ADVERTISEMENT

ചർച്ചകൾക്കു മധ്യേ അപരാജിത രാജ പറഞ്ഞു, ‘‘ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകളുടെ നിലനിൽപിനായുള്ള ഓരോ പോരാട്ടവും രാഷ്ട്രീയം തന്നെയാണ്. ഒരുപാടു വെല്ലുവിളികളെ അതിജീവിച്ചാണു സ്ത്രീകൾ മുന്നോട്ടു വരുന്നത്. അതു തിരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമാകണമെന്നില്ല, സ്വന്തംഅന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാനുള്ള ഓരോ ശ്രമവും രാഷ്ട്രീയമാണ്.’’ ജ്യോതി വിജയകുമാറും ഫാത്തിമ തഹ്‌ലിയയും ചിന്ത ജെറോമും സ്മിത മേനോനും ഒരേ സ്വരത്തിൽ അതു ശരിവച്ചു; രാഷ്ട്രീയ നിറഭേദങ്ങൾക്കപ്പുറം.വനിതാ ദിനത്തോടനുബന്ധിച്ച്, വ്യത്യസ്ത രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിക്കുന്ന യുവ വനിതാ നേതാക്കളെ പങ്കെടുപ്പിച്ചു ‘മലയാള മനോരമ’ നടത്തിയ ആശയക്കൂട്ടായ്മയിൽ ഉയർന്നു വന്നതു സ്ത്രീ മുന്നേറ്റത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയാതീതവുമായ ചിന്തകൾ.

മാറ്റങ്ങൾ പകരുന്ന പ്രത്യാശ

∙ ചിന്ത ജെറോം: സ്ത്രീകൾ അധികാരത്തിന്റെ ഇടങ്ങളിലേക്കു വരുന്നതു പ്രതീക്ഷ നൽകുന്നു. ആര്യ രാജേന്ദ്രനെന്ന മിടുക്കി പെൺകുട്ടി തലസ്ഥാന നഗരത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഈ വനിതാ ദിനത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം. സ്ത്രീകൾക്കു വേണ്ടി പ്രത്യേക വകുപ്പ് ഈ സർക്കാർ യാഥാ‍ർഥ്യമാക്കി എന്നതും വിപ്ലവകരമാണ്.

∙ ജ്യോതി വിജയകുമാർ: സ്ത്രീകളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതി മാറേണ്ടതാണെന്ന ചിന്ത സമൂഹത്തിൽ വളർന്നു വരുന്നതു സന്തോഷകരമാണ്. അവർ അധികാരത്തിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും വരുന്നു.

∙ സ്മിത മേനോൻ: കൂടുതൽ യുവാക്കൾ, പ്രത്യേകിച്ചു പ്രഫഷനലുകളായ സ്ത്രീകൾ രാഷ്ട്രീയത്തിലേക്കു വരുന്നതു വളരെ പോസിറ്റീവായ കാര്യമാണ്. നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്നാണു പ്രതീക്ഷ.

jyothi-vijayakumar
ജ്യോതി വിജയകുമാർ (കെപിസിസി സെക്രട്ടറി)

∙ ഫാത്തിമ തഹ്‌ലിയ: സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കൃത്യമായ ബോധമുള്ളവരായി സ്ത്രീകൾ മാറിത്തുടങ്ങിയതാണു സന്തോഷം പകരുന്നത്. സ്വന്തം അഭിപ്രായങ്ങൾ പറയാനും അവർ ഇടം കണ്ടെത്തുന്നു.

∙ അപരാജിത രാജ: പണ്ടൊക്കെ അസുഖകരമായ കാര്യങ്ങൾ (ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ) തുറന്നു പറയാതെ മൂടിവയ്ക്കുന്ന രീതിയായിരുന്നു. ഇപ്പോൾ, ആ സ്ഥിതി മാറിവരികയാണ്. അതു സാമൂഹിക മാറ്റത്തിനു സഹായിക്കും.

 വേദനിപ്പിക്കുന്ന നിരാശകൾ

∙ ചിന്ത: കാലം മാറിയിട്ടും ചില ധാരണകൾ മാറുന്നില്ല. പീഡനത്തിന് ഇരയാക്കിയ പുരുഷനെ ആ സ്ത്രീ വിവാഹം കഴിച്ചാൽ പോരേ എന്ന സ്ത്രീവിരുദ്ധമായ ചോദ്യം കേൾക്കുമ്പോൾ ഹൃദയം വേദനിക്കും.

∙ സ്മിത: രാഷ്ട്രീയത്തിലേക്കു വരുന്ന സ്ത്രീകളെ മറ്റു പാർട്ടിക്കാർ അങ്ങേയറ്റം മോശമായി വ്യക്തിഹത്യ നടത്തുന്ന രീതി കേരളത്തിലാണ് ഏറ്റവും കൂടുതൽ. പലർക്കും പേടി തോന്നും, രാഷ്ട്രീയത്തിലേക്കു വരാൻ.

∙ ജ്യോതി: സ്ത്രീപക്ഷവും പുരോഗമനപരവുമെന്നു നാം കരുതുന്ന പല ഇടങ്ങളിലെയും കാപട്യവും ആത്മാർഥതയില്ലായ്മയും വേദനിപ്പിക്കുന്നതാണ്. മീ ടു പോലുള്ള ക്യാംപെയ്നുകളിലും അതോടുള്ള പ്രതികരണങ്ങളിലും പ്രതിഫലിച്ചത് ഇതേ പൊള്ളത്തരം തന്നെയാണ്.

Kottayam : Aparajitha Raja , daughter CPI leader  D Raja during her treatment at Sreesailam Marma Chikilsa Kendram at Champakkara 08/ 2016
അപരാജിത രാജ (ജെഎൻയു മുൻ വിദ്യാർഥി നേതാവ്)

∙ ഫാത്തിമ: അർഥപൂർണമായ കാര്യങ്ങൾ പലർക്കും മനസ്സിലാകാതെ വരുന്നു. ട്രാൻസ്ജെൻഡർ വിഷയം പറയുകയാണെന്നു കരുതുക. യഥാർഥ പ്രശ്നം മനസ്സിലാകാതെ വേറെ രീതിയിലാണു പലരും അതു കാണുന്നത്.

∙ അപരാജിത: പൊതുവിൽ, പ്രത്യാശ കുറയുന്ന കാലത്തു പല കാര്യങ്ങളിലും കല്ലു കടിക്കുന്നതായി തോന്നാറുണ്ട്.

വേണം, അർഹമായ അംഗീകാരം

∙ വിനീത ഗോപി: പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളുള്ള കേരളത്തിൽ പക്ഷേ, രാഷ്ട്രീയാധികാരത്തിന്റെ ചരിത്രവും വർത്തമാനവും ചികയുമ്പോൾ തെളിയുന്നത് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്കു കിട്ടുന്നില്ലെന്ന യാഥാർഥ്യമാണ്. 140 അംഗ നിയമസഭയിൽ നിലവിലെ സ്ത്രീ പ്രാതിനിധ്യം വെറും 8. ഇതു മതിയോ? നിങ്ങൾ തൃപ്തരാണോ?

∙ ചിന്ത: മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. പക്ഷേ, 15 വർഷമായിട്ടും പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ല. കർഷക ദ്രോഹ നിയമങ്ങൾ പെട്ടെന്നു പാസാക്കുമ്പോഴാണു വനിതാ ബില്ലിന്റെ കാര്യത്തിലെ അനന്തമായ വൈകൽ. അതേസമയം കേരളം തദ്ദേശ സ്ഥാപനങ്ങളിൽ 50% സംവരണം കൊണ്ടുവന്നു മാതൃക കാണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ത്രീകൾ വരുമെന്നാണു പ്രതീക്ഷ.

fathima
ഫാത്തിമ തഹ്‍ലിയ (എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്)

∙ ജ്യോതി: തീരുമാനങ്ങളെടുക്കാൻ കഴിയുന്ന പദവികളിൽ കൂടുതൽ സ്ത്രീകൾ വരണം. പുരുഷനായാലും സ്ത്രീയായാലും അവർ ഏതു പക്ഷത്തു നിൽക്കുന്നു എന്നതാണു പ്രധാനം.

∙ സ്മിത: ശബരിമല വിഷയത്തിലും സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരായ സമരത്തിലുമൊക്കെ വനിതകളുടെ വലിയ പ്രാതിനിധ്യം കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം നൽകുമെന്നാണു പ്രതീക്ഷ.

∙ അപരാജിത: സത്രീകൾക്ക് യഥാർഥമായ, പൂർണമായ പൗരത്വം തന്നെ കിട്ടിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിധ്യമൊക്കെ സ്വാഗതാർഹമാണ്. പക്ഷേ, ഇനിയുമേറെ പോകാനുണ്ട്.

smitha
സ്മിത മേനോൻ (മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി)

∙ ഫാത്തിമ: പൂർണതൃപ്തിയില്ലെങ്കിലും മാറ്റങ്ങളുണ്ടാകുന്നതു പോസിറ്റീവായ കാര്യമാണ്. ലോകത്തു പലയിടത്തും അധികാര പദവികളിൽ സ്ത്രീകളെത്തിയതു നമ്മുടെ പാർട്ടികളെയും ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

 രാഷ്ട്രീയ വഴിയിലെ  തടസ്സങ്ങൾ

∙ വിനീത: പുരുഷന്റെ മേൽവിലാസമില്ലാതെ രാഷ്ട്രീയത്തിലേക്കു വരുന്നവർക്കു മുന്നിൽ വഴി തടസ്സങ്ങളുണ്ടോ?

∙ ജ്യോതി: സ്ത്രീ ആരുടെയും തണലിൽ നിൽക്കാതെ സ്വന്തം കരുത്തിൽ മുന്നേറുന്ന മാതൃകകൾ ഉണ്ടാകണം. എന്റെ അച്ഛൻ കോൺഗ്രസ് നേതാവായതിനാൽ പാർട്ടിയോടു വൈകാരിക അടുപ്പമുണ്ടാകാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഞാൻ പൂർണമായും സ്വന്തം തീരുമാനങ്ങളിൽ നിലകൊള്ളുന്ന വ്യക്തിയാണ്. പല വിഷയങ്ങളിലും ഞങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും, ഒറ്റയ്ക്കു കുടുംബം നോക്കുന്ന, കുട്ടികളെ സംരക്ഷിക്കുന്ന സ്ത്രീകൾക്കു മുഴുവൻ രാഷ്ട്രീയ പ്രവർത്തനത്തിനു പരിമിതികളുണ്ട്.

∙ അപരാജിത: സ്ത്രീകൾക്കു സമൂഹത്തിൽ പ്രത്യേകമായ ചുമതലകൾ നിർവഹിക്കാനുണ്ട്. അതു കുഞ്ഞുങ്ങളെ നോക്കുന്നതല്ല. മാറ്റത്തിന്റെ എൻജിനുകളാണു സ്ത്രീകൾ. രാഷ്ട്രീയത്തിലേക്കു വരാൻ തടസ്സങ്ങളേറെയുണ്ട്. സ്ത്രീ പങ്കാളിത്തം വർധിക്കണം.

∙ സ്മിത: രാഷ്ട്രീയത്തിലെത്തുന്ന സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് പതിവാണ്. ഞാനും കുടുംബവും അതനുഭവിച്ചതാണ്. എല്ലാവർക്കും പക്ഷേ, പിടിച്ചു നിൽക്കാൻ കഴിയില്ല. സ്വന്തം ഭാര്യയുടെയും കുട്ടികളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർ എന്തിനാണു മറ്റു സ്ത്രീകളെപ്പറ്റി മോശം കമന്റുകളിടുന്നത്?

∙ ഫാത്തിമ: എനിക്കു പറയാനുള്ളത് ഇതാണ്, എനിക്കു വേണ്ടത് ഇതാണ് എന്നു പറയാൻ സ്ത്രീകൾക്കു സാധിക്കുന്നുണ്ട്. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ കണ്ട ചില പുരുഷൻമാർ ഭാര്യയെ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്ന കുറ്റബോധം പ്രകടിപ്പിച്ചു കണ്ടു. ആ കുറ്റബോധമാണു വലിയ മാറ്റം.

vineetha
മോഡറേറ്റർ വിനീത ഗോപി (അസിസ്റ്റന്റ് എഡിറ്റർ, മലയാള മനോരമ)

 ഞങ്ങളുടെ പ്രകടന പത്രിക

∙ വിനീത: വിവിധ കക്ഷികളുടെ നേതാക്കൾ കൂടിയാണ് നിങ്ങൾ. നിങ്ങളുടെ പ്രകടനപത്രികയിലെ സ്ത്രീകൾക്കായുള്ള കാഴ്ചപ്പാട് എന്താണ്?

∙ ചിന്ത: എല്ലാ മേഖലകളും സ്ത്രീപക്ഷത്തോടു ചേർന്നു ചിന്തിക്കുന്ന വിധത്തിൽ സമൂഹത്തിന്റെ പൊതുബോധത്തെ സമത്വമെന്ന ലക്ഷ്യത്തിൽ ‍‍ എത്തിക്കണം.

∙ സ്മിത: സ്ത്രീ സുരക്ഷ തന്നെയാണ് ഏറ്റവും പ്രധാനം. സ്ത്രീകൾക്കു സ്വാതന്ത്ര്യത്തോടു കൂടി, ആരെയും ഭയപ്പെടാതെ പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണം.

∙ അപരാജിത: സ്ത്രീകൾക്കു സാമൂഹിക സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്ന വിധത്തിൽ സ്പെസിഫിക് ജെൻഡർ ബജറ്റ് ആവശ്യമാണ്.

∙ ജ്യോതി: ഒറ്റയ്ക്കു ജീവിക്കുന്ന അമ്മമാർ, അവിവാഹിതകൾ, ട്രാൻസ്ജെൻഡർ വിഭാഗം തുടങ്ങി പരമ്പരാഗത രീതിയിൽ നിന്നു വേറിട്ടു രീതിയിൽ ജീവിക്കുന്ന സ്ത്രീകൾക്കു പ്രത്യേക കരുതൽ നൽകണം.

∙ ഫാത്തിമ‌: പല തടസ്സങ്ങളും മറികടന്നാണു സ്ത്രീകൾ പഠിച്ചു കയറി വരുന്നത്. അവർക്കു പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനു നാലോ അഞ്ചോ വർഷം കൂടുതൽ സമയം നൽകണം.

 ഇനിയും മാറണം

∙ ജ്യോതി: സ്ത്രീകളെ വെറും ശരീരങ്ങൾ മാത്രമായി കാണുന്നതിനു പകരം തുല്യമനുഷ്യരായി കാണുന്ന രീതിയിലേക്കു സമൂഹം മാറണം. പുരോഗമനപരമായ സാഹചര്യങ്ങളിലേക്കു സമൂഹത്തെ നയിക്കുന്നതാകണം, രാഷ്ട്രീയം. മുൻവിധികളും വിധി കൽപിക്കൽ രീതികളും മാറണം.

∙ അപരാജിത: രാഷ്ട്രീയ പ്രവർത്തനത്തിനായി അമ്മയുടെ നാട്ടിലേക്കില്ല. ഇപ്പോൾ, ഒരിടത്തു പ്രവർത്തിക്കുകയല്ലേ, തൽക്കാലം അതു മതി. ( സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുടെയും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി, മലയാളിയായ ആനി രാജയുടെയും മകൾ)

∙ ചിന്ത ജെറോം: തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% പ്രാതിനിധ്യം നൽകിയപ്പോൾ ‘പിൻ സീറ്റ് ഡ്രൈവിങ്’ എന്ന ആക്ഷേപം ഉന്നയിച്ചവർ പോലും ഇപ്പോൾ സ്ത്രീകൾ നടത്തുന്ന മുന്നേറ്റം കണ്ട് നിശ്ശബ്ദരായിരിക്കുന്നു. അത്രയ്ക്കു സ്ത്രീകൾ മുന്നേറിക്കഴി‍ഞ്ഞു.

∙ സ്മിത മേനോൻ: കൊച്ചി നഗരത്തിൽ പോലും അർധരാത്രി സമയത്ത് ഒരു സ്ത്രീക്കു സുരക്ഷിതമായി ഒറ്റയ്ക്കു നിൽക്കാൻ കഴിയുമോ? എന്തെങ്കിലും സംഭവമുണ്ടാകുമ്പോൾ പൊലീസ് വരും. പിന്നെ, ആരുമുണ്ടാകില്ല.

Content Highlights: Womens day: New ideologies of womens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com