ADVERTISEMENT

ലോകത്തെവിടെയും തിരഞ്ഞെടുപ്പുകാലം, വ്യാജവാർത്തകളുടെ കൂടി കാലമാണ്. അടുത്തകാലത്തു നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റുകൾ നീക്കം ചെയ്തതടക്കമുള്ള കാര്യങ്ങൾ നമ്മുടെ ഓർമയിലുണ്ട്. ഒടുവിലത്, ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്കു വരെയെത്തി. ഇപ്പോഴും ട്രംപ് ട്വിറ്ററിൽ തിരിച്ചെത്തിയിട്ടില്ല. 

2019ൽ ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് സോഷ്യൽ മീഡിയ മാറ്റേഴ്സും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവേണൻസ്, പോളിസീസ് ആൻഡ് പൊളിറ്റിക്സും (ഐജിപിപി) നടത്തിയ സർവേ ഫലം വ്യക്തമാക്കുന്നത്, ഇന്ത്യൻ വോട്ടർമാരിൽ പകുതിയിലേറെപ്പേർക്കും സമൂഹമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പുകാലത്തു വ്യാജവാർത്തയോ വിവരമോ ലഭിച്ചിരുന്നു എന്നാണ്. 

പഴയ വിഡിയോകൾ പുതിയതെന്ന മട്ടിൽ പ്രചരിപ്പിക്കുക, വ്യാജ പോസ്റ്ററുകൾ ഫോട്ടോഷോപ്പിലും മറ്റും തയാറാക്കുക, നേതാക്കളോ സ്ഥാനാ‍ർഥികളോ പറയാത്ത കാര്യങ്ങൾ അവർ പറഞ്ഞുവെന്ന രീതിയിൽ പ്രചരിപ്പിക്കുക, പ്രത്യേക സംഭവങ്ങളെ അതുമായി ബന്ധമില്ലാത്ത മറ്റൊരു സംഭവമായി അവതരിപ്പിക്കുക തുടങ്ങി പല വ്യാജ കലാപരിപാടികളും ഈ സമയത്തു സംഭവിക്കും. ജീവിച്ചിരിക്കുന്നവരെ പരേതരാക്കുകയും ഈ പാർട്ടിയിലെ ആളെ ആ പാർട്ടിയിലെത്തിക്കുകയുമൊക്കെ ചെയ്യും. 

ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്ററാണ് ഇതിനൊപ്പമുള്ള ചിത്രത്തിൽ. 1977ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പിന്തുണച്ചുവെന്നാണു പോസ്റ്ററിൽ പറയുന്നത്. 

വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാവുന്നതേയുള്ളൂ. കാരണം, ബിജെപി നിലവിൽ വന്നത് 1980ലാണ്. അതിനു മുൻപ് ജനസംഘം എന്നായിരുന്നു പാർട്ടിയുടെ പേര്. 1977ലെ തിരഞ്ഞെടുപ്പിൽ അടിയന്തരാവസ്ഥയെ എതിർത്തിരുന്ന കക്ഷികളെല്ലാം ചേർന്ന് ജനതാ പാർട്ടിയായി. ജനസംഘവും അതിലുണ്ടായിരുന്നു. 1977ൽ കൂത്തുപറമ്പിൽ മത്സരിച്ച പിണറായി വിജയന് ജനതാപാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്ന ജനസംഘം നേതാക്കൾ സ്വാഭാവികമായും പിണറായിയെ അടക്കം ആ തിരഞ്ഞെടുപ്പിൽ പിന്തുണച്ചിട്ടുമുണ്ട്. എന്നാൽ, ബിജെപി പിന്തുണയുള്ള എൽഡിഎഫ് സ്ഥാനാർഥി എന്നു പറയുന്നതു ശരിയല്ല. ബിജെപി മാത്രമല്ല, അന്നു സാങ്കേതികമായി ഇപ്പോഴത്തെ എൽഡിഎഫും ഉണ്ടായിരുന്നില്ല. 1979ലാണ് എൽഡിഎഫ് എന്ന പേരിൽ പൂർണ മുന്നണി നിലവിൽ വരുന്നത്. 

തിരഞ്ഞെടുപ്പു സർവേകൾ പ്രധാന മാധ്യമങ്ങളടക്കം പലരും ഈ സമയത്തു നടത്തുന്നുണ്ട്. എന്നാൽ, ചില ഓൺലൈൻ സർവേകളിൽ ചോദ്യങ്ങൾക്കു മറുപടി കൊടുത്ത ശേഷം ചില പ്രത്യേക ലിങ്കുകൾ ഓപ്പൺ ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ ഒക്കെ നിർദേശം കണ്ടാൽ സൂക്ഷിച്ചേ ചെയ്യാവൂ. അതു ചെയ്താൽ സമ്മാനം കിട്ടും എന്നൊക്കെ വാഗ്ദാനവുമുണ്ടാകും. ചിലപ്പോൾ അത് നമ്മുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെടുക്കാനുള്ള നീക്കമാകാം!

Content Highlights: Election fake news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com