ADVERTISEMENT

കേന്ദ്ര സർക്കാർ‌ നിർദേശിച്ചിട്ടുള്ള കടമെടുപ്പു പരിധി വർ‌ധിപ്പിക്കാൻവേണ്ടി കേരളത്തിലെ നഗരസഭകളിലെയും കോർപറേഷനുകളിലെയും വസ്തു നികുതി (കെട്ടിട നികുതി) നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ആശങ്ക.

നികുതി കുത്തനെ വർധിപ്പിക്കുന്നതാണ് ഈ ഉത്തരവെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇത്തരമൊരു നടപടി തെറ്റായ ഫലമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലിൽ, ഉത്തരവു തിരുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സർക്കാർ.

അഴിമതിക്കും പക്ഷപാത സമീപനങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കുമെ‍ാക്കെ ഇപ്പോഴത്തെ ഉത്തരവ് ഇടയാക്കുമെന്ന ആശങ്കകളുമുള്ള സാഹചര്യത്തിൽ, പുതിയ ഉത്തരവ് എത്രയുംവേഗം ഇറങ്ങേണ്ടതു കേരളത്തിന്റെയാകെ ആവശ്യമായിരിക്കുന്നു.

ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനംകൂടി മാനദണ്ഡത്തിൽ ഉൾപ്പെടുത്തി വസ്തുനികുതി നിശ്ചയിക്കാനും ഇങ്ങനെ നിശ്ചയിക്കാവുന്ന വർധനയുടെ തോതുമാണ് ഉത്തരവിലുള്ളത്. വീടുകളുടെ അടിസ്ഥാന വസ്തുനികുതിയിൽ, ചതുരശ്ര മീറ്ററിന്, വിവിധ സ്ലാബ് അടിസ്ഥാനത്തിൽ 6 മുതൽ 14 വരെ രൂപയാണു വർധന. വാണിജ്യ കെട്ടിടങ്ങൾക്ക് 40 – 150 രൂപയും മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് 500 – 600 രൂപയും അടിസ്ഥാനനികുതിയിൽ വർധനയുണ്ട്. ഇതിനു പുറമേ, സേവനനികുതിയും ലൈബ്രറി സെസും മറ്റും ചേർത്താണു നികുതി കണക്കുകൂട്ടുന്നത് എന്നതിനാൽ ബാധ്യത കുത്തനെ വർധിക്കും.

കോവിഡ് മൂലമുണ്ടായ സാമ്പത്തികനഷ്ടം നേരിടാൻ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി അവയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2% കൂട്ടാൻ അനുവദിക്കാമെന്നു കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി ചില മാനദണ്ഡങ്ങളും മുന്നോട്ടുവച്ചു. നഗരമേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അക്കൂട്ടത്തിലുണ്ട്. ഇതുപ്രകാരമാണു വസ്തുനികുതി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ ഭൂമിയുടെ ന്യായവില കൂടി ഉൾപ്പെടുത്തിയത്.

കെട്ടിടങ്ങളുടെ തറ വിസ്തീർണം, അതിന്റെ ഉപയോഗം, നഗരസഭയിലോ കോർപറേഷനിലോ അത് ഉൾപ്പെടുന്ന സോൺ, സമീപത്തെ റോഡ്, കെട്ടിടത്തിന്റെ കാലപ്പഴക്കം തുടങ്ങിയ മാനദണ്ഡങ്ങളാണു പ്രധാനമായും വസ്തുനികുതി നിശ്ചയിക്കുന്നതിനു നിലവിൽ കണക്കാക്കുന്നത്. ഇതുപ്രകാരം, കൂടിയതും കുറഞ്ഞതുമായ നികുതിഘടന സർക്കാർ നിശ്ചയിച്ചുനൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടങ്ങളുടെ വിസ്തീർണവും സ്വഭാവവും (വാണിജ്യമോ ഗാർഹികമോ) കണക്കാക്കി സ്ലാബ് അടിസ്ഥാനത്തിൽ നികുതി നിശ്ചയിക്കുകയുമാണു ചെയ്യുന്നത്.

ഭൂമിയുടെ ന്യായവില 2014 മുതൽ 2020 വരെയുള്ള വർഷങ്ങളിലായി 200% വർധിച്ചിട്ടുണ്ട്. ന്യായവില അടിസ്ഥാനമാക്കി നിരക്കു നിശ്ചയിക്കുമ്പോൾ ഒരേ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ നികുതി വരാൻ സാധ്യതയുണ്ട്. അതായത്, 10 സെന്റ് സ്ഥലത്തു 1000 ചതുരശ്ര അടിയുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ 10 സെന്റിന്റെ ന്യായവില അടിസ്ഥാനമാക്കിയാകും നികുതി കണക്കാക്കുക. എന്നാൽ, അതേ വിസ്തീർണമുള്ള കെട്ടിടം 20 സെന്റിലാണു സ്ഥിതി ചെയ്യുന്നതെങ്കിൽ കൂടുതൽ വസ്തുനികുതി ഒടുക്കേണ്ടി വരാം. അതേസമയം, പുതിയൊരു വീട് 10 സെന്റ് സ്ഥലത്തു നിർമിക്കുമ്പോൾ നിശ്ചയിക്കുന്ന വസ്തുനികുതിയും ഇതേ മേഖലയിൽ 50 സെന്റ് സ്ഥലത്തു നിലനിൽക്കുന്ന പഴയ വീടിനു കണക്കുകൂട്ടുന്ന നികുതിയും വ്യത്യസ്തമാകാം. നിലവിൽ വസ്തുനികുതി എന്നാണു പേരെങ്കിലും കെട്ടിടത്തിനാണു നികുതി പ്രധാനമായും നിശ്ചയിക്കുന്നത്. ഇനി ഭൂമിയുടെ ന്യായവില കൂടിച്ചേരുമ്പോൾ ഇതെല്ലാം മാറിമറിയാം.

പുതിയ മാനദണ്ഡപ്രകാരമുള്ള നികുതി നിരക്കുകൾ നിലവിൽവന്നശേഷം തുടർന്നുള്ള ഓരോ വർഷവും നികുതി 5 % വരെ വർധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.  നികുതിവർധനയും മാനദണ്ഡങ്ങളിലെ മാറ്റവും ഈ രൂപത്തിൽ നടപ്പിൽവരുന്നതു ജനങ്ങളെ ഏറെ പ്രയാസത്തിലേക്കു തള്ളിവിടുമെന്നു തീർച്ച. അതുകെ‍ാണ്ടുതന്നെ, ജനദ്രോഹകരമായ മാനദണ്ഡങ്ങളെല്ലാം ഒഴിവാക്കി, തിരുത്തിയ ഉത്തരവ് ഇറക്കാൻ ഇനിയെ‍ാട്ടും വൈകിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com