നന്മ പടരുമ്പോൾ...
Mail This Article
ജോലി നഷ്ടപ്പെട്ടു നിരാശനായ യുവാവ് റോഡരികിലൂടെ നടക്കുമ്പോൾ ഒരു വയോധിക വഴിയിൽ വാഹനങ്ങൾക്കു കൈ കാണിക്കുന്നതു കണ്ടു. തന്റെ വാഹനത്തിന്റെ ടയർ പഞ്ചറായതുകൊണ്ടു സഹായമഭ്യർഥിക്കുന്നതാണ്. യുവാവ് അവരുടെ വാഹനത്തിന്റെ ടയർ മാറ്റിയിട്ടു. വയോധിക പ്രതിഫലം നൽകിയെങ്കിലും അയാൾ പറഞ്ഞു – ‘പ്രതിഫലം അർഹിക്കുന്നതൊന്നും ഞാൻ ചെയ്തില്ല. നിങ്ങൾ മറ്റാരെയെങ്കിലും സഹായിച്ചാൽ മതി’.
നന്ദി പറഞ്ഞ് വയോധിക യാത്ര തുടർന്നു. രാത്രി വൈകി ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോൾ റസ്റ്ററന്റ് അടയ്ക്കാൻ തുടങ്ങിയിരുന്നു. എങ്കിലും അവരുടെ അഭ്യർഥന മാനിച്ച്, അവിടത്തെ ഗർഭിണിയായ പാചകക്കാരി ഭക്ഷണം വിളമ്പി. വയോധിക വലിയൊരു തുക സന്തോഷത്തോടെ പാചകക്കാരിക്കു നൽകി. വഴിയിൽ ടയർ മാറ്റാൻ സഹായിച്ച യുവാവിനെക്കുറിച്ചും പറഞ്ഞു. യുവാവും ഗർഭിണിയും രാത്രി വീട്ടിലെത്തി പരസ്പരം അന്നത്തെ കഥകൾ പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു!
തിന്മകൾ മാത്രമല്ല നന്മകളും പടരും, പകരും. ആരോ ഒരിക്കൽ തുടങ്ങിവച്ച സത്കർമത്തിന്റെ തുടർച്ചയാണ് ഇന്ന് അവശേഷിക്കുന്ന ഓരോ നന്മമരവും. ചെയ്യുന്ന പുണ്യങ്ങളൊന്നും തന്നിലേക്കു തിരിച്ചെത്തണമെന്ന ചിന്തയില്ലാത്തവരാണ് എല്ലാ നല്ല പ്രവൃത്തികളുടെയും തുടക്കക്കാർ. നിസ്വാർഥമായി തുടങ്ങുന്ന ഓരോ സത്കർമവും മറ്റാരിലൂടെയെങ്കിലും തുടരും. സഹായം സ്വീകരിച്ചവരിൽ നിക്ഷേപിക്കപ്പെട്ട വിശുദ്ധിയുടെ വിത്ത് അവർപോലുമറിയാതെ അനുയോജ്യ സമയത്തു മുളച്ചുപൊങ്ങും. പറന്നു നടക്കുന്ന പക്ഷികൾ കൊത്തിത്തിന്ന പഴങ്ങളിൽനിന്നു വിതറിയ വിത്തുകളിലൂടെ രൂപപ്പെട്ടതാണ് മരങ്ങളും കാടുകളും. അളന്നുനോക്കാതെ, കണക്കു സൂക്ഷിക്കാതെ ചെയ്തുപോകുന്ന നന്മകളെക്കാൾ പ്രചോദനശേഷി മറ്റെന്തിനാണുള്ളത്?
Content Highlight: Subhadinam