ADVERTISEMENT

നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയകളിൽ ദശാബ്ദങ്ങളായി നിർലജ്ജം ഇടപെട്ടുപോരുന്ന അപര വിളയാട്ടം ഈ നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യമായി ഉണ്ടാവുമെന്നതു രാഷ്ട്രീയ കേരളത്തെ നാണംകെടുത്തുന്നു. പൊതുതിരഞ്ഞെടുപ്പിൽ ആർക്കും സ്‌ഥാനാർഥിയാകാമെന്നതിൽ തർക്കമില്ല. എങ്കിലും, ഒരു പ്രമുഖ സ്‌ഥാനാർഥിയുടെ അതേ പേരിലോ സാമ്യമുള്ള പേരിലോ മത്സരിച്ച്, വോട്ടുഭിന്നിപ്പിക്കുന്നവർ ജനാധിപത്യത്തെ ചോദ്യംചെയ്യുക തന്നെയാണ്. യഥാർഥ ജനവിധിയെ ചതിയിലൂടെ പരാജയപ്പെടുത്താനുള്ള നീക്കവുമാണത്. 

എതിർസ്‌ഥാനാർഥിയുടെ അതേ പേരുള്ള ആരെയെങ്കിലും കണ്ടുപിടിച്ചു സ്‌ഥാനാർഥിയായി നിർത്തുമ്പോൾ വോട്ടർമാരിൽ കുറച്ചുപേരെങ്കിലും യഥാർഥ സ്‌ഥാനാർഥിക്കു പകരം ഈ അപര സ്ഥാനാർഥിക്ക് അബദ്ധത്തിൽ വോട്ടുചെയ്‌തുപോകും. മുൻപു മറ്റൊരു ചതിപ്രയോഗവും കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ പയറ്റിയിട്ടുണ്ട്: എതിർസ്‌ഥാനാർഥിയുടെ ചിഹ്നത്തിനു സമാനമായ മറ്റൊരു ചിഹ്നം കണ്ടെത്തി ആരെയെങ്കിലും സ്‌ഥാനാർഥിയായി നിർത്തുക. കുതിരയോടു ചിത്രത്തിൽ സാമ്യമുള്ള ഒട്ടകമോ അരിവാൾ - നെൽക്കതിർ ചിഹ്നത്തോടു സാദൃശ്യമുള്ള ചോളമോ ബാലറ്റ് പേപ്പറിൽ കണ്ടു തെറ്റിദ്ധരിച്ചു ചിലരെങ്കിലും വോട്ടു രേഖപ്പെടുത്തിയ ചരിത്രം കേരളത്തിലുണ്ടായിട്ടുണ്ട്. 

ഒരു വോട്ടിനോ ഏതാനും വോട്ടുകൾക്കു മാത്രമോ ഒരു സ്‌ഥാനാർഥി ജയിക്കുമ്പോഴോ തോൽക്കുമ്പോഴോ ആവും സമ്മതിദാനാവകാശത്തിന്റെ വില നാം തിരിച്ചറിയുക. അപര സ്ഥാനാർഥി വോട്ട് അപഹരിച്ചതുകൊണ്ടുമാത്രം തോറ്റുപോയവർ നമ്മുടെ സംസ്ഥാനത്തുണ്ട്; പേരും ചിഹ്നവും ഒരുമിച്ചുവന്നു ദ്വിമുഖാക്രമണം നടത്തിയതോടെ കനത്ത തോൽവി ഏറ്റുവാങ്ങിയവരുമുണ്ട്. പല പ്രമുഖ പാർട്ടികളും ഈ ചതിപ്രയോഗത്തിലൂടെ നേട്ടം കൊയ്‌തിട്ടുണ്ട്; ചിലപ്പോൾ പരാജയവും ഏറ്റുവാങ്ങി. 

ഇത്തവണയും പലയിടത്തും അപര വിളയാട്ടമുണ്ട്. സാമ്യമുള്ള പേരുകാരെ കണ്ടെത്തി കെട്ടിവയ്‌ക്കാനുള്ള പണവും കൊടുത്തു രംഗത്തിറക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. പോസ്‌റ്ററിനോ നോട്ടിസിനോ ചെലവുമില്ല. എങ്കിൽപോലും ചിലരെ വെട്ടിമലർത്താൻ ഈ കുതികാൽ പ്രയോഗത്തിലൂടെ കഴിയും. 

ഈ ചതിയിൽ നിന്നു രാഷ്‌ട്രീയക്കാർ പിന്മാറണമെങ്കിൽ ശക്‌തമായ പൊതുജനാഭിപ്രായം ഉയരേണ്ടതുണ്ട്. നിയമത്തിൽ മാറ്റം വരുത്തി അപര സ്ഥാനാർഥികളെ നിയന്ത്രിക്കണമെന്നു നിർദേശിക്കപ്പെടുന്നുണ്ടെങ്കിലും അത് എത്രകണ്ടു പ്രായോഗികമാണ്? പേരിലെ സാമ്യത്തിന്റെ പേരിൽ ആർക്കെങ്കിലും സ്‌ഥാനാർഥിയാകാനുള്ള അവകാശം നിഷേധിക്കാനാവില്ല. ജനവിധിയെ തന്നെ അട്ടിമറിക്കുന്ന ഇക്കാര്യത്തിൽനിന്നു സ്വമേധയാ പിന്മാറാൻ പ്രമുഖ പാർട്ടികളെങ്കിലും തയാറാകുമോ? നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്തയെ തന്നെ ചോർത്തിക്കളയുന്ന അപര സ്ഥാനാർഥികൾക്കെതിരെ വോട്ടർമാരുടെ ജാഗ്രത തന്നെയാണ് ഏറ്റവും നല്ല ആയുധം. 

തിരഞ്ഞെടുപ്പു പ്രക്രിയയുടെ നൈതികതയും ധാർമികതയും നഷ്ടപ്പെടാതിരിക്കാൻ രാഷ്ട്രീയകക്ഷികളും വോട്ടർമാരും സൂക്ഷ്മശ്രദ്ധ പുലർത്തേണ്ടതുണ്ട്. അപരന്മാരുടെ ദുഷ്ടലാക്കിനു ജനാധിപത്യ പ്രക്രിയയെ വിട്ടുകൊടുക്കണോ എന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഒന്നിച്ചു ചിന്തിച്ചാൽ എത്ര മനോഹരമാവും നമ്മുടെ തിരഞ്ഞെടുപ്പ് ! 

അപര സ്ഥാനാർഥികൾക്കും സ്വാർഥലാഭത്തിനുവേണ്ടി അവരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയകക്ഷികൾക്കും ജനാധിപത്യത്തോട് അൽപമെങ്കിലും ആദരം ബാക്കിയുണ്ടെങ്കിൽ മൽസരക്കളത്തിൽനിന്നു പിന്മാറുകയാണു വേണ്ടത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണെന്നും ഓർക്കുക.

Content Highlights: Same name candidates in elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com