ADVERTISEMENT

∙ദലിതർ കുറവുകളുള്ളവരാണെന്ന പൊതുബോധം പ്രബലമായിരിക്കുന്നിടത്തോളം കാലം ദലിത് കവിതയും കുറവുകളുള്ളതായല്ലേ പരിഗണിക്കാൻ കഴിയൂ. ദലിത് കവിതയ്ക്കു കുറവുകളുണ്ട്. അത് ഇതര കവികളിൽ കണ്ടുവരുന്ന വിവിധങ്ങളായ ഹിംസകളുടെ കുറവാണ്.

എം.ആർ.രേണുകുമാർ

∙ സ്വന്തം പാർട്ടിചിഹ്നം തിരിച്ചെടുക്കാൻ വേണ്ടി, സ്വന്തം പാർട്ടി സ്ഥാനാർഥിയെ ലഭിക്കാൻ വേണ്ടി കുറ്റ്യാടിയിലെ സിപിഎം സഖാക്കൾ തെരുവിലുയർത്തിയ മുദ്രാവാക്യം മാത്രമല്ല  ‘പാർട്ടിയെ ജനങ്ങൾ തിരുത്തും’ എന്നത്. നമ്മുടെ സകലമാന രാഷ്ട്രീയ നേതാക്കളും ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത പ്രാഥമിക രാഷ്ട്രീയം ഈ മുദ്രാവാക്യം ഉൾക്കൊള്ളുന്നു.

സിവിക് ചന്ദ്രൻ

∙ ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യവും വിയോജനാവകാശവും മതപ്രചാരണ സ്വാതന്ത്ര്യവും എല്ലാമുണ്ടെന്ന് നാം അഭിമാനിക്കാറുണ്ടെങ്കിലും ഈ രാജ്യത്തെ സമൂഹം പൊതുവേ, ഗോത്രസംസ്കാരത്തിൽ നിന്നും നാടുവാഴി ജന്മിത്വ സംസ്കാരത്തിൽ നിന്നും പുറത്തുകടന്നിട്ടില്ല. യൂറോപ്പിൽ സംഭവിച്ചതുപോലെ നവോത്ഥാനവും മതപരിഷ്കരണ പ്രസ്ഥാനവും തുടർന്ന് ജ്ഞാനോദയവും അതിനു സമാന്തരമായി വ്യവസായ, ശാസ്ത്ര വിപ്ലവവും ഇവിടെയുണ്ടായിട്ടില്ല.

എം.ജി.എസ്. നാരായണൻ

∙ വൈക്കം മുഹമ്മദ് ബഷീറും ഒ.വി.വിജയനുമാണ് മലയാളത്തിൽ ഏറ്റവുമധികം അപവാദങ്ങൾ കേൾക്കേണ്ടി വന്ന രണ്ട് എഴുത്തുകാർ. ഇരുവരും മോഷ്ടാക്കളായ എഴുത്തുകാരെന്ന് ഇവിടത്തെ സാഹിത്യകാരന്മാർ തന്നെ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തു. ജീവിച്ചിരിക്കെ തന്നെ മാധ്യമങ്ങളടക്കം ചേർന്ന് ഇരുവരെയും ഒട്ടേറെത്തവണ കൊന്നിട്ടുണ്ട്. അതൊക്കെ വിസ്തരിച്ചാൽ മൊത്തം നാറുന്ന സ്ഥിതിയുണ്ടാവും.

ടി.പത്മനാഭൻ 

∙ കേരളം, ഇന്ത്യയിലെ ഇനിയും വലതുപക്ഷത്തിനു സ്വീകാര്യത കാര്യമായി ലഭിച്ചിട്ടില്ലാത്ത ഒരു തുരുത്താണ്; അതേസമയം അത് അൽപാൽപമായെങ്കിലും ശക്തി വർധിപ്പിക്കുന്നുണ്ടെന്നതും കാണാതെ പൊയ്ക്കൂടാ. വലതുപക്ഷത്തിന് ഇന്ത്യയിൽ ഒരു വാട്ടർലൂ ഉണ്ടാകുമെങ്കിൽ അതിന്റെ കമ്പനകേന്ദ്രം കേരളം തന്നെയാകും. ആകണം.

സച്ചിദാനന്ദൻ

∙ എന്തിനാണോ കെപിഎസി രൂപീകൃതമായത് അതു നിർവഹിച്ചു കഴിഞ്ഞു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് ഇന്നു പ്രസക്തിയില്ല. കാരണം ആ കാലഘട്ടം കഴിഞ്ഞു. അതതു കാലത്തിന് ആവശ്യമുള്ളത് എന്താണോ അതു കാലം കണ്ടെത്തിയിരിക്കും.

സലിംകുമാർ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com