ADVERTISEMENT

ഇംഗ്ലിഷ് അക്ഷരമാലയിൽ 26 അക്ഷരങ്ങളാണുള്ളതെന്ന് ഇംഗ്ലിഷ് അറിയാത്തവർക്കുപോലും തീർച്ചയാണെങ്കിലും മലയാള അക്ഷരമാലയെക്കുറിച്ച് നമുക്ക് ആ ഉറപ്പില്ല. 

ചരിത്രത്തിലൂടെ നടന്ന് മലയാളത്തിലെ അക്ഷരങ്ങൾ എണ്ണിപ്പെറുക്കിയവർക്ക് അൻപതിനു മുകളിലും അറുപതിനു താഴെയുമായി പല സംഖ്യകൾ കിട്ടി. 

മലയാള വ്യാകരണത്തിന് അലകും പിടിയും നൽകിയ കേരളപാണിനി എ.ആർ.രാജരാജവർമയുടെ കണക്കിൽ അക്ഷരങ്ങൾ 53 ആണ്. എന്നാൽ, ശബ്ദതാരാവലിയുടെ പൂമുഖത്തു വർഷങ്ങളായി 59 എണ്ണം അക്ഷരമാല ബോർഡ് വച്ചു വിശ്രമിക്കുന്നു. 

ൺ,ൻ,ർ,ൽ,ൾ എന്നീ ചില്ലുകൾക്ക് അക്ഷരമാലയിൽ കയറാൻ യോഗ്യതയുണ്ടോ, അനുസ്വാരം എന്നു വിളിക്കുന്ന വട്ടപ്പൂജ്യം, വിസർഗമെന്നു വിളിക്കുന്ന രണ്ടു ചെറു വട്ടങ്ങൾ, ഇവയൊക്കെ അക്ഷരങ്ങളാണോ, ‍ഛിന്നഗ്രഹങ്ങൾ മാത്രമല്ലേ, എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മാലയിടാതെ നടക്കുന്നുമുണ്ട്. 

ഏതായാലും, കൂട്ടിയും കുറച്ചും 51ൽ എത്തിയപ്പോൾ ഭാഷയ്ക്ക് ‘അൻപത്തൊന്നക്ഷരാളി’ എന്ന വിളിയുണ്ടായി.

മലയാളഭാഷയെപ്പറ്റി അവസാനവാക്കു പറയേണ്ടത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണെന്നു ധരിച്ചിട്ടുള്ള ചിലരെങ്കിലും ഈ മലയാളനാട്ടിലുണ്ട്. പക്ഷേ, 53 വർഷം പ്രവർത്തിച്ചിട്ടും ഇൻസ്റ്റിറ്റ്യൂട്ടിനു പറ്റിയ മലയാളം കണ്ടുപിടിക്കാൻ കഴിയാതെ അതൊരു അര മലയാളം സ്ഥാപനമായിത്തുടരുകയാണ്. 

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടർക്ക് ഏതായാലും അൻപത്തിയൊന്നിൽ ഉറച്ച വിശ്വാസമാണ്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുൻപ് തിരക്കിട്ട് അദ്ദേഹം കരാർ നിയമനം നൽകിയതു കൃത്യം 51 പേർക്ക്. 

ഇവരെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനക്കാരായി ജോലിചെയ്തു വരികയായിരുന്നു. അൻപത്തൊന്നക്ഷരാളി എന്നു പേരുകേട്ട മലയാളത്തിനുവേണ്ടിയായതിനാൽ 51 പേരെ കരാർ ജീവനക്കാരാക്കാൻ തടസ്സമില്ലെന്ന് അക്ഷരമാല സൂക്ഷ്മമായി പഠിച്ചപ്പോൾ അദ്ദേഹത്തിനു ബോധ്യപ്പെട്ടു; മാർച്ച് ഒന്നിനു നടപ്പാകാൻ പാകത്തിൽ ഉത്തരവുമിറക്കി. 

റിസർച് ഓഫിസർ, എഡിറ്റോറിയൽ അസിസ്റ്റന്റ്, എൽഡി ക്ലാർക്ക്, ക്ലറിക്കൽ അറ്റൻഡർ, ഡ്രൈവർ, പ്രിന്റർ, ബൈൻഡർ എന്നിത്യാദി തസ്തികകളിലാണ് അൻപത്തിയൊന്നിന്റെ കരാർ ഉറപ്പിച്ചത്. 

ഈ 51 പേർ ഒത്തുപിടിച്ച് നമ്മുടെ അക്ഷരമാലയിലെ അക്ഷരങ്ങൾ 51 തന്നെയെന്ന് ഒരുതരം, രണ്ടുതരം, മൂന്നുതരം ഉറപ്പിക്കുമെന്ന് അപ്പുക്കുട്ടൻ വിചാരിക്കുന്നു. 

നാളെ, മാർച്ച് 11ന്, പിറന്നാൾ ആഘോഷിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകൊണ്ട് അങ്ങനെയൊരു പ്രയോജനമുണ്ടാകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com