ADVERTISEMENT

ഈ വർഷം സെപ്റ്റംബർ കഴിയുമ്പോൾ, ജർമനിയും യൂറോപ്പും അംഗല മെർക്കൽ ഇല്ലാത്ത ഒരു രാഷ്ട്രീയ ഭൂമികയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. യാഥാർഥ്യബോധവും മറ്റു പല നേതാക്കൾക്കുമില്ലാത്ത വിനയവും അവരുടെ പ്രത്യേകതയായിരുന്നു.

ഒന്നര ദശകമായി ജർമനിയുടെ ചാൻസലറായ അംഗല മെർക്കൽ ഈ വർഷം സ്ഥാനമൊഴിയുന്നു. ഹെൽമുട്ട് കോളിനുശേഷം ജർമനിയുടെ ചാൻസലറായി 2005ൽ സ്ഥാനമേറ്റ അംഗല മെർക്കൽ രാഷ്ട്രീയത്തിലെത്തും മുൻപ് ഭൗതിക ശാസ്ത്രജ്ഞ ആയിരുന്നു.

1990ൽ ജർമൻ ഏകീകരണത്തിനു ശേഷമാണു കിഴക്കൻ ജർമനിയിൽനിന്നുള്ള മെർക്കൽ, ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടി (സിഡിയു)യിൽ നേതാവായി പ്രധാന പദവികളിലേക്ക് ഉയർന്നത്. തുടർച്ചയായ നാലുവട്ടം തിരഞ്ഞെടുപ്പു വിജയം നേടിയ മെർക്കൽ ഏറ്റവും കാലം ജർമൻ ചാൻസലറായിരുന്ന വനിത എന്ന ബഹുമതിയോടെയാണു പടിയിറങ്ങുന്നത്. 2005ൽ ചാൻസലറാകുമ്പോൾ അവർ ആ പദവിയിൽ ദീർഘകാലമിരുന്ന് യൂറോപ്പിലെ അതുല്യയായ നേതാവായി ഉയരുമെന്ന് ആരും കണക്കുകൂട്ടിയില്ല. സോഷ്യൽ ഡെമോക്രാറ്റുകളുമായി ചേർന്നു മൂന്നുവട്ടം മുന്നണി ഭരണം നയിച്ച മെർക്കൽ ഒരു വട്ടം ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയുമായും സഖ്യമുണ്ടാക്കി.

സിഡിയു നേതൃസ്ഥാനവും ചാൻസലർ പദവിയും 2021ൽ ഒഴിയുമെന്ന് അവർ 2018ൽ പ്രഖ്യാപിച്ചിരുന്നു. അനഗ്രേറ്റ് ക്രംപ് കാരൻബവർ മെർക്കലിന്റെ പിൻഗാമിയായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രശ്നങ്ങളെത്തുടർന്ന് അനഗ്രേറ്റ് രാജിവച്ചു. ഇതോടെ ഈ വർഷം അർമിൻ ലഷറ്റ് പുതിയ പാർട്ടി മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ നോർത്ത് റൈൻ വെസ്റ്റ്ഫെലിയ സംസ്ഥാനത്തിന്റെ പ്രീമിയർ ആയ അർമിൻ, മെർക്കലിന്റെ രാഷ്ട്രീയനയങ്ങളുടെ പാതയാണു പാർട്ടി പിന്തുടരുക എന്നു വ്യക്തമാക്കിയിട്ടുണ്ട്.

മെർക്കൽ യുഗം അവസാനിക്കുകയാണ്. എന്നാൽ, ഇത് കഴിഞ്ഞ ഒന്നര ദശകത്തിനിടെ അവർ മുന്നോട്ടുവച്ച രാഷ്ട്രീയ നയങ്ങളുടെയും അജൻഡകളുടെയും അവസാനമല്ല. മെർക്കലിന്റെ 16 വർഷം നീണ്ട ഭരണകാലത്തു യൂറോപ്യൻ യൂണിയനും ജർമനിയും പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അവർ പ്രകടിപ്പിച്ച നേതൃമികവ് ശ്രദ്ധേയമാണ്. ഈ പ്രതിസന്ധികൾ ഓരോന്നും വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യേണ്ടവ ആയിരുന്നു. അവയുടെ പ്രത്യാഘാതങ്ങൾ ജർമനിയെയും യൂറോപ്പിനെയും മാത്രമല്ല, രാജ്യാന്തര സമൂഹത്തെക്കൂടി ബാധിച്ചുവെന്നതും നാമോർക്കണം. യൂറോസോൺ പ്രതിസന്ധി, അഭയാർഥി പ്രശ്നം, കോവിഡ് മഹാമാരി എന്നിവയാണ് മെർക്കൽ സവിശേഷമായ നിശ്ചയദാർഢ്യത്തോടെ നേരിട്ട ഏറ്റവും തീവ്രമായ വെല്ലുവിളികൾ.

ആദ്യവട്ടം ചാൻസലറായ സമയത്താണ് യൂറോസോൺ പ്രതിസന്ധി നേരിട്ടത്. സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസിനു കൂടുതൽ കടം നൽകാതെ, കർശനമായ ചെലവുചുരുക്കൽ നടപടികൾ വേണമെന്ന ജർമൻ ശുപാർശ യൂറോപ്യൻ യൂണിയൻ സ്വീകരിച്ചതു വിമർശനങ്ങൾക്കു വഴിവച്ചു. 2011ലെ ഫുകുഷിമ ആണവദുരന്തത്തിനു ശേഷം ആണവോർജത്തിനപ്പുറം പുതിയ ഊർജ വഴികൾ തേടാൻ ജർമനിയെ സജ്ജമാക്കിയതു മെർക്കലിന്റെ നേതൃത്വമായിരുന്നു. കാർബൺരഹിത ഭാവിയിലേക്കുള്ള ഊർജനയമായിരുന്നു ഇതിന്റെ കാതൽ. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള യൂറോപ്പിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും പരിശ്രമങ്ങൾക്കു കരുത്തു പകരുംവിധം ജർമനിയുടെ നയങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള രാഷ്ട്രീയ പ്രതിജ്ഞാബദ്ധതയാണു മെർക്കൽ നടപ്പിലാക്കിയത്.

2015ലെ അഭയാർഥി പ്രതിസന്ധിയുടെ കാലത്ത്, മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും ജർമനിക്കുള്ളിലെ പല സംഘടനകളുടെയും നിലപാടുകൾക്കു വിരുദ്ധമായ നയമാണ് അംഗല മെർക്കൽ സ്വീകരിച്ചത്. യൂറോപ്പിൽ കുടിയേറ്റവിരുദ്ധ വികാരം ശക്തമായി ഉയരവേ, കൂടുതൽ അഭയാർഥികളെ സ്വീകരിക്കാൻ ജർമനി സന്നദ്ധമാണെന്ന് മെർക്കൽ പ്രഖ്യാപിച്ചു. ‘ജർമനിക്ക് ഇത് സാധ്യമാകും’– മെർക്കൽ പറഞ്ഞു. മെർക്കലിന്റെ ഈ പ്രഖ്യാപനമാണു യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം കൂട്ടിയതെന്നു വിമർശനമുയർന്നു. ജർമനിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നത് അഭയാർഥികൾക്കു വലിയ പ്രതീക്ഷകൾ നൽകി. 

ഇതാകട്ടെ, ജർമൻ രാഷ്ട്രീയത്തിലും ധ്രുവീകരണങ്ങൾക്കു കാരണമായി. ഓൾട്ടർനേറ്റീവ് ഫോർ ഡോയ്ച്ച്ലാൻഡ് (എഎഫ്ഡി) എന്ന തീവ്ര വലതുപക്ഷ കക്ഷിയുടെ വളർച്ച മെർക്കലിന്റെ ഉദാരനയത്തിനേറ്റ തിരിച്ചടിയായി വിലയിരുത്തപ്പെട്ടു. 2014ലെ വിശാലമുന്നണി രൂപീകരണവും മെർക്കലിന്റെ കുടിയേറ്റനയവും കൂടിയായപ്പോൾ വോട്ടർമാർ വലതുപക്ഷത്തേക്കു തിരിഞ്ഞു, പാർലമെന്റിലെ മുഖ്യ പ്രതിപക്ഷമായി എഎഫ്ഡി ഉയർന്നു. കുടിയേറ്റവിരുദ്ധ നയങ്ങളുള്ള എഎഫ്ഡി തീവ്ര ദേശീയതാ വാദികളുമാണ്. ജർമൻ സമൂഹത്തിലും രാഷ്ട്രീയത്തിലും തീവ്രവലതുപക്ഷ സ്വാധീനം ശക്തമാകുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ, ന്യൂയോർക്ക് ടൈംസ് അംഗല മെർക്കലിനെ വിശേഷിപ്പിച്ചത് ‘ഉദാര പടിഞ്ഞാറിന്റെ അവസാന പോരാളി’ എന്നാണ്. വിദേശനയത്തിന്റെ കാര്യത്തിൽ യൂറോപ്യൻ സഹകരണം ശക്തിപ്പെടുത്താനാണ് അവർ ശ്രമിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് അവർ സ്വീകരിച്ച നടപടികളും ശ്രദ്ധേയമായിരുന്നു.

ummu
പ്രഫ. ഉമ്മു സൽമ ബാവ

മെർക്കൽ രണ്ടുവട്ടം ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഇത് ഇന്ത്യ–ജർമനി ബന്ധം ശക്തമാക്കാനുള്ള ഒട്ടേറെ നടപടികൾക്കു തുടക്കമിടുകയും ചെയ്തു. ഈ വർഷം സെപ്റ്റംബർ കഴിയുമ്പോൾ, ജർമനിയും യൂറോപ്പും അംഗല മെർക്കൽ ഇല്ലാത്ത ഒരു രാഷ്ട്രീയ ഭൂമികയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. യാഥാർഥ്യബോധവും മറ്റു പല നേതാക്കൾക്കുമില്ലാത്ത വിനയവും അവരുടെ പ്രത്യേകതയായിരുന്നു. വെല്ലുവിളികൾക്കു മുന്നിൽ അക്ഷോഭ്യയായി നിന്ന മെർക്കലിന്റെ യുക്തിസഹമായ സമീപനങ്ങൾ അവർക്കു രാജ്യത്തിനകത്തും പുറത്തും ആദരം നേടിക്കൊടുത്തു. പുരുഷന്മാർ മാത്രമുള്ള ഒരിടത്ത്, അവർ തന്റെ വിശ്വാസദാർഢ്യം കൊണ്ടും തീരുമാനങ്ങളെടുക്കാനുള്ള കഴിവും കൊണ്ടും വേറിട്ടുനിന്നു.

ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫസറും ജീൻ മോണറ്റ് ചെയറുമാണ് ലേഖിക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com