ADVERTISEMENT

ഉടൻ നടക്കാൻ പോകുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ടത് അസം തന്നെയാണ്. അവിടെ അവർ തുടർഭരണമാണു തേടുന്നത്.

ഈയിടെ പുറത്തുവന്ന ടൈംസ് നൗ - സി വോട്ടർ അഭിപ്രായ സർവേ പ്രകാരം, എൻഡിഎക്കാണ് 126 സീറ്റുകളുള്ള അസം നിയമസഭയിൽ നേരിയ മുൻതൂക്കം. അവരുടെ പ്രവചനം ഇങ്ങനെ: എൻഡിഎ - 67, യുപിഎ - 57, മറ്റുള്ളവർ - 2. കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും ബ്രഹ്മപുത്ര, ബാരക് തുടങ്ങിയ നദികളുടെ തടങ്ങളുമുള്ള ആ മനോഹര സംസ്ഥാനത്തെ ജനങ്ങൾ അവരുടെ സംസ്കാരത്തിലും സ്വത്വത്തിലും ഭാഷയിലും അഭിമാനം കൊള്ളുന്നവരാണ്. അവ അവരുടെ രാഷ്ട്രീയത്തെ നയിക്കാൻ തുടങ്ങിയിട്ടു കാലം കുറച്ചായി.

30 വർഷം മുൻപ് അസമിൽ നാമമാത്ര സാന്നിധ്യമായിരുന്ന ബിജെപി, സ്വത്വരാഷ്ട്രീയം കൗശലപൂർവം കൈകാര്യം ചെയ്തതിന്റെ ഫലമായാണ് 2016ൽ ഭരണത്തിലെത്തിയത്. അസമിൽ 1979ൽ, ബംഗ്ലദേശിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരായി 6 വർഷം നീണ്ടുനിന്ന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു; അതിൽ മതരാഷ്ട്രീയം ഉണ്ടായിരുന്നില്ല.

ഹിന്ദുവായാലും മുസ്‌ലിം ആയാലും, ബംഗ്ലദേശിൽനിന്ന് അനധികൃതമായി കുടിയേറിയവർക്കെതിരായിരുന്നു സമരം. ബംഗാളി സംസാരിക്കുന്നവരുടെ ബാഹുല്യം അസമിന്റെ സംസ്കാരത്തെ തകർക്കുമെന്ന് അന്നാട്ടുകാർ കരുതി.

മതരാഷ്ട്രീയത്തോടു പുറംതിരിഞ്ഞു നിന്ന അസമിൽ ബിജെപി നേരിട്ട മറ്റൊരു പ്രശ്നം നേതാക്കളുടെ അഭാവമായിരുന്നു. അതിനായി അവർ നോക്കിവച്ചത്, അസം പ്രക്ഷോഭത്തിനു നേതൃത്വം വഹിച്ച വിദ്യാർഥിസംഘടനകൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ അസം ഗണ പരിഷത്തിനെ (എജിപി) ആയിരുന്നു. സംസ്ഥാനഭരണം കുറെക്കാലം കയ്യാളിയെങ്കിലും താമസിയാതെ അന്തഃഛിദ്രങ്ങൾ കാരണം എജിപി ക്ഷയിക്കുകയായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അടക്കം പല നേതാക്കളും എജിപിയിൽ നിന്നു ബിജെപിയിലെത്തി.

പ്രമുഖ അത്തർ വ്യവസായി ബദ്റുദീൻ അജ്മൽ, 2005ൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. ബംഗാളി മുസ്‌ലിംകളായിരുന്നു അജ്മലിന്റെ വോട്ടുബാങ്ക്. ഇതു ബിജെപിക്കു ധ്രുവീകരണത്തിനുള്ള അവസരം നൽകി. 2016ലെ തിരഞ്ഞെടുപ്പിൽ ബിജെപി, എജിപി, മറ്റൊരു പ്രാദേശിക പാർട്ടിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) സഖ്യത്തിന് 126ൽ 86 സീറ്റുകൾ നേടാനായി.

2016നും ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനും മധ്യേ അസമിനെ പിടിച്ചുകുലുക്കിയ വലിയ സംഭവം പൗരത്വനിയമമാണ്. അതനുസരിച്ച്, 2014നു ശേഷം ബംഗ്ലദേശിൽനിന്നു വന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. വീണ്ടും അസമിൽ അവരുടെ സംസ്കാരത്തിന്റെ നിലനിൽപിനെപ്പറ്റി ആശങ്ക പടർന്നു. കോവിഡ് വിരാമം ഇടുന്നതുവരെ സംസ്ഥാനത്ത് പ്രക്ഷുബ്ധമായ സമരാന്തരീക്ഷം നിലനിന്നു. പൗരത്വനിയമത്തിനെതിരായ ജനവികാരത്തെ മൂലധനമായിക്കണ്ട് 2 പുതിയ രാഷ്ട്രീയ പാർട്ടികൾ - അസം ജാതീയ പരിഷത്, റൈജോർ ദൾ - ഈ തിരഞ്ഞെടുപ്പിൽ രംഗത്തെത്തിയിട്ടുണ്ട്.

ഇതിൽ അസം ജാതീയ പരിഷത്, ബിജെപിയുടെ സഖ്യകക്ഷിയായ എജിപിയുടെ പുതിയ പതിപ്പാണ്. അതേ പ്രാദേശിക വികാരങ്ങൾ കൊണ്ടുള്ള രാഷ്ട്രീയം. അവർ എജിപിയുടെ വോട്ടു കുറയ്ക്കുമെന്ന അനുമാനം അസ്ഥാനത്തല്ല. ബോഡോ കുന്നുകളിൽ ഗോത്രവർഗക്കാരുടെ ഇടയിൽ പ്രബലരായ ബിപിഎഫ്, ബിജെപി സഖ്യം വിട്ട് ഇപ്പോൾ കോൺഗ്രസ് സഖ്യത്തിൽ എത്തിയിട്ടുണ്ട്.

കോൺഗ്രസ്, അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കി. ഇതൊരു സാഹസിക നീക്കമായിരുന്നു. പൗരത്വനിയമ വിരുദ്ധവികാരം ബിജെപി നേരിടാൻ ശ്രമിക്കുന്നതു ധ്രുവീകരണത്തിലൂടെയാണ്. 34% മുസ്‌ലിംകളുടെ വോട്ടു വേണ്ട എന്നു തന്നെയാണു സംസ്ഥാന ധനമന്ത്രിയും പ്രബലനുമായ ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രി മോദിയും അമിത് ഷായും അസമിൽ വരുമ്പോഴെല്ലാം കോൺഗ്രസ് –എഐയുഡിഎഫ് സഖ്യത്തെ

നിശിതമായി വിമർശിക്കുന്നു. കോൺഗ്രസ് ഒരുപക്ഷേ, കണക്കുകളുടെ ബലത്തിലാകും ഇത്തരമൊരു നീക്കം നടത്തിയത്. 2016ൽ വെവ്വേറെ മത്സരിച്ചിരുന്ന രണ്ടു കക്ഷികൾക്കും കൂടി 44% വോട്ടു ലഭിച്ചിരുന്നു. പ്രാദേശികത, മതം, ഭാഷ, ഗോത്രം തുടങ്ങി സ്വത്വരാഷ്ട്രീയത്തിന്റെ വിവിധ ഭാവങ്ങളാണ് അസം തിരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. ഇത്തവണ അസം എങ്ങനെ ചിന്തിക്കുന്നുവെന്ന് ഊഹിക്കാൻ പ്രയാസം.

ഇക്കാര്യത്തിൽ ഒരേ മനസ്സ്! 

കേരളത്തിലെ 3 മുന്നണികളുടെയും സ്ഥാനാർഥിപ്പട്ടികകൾ ഒരു കാര്യത്തിൽ വലിയ മനപ്പൊരുത്തം പ്രദർശിപ്പിക്കുന്നു: സ്ത്രീകളെ മത്സരിപ്പിക്കുന്നതിൽ കാണിക്കുന്ന പിശുക്ക്. എൽഡിഎഫിന്റെ പട്ടികയിൽ 15 വനിതകളുണ്ടെങ്കിൽ, യുഡിഎഫിലും എൻഡിഎയിലും ആ സംഖ്യ യഥാക്രമം 11, 13 ആണ്. വച്ചുനീട്ടിയ സീറ്റുകൾ നോക്കുമ്പോൾ സ്ത്രീകൾ നിയമസഭയുടെ പടികടക്കരുതെന്ന ആഗ്രഹം, ഉപബോധ മനസ്സിലെങ്കിലും, മുന്നണികൾ പുലർത്തുന്നതായി തോന്നിപ്പിക്കുന്നു.

യുഡിഎഫ് വനിതകൾക്കു നൽകിയ സീറ്റുകളിൽ കോഴിക്കോട് സൗത്തും അരൂരും മാത്രമാണു നിലവിൽ അവരുടെ സിറ്റിങ് സീറ്റുകൾ. ബാക്കിയുള്ളവയിൽ, കഴിഞ്ഞതവണ നല്ല ഭൂരിപക്ഷത്തിനു തോറ്റ കൊട്ടാരക്കര (42632), തരൂർ (23068), പാറശാല (18566) തുടങ്ങിയ സീറ്റുകൾ ഉൾപ്പെടുന്നു. എൽഡിഎഫ് ഇക്കാര്യത്തിൽ കുറെക്കൂടി ഔദാര്യം കാണിച്ചിട്ടുണ്ട്; അവർ നൽകിയ 15 സീറ്റുകളിൽ 10 എണ്ണം സിറ്റിങ് സീറ്റുകളാണ്.

വനിതകൾ ഒഴിവാക്കപ്പെടുന്ന പ്രശ്നത്തിനുള്ള പ്രതിവിധി സംവരണമാണോ? അതെ എന്നാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈയിടെ നടന്ന തിരഞ്ഞെടുപ്പു കാണിക്കുന്നത്. സ്ത്രീകൾ അവർക്കു സംവരണം ചെയ്ത സീറ്റുകളെക്കാൾ കൂടുതൽ എണ്ണത്തിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. സംവരണത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു കാര്യം, അതില്ലായിരുന്നെങ്കിൽ പട്ടികജാതി, പട്ടികവർഗക്കാർ നിയമസഭകളും പാർലമെന്റും കാണില്ലായിരുന്നു. സ്ഥാനാർഥിപ്പട്ടികകൾ പരിശോധിച്ചാൽ ഈ വിഭാഗങ്ങളിൽനിന്നുള്ളവരുടെ സംഖ്യ, സംവരണം ചെയ്ത സീറ്റുകളുടെ എണ്ണത്തിനു തുല്യമാണെന്നു കാണാം.

നീണ്ടതും ദുരിതപൂർണവുമായ സമരങ്ങളിലൂടെയാണ് സ്ത്രീകൾ വോട്ടവകാശം പോലും നേടിയെടുത്തത്. യുഎസിൽ 1848ൽ ആരംഭിച്ച വോട്ടവകാശ പ്രക്ഷോഭം വിജയകരമായി പൂർത്തിയായത് 1920ൽ ആണ്. ബ്രിട്ടനിലും നീണ്ട സമരത്തിനു ശേഷമാണു സ്ത്രീകൾക്കു വോട്ടവകാശം ലഭിച്ചത്. ആധുനിക സ്ത്രീവാദത്തിന്റെ വിത്തുകൾ പാകിയത് ഈ സമരങ്ങളാണ്. അത്തരം സമരങ്ങളിലൂടെയല്ലാതെ ആണുങ്ങൾ അധികാരം പങ്കുവയ്ക്കില്ല എന്നാണു ചരിത്രം പഠിപ്പിക്കുന്നത്. 

‘പർക്കട്ടി’ (തലമുടി ചെറുതായി മുറിച്ച) മഹിളകളെ മാത്രമേ, വനിതാസംരക്ഷണ ബിൽ സഹായിക്കുകയുള്ളൂ എന്നു പറഞ്ഞാണ് സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവ് അതിനെ ലോക്സഭയിൽ എതിർത്തത്!

സ്ത്രീകൾക്കു വോട്ടവകാശമുണ്ടെന്ന കാര്യം രാഷ്ട്രീയക്കാർ പലപ്പോഴും മറക്കുന്നു. അതു മനസ്സിലാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ 2006ൽ ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ 50% സ്ത്രീസംവരണം കൊണ്ടുവന്നു. ഇന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ സ്ത്രീകളുടെ വോട്ടുബാങ്ക് ഉണ്ടെന്നാണു പൊതുധാരണ. ഇത്തരമൊരു വോട്ടുബാങ്കിനെ ലാക്കാക്കിയാകാം, ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടികയിൽ 33% വനിതാ സംവരണം സ്വമേധയാ നടപ്പാക്കിയത്.

ചുരുക്കിപ്പറഞ്ഞാൽ ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടിക സ്ത്രീസാന്നിധ്യത്തിന്റെ കാര്യത്തിൽ ദുഃഖകരം മാത്രമല്ല, ബുദ്ധിശൂന്യവുമാണ്.

സ്കോർപ്പിയൺ കിക്ക്:  നിലവിൽ ടാക്സി വിളിക്കുന്നതിനെക്കാൾ ലാഭം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതാണെന്ന് എം.ടി.രമേശ്.

അദ്ഭുതകരം തന്നെ, ഏവിയേഷൻ ഇന്ധനത്തിന്റെ വിലയും അടിക്കടി കൂട്ടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com