പെരുമാറ്റത്തിന്റെ മഹത്വം
Mail This Article
മണലാരണ്യം കടന്ന് ഒരാൾ ഖലീഫയെ കാണാൻ കൊട്ടാരത്തിലെത്തി. വരുന്ന വഴി മരുഭൂമിയിലെ ഉറവയിൽനിന്ന് ഔഷധജലം ശേഖരിച്ചിരുന്നു. കൊട്ടാരത്തിലെത്തിയ അയാൾ തോൽക്കുടത്തിൽനിന്നു ഖലീഫയ്ക്കു വെള്ളം പകർന്നുനൽകി. ഖലീഫ വെള്ളം കുടിച്ച് ഉപചാരമര്യാദകളോടെ അയാളെ യാത്രയാക്കി. അയാൾ പോയപ്പോൾ കൊട്ടാരവാസികൾ ഖലീഫയുടെ അടുത്തെത്തി ഔഷധജലം ആവശ്യപ്പെട്ടു. ഖലീഫ നിഷേധിച്ചപ്പോൾ അവർ ചോദിച്ചു: പിന്നെ അങ്ങെന്തിനാണ് അതിൽനിന്നു കുടിച്ചത്? ഖലീഫ പറഞ്ഞു: ശേഖരിച്ചപ്പോൾ ശുദ്ധമായിരുന്നെങ്കിലും ദിവസങ്ങളോളം തോൽക്കുടത്തിലിരുന്നതുകൊണ്ട് ആ ജലം ഇപ്പോൾ അശുദ്ധമാണ്. അയാൾക്കു വിഷമമാകണ്ടല്ലോ എന്നു കരുതിയാണു ഞാൻ കുടിച്ചത്!
പെരുമാറ്റം രണ്ടു തരത്തിലാകാം; ബാഹ്യപ്രതികരണത്തിനനുസരിച്ചും ഉൾപ്രേരണയ്ക്കനുസരിച്ചും. മറ്റുള്ളവരുടെ പെരുമാറ്റത്തിനനുസരിച്ച് സ്വന്തം ചെയ്തികളെ ക്രമീകരിക്കുന്നവർ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടവരായിരിക്കും. നന്മയ്ക്കു പകരം നന്മയും തിന്മയ്ക്കു പകരം തിന്മയുമാകും അവരുടെ അടിസ്ഥാന പ്രമാണം. സ്വയം രൂപപ്പെടുത്തിയ ധാർമികതയിലും മൂല്യങ്ങളിലും വിശ്വസിക്കുന്നവർ മോശമായ മറുപടികൾക്കും മധുരമുള്ള പ്രതികർമങ്ങൾ മാത്രം നൽകും.
അപരന്റെ അർഹതയ്ക്കനുസരിച്ചും അവനവന്റെ അന്തസ്സിനനുസരിച്ചും പെരുമാറുന്നവരുണ്ട്. സ്വന്തം പരിമിതികൾക്കും പ്രത്യേകതകൾക്കും ഉള്ളിൽ നിന്നാണ് എല്ലാവരും പെരുമാറുന്നത്. അവരുടെ അറിവില്ലായ്മയ്ക്കും പരിചയക്കുറവിനും വിലയിട്ട് സ്വന്തം നിലവാരം ഇടിച്ചുതാഴ്ത്തുന്നത് എന്തിനാണ്? തുല്യജ്ഞാനവും ശൈലിയും ഉള്ളവരോട് ബഹുമാനപൂർവം ഇടപഴകാൻ ആർക്കും കഴിയും. പക്വതയില്ലാത്തവരോടും പോരായ്മകളുള്ളവരോടും സമചിത്തതയോടെ ഇടപഴകണമെങ്കിൽ പാണ്ഡിത്യം മാത്രം പോരാ, മനസ്സാന്നിധ്യം കൂടി വേണം. നമ്മൾ അർഹിക്കുന്നതു നമുക്കു ലഭിച്ചില്ലെങ്കിലും മറ്റുള്ളവർ അർഹിക്കുന്നത് അവർക്കു നൽകണം.