ADVERTISEMENT

മത്സ്യബന്ധന മേഖലയ്ക്കു കേന്ദ്രത്തിൽ പ്രത്യേക മന്ത്രാലയമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ ശുണ്ഠി പിടിപ്പിച്ചു. പുതുച്ചേരിയിൽ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യവേയാണ്, ബിജെപിക്കു മത്സ്യത്തൊഴിലാളികളോട് ഒരു പരിഗണനയുമില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തിയത്. എന്നാൽ, 2019 മുതൽ കേന്ദ്ര മന്ത്രിസഭയിൽ ഫിഷറീസിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണു ഗിരിരാജ് സിങ്.

ഫിഷറീസിനു പ്രത്യേക മന്ത്രാലയമുണ്ടെന്നു ചൂണ്ടിക്കാട്ടി ഇംഗ്ലിഷിലും ഹിന്ദിയിലും നൽകിയ പ്രസ്താവനയിലൂടെ രാഹുലിനെ പരിഹസിച്ച കേന്ദ്രമന്ത്രി, ഇറ്റാലിയൻ ഭാഷയിലും പ്രസ്താവന പരിഭാഷപ്പെടുത്തി നൽകി. രാഹുലിന്റെ അമ്മയായ സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ വേരുകൾ സൂചിപ്പിച്ചായിരുന്നു അത്.

തീവ്രഹിന്ദുത്വ പ്രസ്താവനകളിലൂടെ മാധ്യമശ്രദ്ധ നേടിയിട്ടുള്ള നേതാവാണു ഗിരിരാജ് സിങ്. സ്വന്തം സംസ്ഥാനമായ ബിഹാറിൽ മുഖ്യമന്ത്രിയാകുക ഗിരിരാജ് സിങ്ങിന്റെ പ്രധാന മോഹമായിരുന്നു. ബിഹാറിൽ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കണമെന്ന പ്രചാരണത്തിനു നേതൃത്വം നൽകിയെങ്കിലും ജെഡിയു മേധാവി നിതീഷ്കുമാർ തന്നെ ബിഹാറിൽ മുഖ്യമന്ത്രിയായി തുടർന്നാൽ മതിയെന്നായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

ജെ‍ഡിയുവിന്റെ സൗകര്യത്തിനു വേണ്ടി 2019ൽ തന്നെ ലോക്സഭയിലേക്കു മാറ്റിയതു ഗിരിരാജിനെ ദുഃഖിപ്പിച്ചു. എങ്കിലും മുൻ കമ്യൂണിസ്റ്റ് കോട്ടയായ ബേഗുസരായ് മണ്ഡലത്തിൽനിന്ന് കനയ്യ കുമാറിനെ (സിപിഐ) തോൽപിച്ച് അദ്ദേഹം ലോക്സഭയിലെത്തി.

കരയിലെ കർഷകർക്കു മന്ത്രാലയമുണ്ട്, കടലിലെ കർഷകർക്കു മന്ത്രാലയമില്ലെന്നാണു രാഹുൽ പുതുച്ചേരിയിലെ പ്രസംഗത്തിൽ ആരോപിച്ചത്. കൃഷി, മൃഗസംരക്ഷണം, സഹകരണം, ഫിഷറീസ്, ഗവേഷണം എന്നിവയടങ്ങിയ കൃഷിമന്ത്രാലയത്തെ നരേന്ദ്ര മോദി രണ്ടു മന്ത്രാലയങ്ങളായി വിഭജിച്ചതു രാഹുൽ അറിഞ്ഞില്ല! കൃഷി, ഗവേഷണം, സഹകരണം എന്നീ വകുപ്പുകളുടെ ചുമതല നരേന്ദ്ര സിങ് തോമർ വഹിക്കുമ്പോൾ ഗിരിരാജ് സിങ്ങിനു ഫിഷറീസ്, മൃഗസംരക്ഷണം എന്നിവയുടെ സ്വതന്ത്ര ചുമതല നൽകി. ബിഹാർ സർക്കാരിൽ മൃഗസംരക്ഷണ, സഹകരണവകുപ്പു മന്ത്രിയായിരുന്നു ഗിരിരാജ്.

അയോധ്യയിൽ മോദി രാമക്ഷേത്രത്തിനു ശിലയിട്ടപ്പോൾ തന്റെ ജന്മാഭിലാഷം നിറവേറിയെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ആവേശത്തോടെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

പശുസംരക്ഷണത്തിനു ദേശീയ നിയമം കൊണ്ടുവരണമെന്നു ശക്തമായി വാദിക്കുന്നയാളാണ് ഗിരിരാജ് സിങ്. സസ്യാഹാരത്തിനു വേണ്ടിയുള്ള കേന്ദ്രമന്ത്രിയുടെ തീവ്രനിലപാടുകൾ സർക്കാരിനുള്ളിൽത്തന്നെയും ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. കാരണം, കന്നുകാലികൾ ഭക്ഷ്യാവശ്യത്തിനുകൂടി വേണ്ടിയാണല്ലോ. പുഴയിൽനിന്നും കടലിൽനിന്നും പിടിക്കുന്ന മീനുകളും മനുഷ്യനു കഴിക്കാൻ വേണ്ടിയാണല്ലോ.

മത്സ്യബന്ധന മേഖലയുടെ വികസനത്തിനായി മോദിസർക്കാർ വൻ നിക്ഷേപപദ്ധതികൾ വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത്. തീരസംസ്ഥാനങ്ങളിലെയും യുപി, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെയും ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെക്കൂടി മനസ്സിൽ കണ്ടായിരുന്നു ഈ നീക്കം.

ഗംഗയിലെ ഡ്രജിങ് നടപടികളുമായി ബന്ധപ്പെട്ടു പ്രയാഗ്‌രാജിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ കേസു വാദിക്കാൻ കോൺഗ്രസിലെ നിയമ വിദഗ്ധരായ കപിൽ സിബൽ, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ് എന്നിവരുടെ സേവനമാണു പ്രിയങ്ക സമരക്കാർക്കു വാഗ്ദാനം ചെയ്തത്.

രാഹുലിന്റെ വിമർശനങ്ങൾക്കു പിന്നാലെ, മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാരിന്റെ നിക്ഷേപ പദ്ധതികളെപ്പറ്റി പ്രചരിപ്പിക്കാനും മത്സ്യത്തൊഴിലാളികളുമായുള്ള ആശയവിനിമയം വർധിപ്പിക്കാനുമുള്ള തീരുമാനത്തിലാണു ഗിരിരാജ് സിങ്. ദേശീയതല വോട്ടുബാങ്ക് ആയതിനാൽ വിവിധ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളുമായുള്ള ഇടപഴകൽ വിപുലമാക്കാനുള്ള ദൃഢനിശ്ചയത്തിലാണു രാഹുലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com