്കം.

∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ: 663 പേരെ.

∙ സ്കൂളുകൾ: താൽക്കാലികമായി ജോലി ചെയ്യുന്ന 179 റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അവസാന ഘട്ടത്തിൽ. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരാണിവർ. 

∙ സംസ്ഥാന ചലച്ചിത്ര അക്കാദമി: 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന വിവിധ തസ്തികകളിലെ 6 പേരെ  സ്ഥിരപ്പെടുത്താൻ ശുപാർശ. 

∙ കേരള ബാങ്ക്: പിഎസ്‌സി വഴിയുള്ള നിയമനം തടസ്സപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടി 1462 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഇതിൽ കലക്‌ഷൻ ഏജന്റ് തസ്തികയിൽപെട്ടവർ 880 പേർ. 

∙ സാക്ഷരതാ മിഷൻ: 83 പേരെ സ്ഥിരപ്പെടുത്താൻ പട്ടിക തയാർ. ഇതിൽ 50 തസ്തികകൾ സാങ്കൽപികമാണ്. 

∙ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്: 5 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർദേശം പരിഗണനയിൽ. 10 വർഷം സർവീസ് പൂർത്തിയാക്കാത്തവരും ഇടയ്ക്കു സർവീസ് മുടങ്ങിയവരും പട്ടികയിൽ.

∙ സാമൂഹിക സുരക്ഷാ മിഷൻ: 17 പേരെ സ്ഥിരപ്പെടുത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കത്തുനൽകി. 

∙ സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‍‌ലോങ് എജ്യുക്കേഷൻ (സ്കോൾ കേരള): 55 പേരെ സ്ഥിരപ്പെടുത്താൻ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ. സർവീസ് മുറിഞ്ഞതിൽ വിശദീകരണം തേടി മുഖ്യമന്ത്രി. 

∙ കെഎച്ച്ആർ ഡബ്ല്യുഎസ്: 180 പേരെ സ്ഥിരപ്പെടുത്താനുള്ള പട്ടിക ആരോഗ്യവകുപ്പിൽ. മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കാൻ നീക്കം. 

∙ കെപ്കോ: വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന 60 പേരെ സ്ഥിരപ്പെടുത്താനുള്ള പട്ടിക വകുപ്പിൽനിന്നു മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. 

∙ കേരള ലൈവ് സ്റ്റോക്  ഡവലപ്മെന്റ്  ബോർഡ്: 7 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ധനവകുപ്പിലെത്തി. 

∙ മനുഷ്യവകാശ കമ്മിഷൻ: 3 ഡ്രൈവർമാരെ സ്ഥരിപ്പെടുത്തണമെന്ന ശുപാർശ നിയമ വകുപ്പിലെത്തി. നിയമതടസ്സം ചൂണ്ടിക്കാട്ടി ഫയൽ മടക്കി. 

∙ മത്സ്യഫെഡ്: 90 പേരെ. ഇതിൽ 2 തസ്തികകൾ അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരപ്പെടുത്താനാണ് എം‍ഡിയുടെ ശുപാർശ.

∙ കേരഫെഡ‍്: 70 പേരെ. ഇതിൽ ആകെ 7 പേർ മാത്രമാണു 10 വർഷം പൂർത്തിയാക്കിയവർ. പട്ടികയിൽ 54 പേരും 3 വർഷം മാത്രം പൂർത്തിയാക്കിയ താൽക്കാലികക്കാർ. 9 പേർ 3–10 വർഷത്തിനിടെ സേവനകാലമുള്ളവർ. സ്ഥിരപ്പെടുത്തലിനുള്ള പട്ടികയിലുള്ള 25 പേരെ എംഡി നേരിട്ടു നിയമിച്ചത്. 

∙ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ (എഫ്ഐടി): 10. ഇതിൽ 3 പേരെ സ്ഥിരപ്പെടുത്തി. ബാക്കിയുള്ളവരിൽ സിപിഎം ഏരിയ സെക്രട്ടറിയുടെ ബന്ധുവിന്റെ മകനും ഉൾപ്പെട്ടിട്ടുണ്ട്.

∙ കണ്ണൂർ സർവകലാശാല 10 സെക്യൂരിറ്റി ജീവനക്കാർ, 4 ഡ്രൈവർമാർ, 4 പാർട് ടൈം സ്വീപ്പർമാർ എന്നിവരുടെ സ്ഥിരപ്പെടുത്തൽ അപേക്ഷകൾ പ്രാഥമികമായി അംഗീകരിച്ച സിൻഡിക്കറ്റ് സ്റ്റാൻഡിങ് കൗൺസിലിനോടു നിയമോപദേശം തേടാൻ തീരുമാനിച്ചു

∙ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ലൈബ്രേറിയൻ, കാഷ്യർ കം ക്ലാർക്ക്, ഫുൾ ടൈം സ്വീപ്പർ (അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും).

∙ കൊല്ലം കെഎംഎംഎൽ: ജൂനിയർ ഖലാസി- 8, പിആർഒ – 1, മാർക്കറ്റിങ് ഓഫിസർ -1

മാനദണ്ഡങ്ങൾ അട്ടിമറിച്ച് ജോലി നൽകുന്നതു മുതൽ തുടങ്ങുന്നു പിഎസ്‌സിയെ നോക്കുകുത്തിയാക്കിയുള്ള സമാന്തര നിയമന ലോബിയുടെ പ്രവർത്തനങ്ങൾ. ആർക്കു വേണ്ടിയാണ് ഈ അട്ടിമറി. കോടതിവിധികളെപ്പോലും വെല്ലുവിളിക്കുന്ന വളഞ്ഞ വഴികൾ ഏതൊക്കെ? അതെക്കുറിച്ച് നാളെ.

English Summary: PSC rank holders job issue series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com